Thursday, May 31, 2018

അദ്വൈതം. എല്ലാം ഒന്നാണെന്ന മഹനീയ ദര്‍ശനം. അതു ലോകത്തിനു പകര്‍ന്നത് ഭാരതത്തിന്റെ  ആചാര്യനാണ്: ശങ്കരാചാര്യര്‍. ഭാരതീയ വേദാന്ത ചിന്തയുടെ സര്‍വജ്ഞ പീഠം കയറിയ ആചാര്യന്‍, ഗുരു. ഭാരതീയ വേദാന്ത ചിന്തയുടെയും ദര്‍ശനത്തിന്റെയും ആകെത്തുകയെടുത്താല്‍ അത് ശങ്കരാചാര്യര്‍ക്കു തുല്യമാവും. കേരളത്തിന്റെ മണ്ണിലാണ് ഈ ആചാര്യന്റെ പിറവിയെന്നത് മലയാളിക്ക് അഭിമാനക്കൂടുതലാകുന്നു.

ശങ്കരാചാര്യര്‍ ജീവിച്ചിരുന്നില്ലായിരുന്നെങ്കില്‍ വേദധര്‍മം ഇന്നും നിലനില്‍ക്കുമായിരുന്നോ എന്നുപോലും സംശയിക്കണം. വേദധര്‍മ ത്തിന്റെ സംസ്ഥാപനത്തിന് അത്രയ്ക്ക് യത്നിച്ചിരുന്നു അദ്ദേഹം. ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹനീയമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഏറ്റവും ലളിതമായി ഇങ്ങനെ പറയാം: ബ്രഹ്മ സത്യ ജഗന്‍ മിഥ്യ ജീവോ ബ്രഹ്മൈവ ന അപരഃ. ബ്രഹ്മം(പരമമായത്) മാത്രമാണ് സത്യം. ലോകം അയഥാര്‍ഥമാണ്. എല്ലാ സചേതന വസ്തുക്കളും ബ്രഹ്മമല്ലാതെ മറ്റൊന്നല്ല. എല്ലാം ബ്രഹ്മമാണെന്നാണ് ശങ്കരാചാര്യര്‍ പഠിപ്പിച്ചത്. ബ്രഹ്മം ഒന്നേയുള്ളു. പലതാണെന്ന ധാരണ മിഥ്യയാണ്. ആത്മാവ് സ്വയംസിദ്ധമാണ്. അത് നിലനില്‍ക്കുന്നുവെന്നതിന് ഒരു തെളിവും ആവശ്യമില്ല. ആത്മാവിനെ നിഷേധിക്കാന്‍ സാധ്യമല്ല. അത് നിഷേധി ക്കുന്നവരുടെ പോലും സകല സത്തയും ആത്മാവ് തന്നെയാണ്: ശങ്കരാചാര്യരുടെ ദര്‍ശനത്തിന്റെ വ്യാപ്തി

കാലടിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി ശങ്കരന്‍ ജനിച്ചു. വളരെക്കാലം കുട്ടികളുണ്ടാവാതിരുന്ന ശിവഗുരുവും ആര്യാംബയും പുത്രഭാഗ്യത്തിനായി വടക്കുന്നാഥനെ ഭജിച്ചിരുന്നു. ഒരുദിവസം വടക്കുന്നാഥന്‍ സ്വപ്ന ത്തില്‍ ഇരുവര്‍ക്കും പ്രത്യക്ഷനായി. ബുദ്ധിമാനും തത്വജ്ഞാനിയും ഹ്രസ്വായുസ്സുമായ ഒരു പുത്രനെ വേണോ ദീര്‍ഘായുസ്സുള്ള സാധാരണക്കാരായ ഒന്നിലേറെ പുത്രന്മാരെ വേണോ എന്നായിരുന്നു ഭഗവാന്റെ ചോദ്യം. ദമ്പതികള്‍ ഹ്രസ്വായുസ്സായ ബുദ്ധിമാനായ പുത്രനെയാണ് ആഗ്രഹിച്ചത്. അങ്ങനെ ശങ്കരന്‍ പിറന്നു. ചെറുപ്രായത്തിലേ കുട്ടിക്ക് അച്ഛനെ നഷ്ടമായി. മാതാവ് ആര്യാംബ ബന്ധുക്കളുടെ സഹായത്തോടെ കുട്ടിക്ക് ഉപനയനം നടത്തി. വേദപഠനത്തില്‍ അതിസമര്‍ഥനായിരുന്നു കുഞ്ഞുശങ്കരന്‍.

ബാല്യത്തില്‍ ശങ്കരന്‍ ചില അദ്ഭുതപ്രവൃത്തികള്‍ നടത്തിയതായി കഥകളുണ്ട്. ബ്രാഹ്മണ ബാലനായതിനാല്‍ ഗ്രാമത്തിലെ വീടുകളില്‍ ഭിക്ഷ സ്വീകരിക്കാന്‍ പോകുമായിരുന്നു ശങ്കരന്‍. അങ്ങനെ തീരെ ദരിദ്രമായ ഒരു വീട്ടില്‍ അദ്ദേഹം ഭിക്ഷ യാചിച്ചുചെന്നു. തേജസ്വിയായ ആ ബാലനെ വെറുംകയ്യോടെ മടക്കിയയ്ക്കാന്‍ കഴിയാതെ ആ വീട്ടിലെ വൃദ്ധയായ അമ്മ അവിടെ ആകെ ബാക്കിയുണ്ടായിരുന്ന നെല്ലിക്കാക്കഷണം ഭിക്ഷയായി നല്‍കി. ആ വീട്ടിലെ സ്ഥിതി മനസ്സിലാക്കിയ ശങ്കരന്‍ വീട്ടുമുറ്റത്തുവച്ചു തന്നെ കനകധാരാസ്തവം രചിച്ച് ലക്ഷ്മീദേവിയെ സ്തുതിച്ചു. ഉടനെ സ്വര്‍ണനെല്ലിക്കകള്‍ പെയ്തുവെന്നാണ് കഥ. തന്റെ അവശയായ അമ്മയ്ക്ക് നദിയിലേക്കുള്ള ദീര്‍ഘനടത്തം  ഒഴിവാക്കാനായി ശങ്കരന്‍ പൂര്‍ണാനദിയെ വഴിതിരിച്ചുവിട്ടതായും കഥയുണ്ട്.

സന്ന്യാസം: 
ആത്മീയവഴികളിലായിരുന്നു ബാല്യം മുതല്‍ ശങ്കരന്റെ സഞ്ചാരം. വിവാഹവും കുടുംബജീവിതവുമൊന്നും ആ മനസ്സില്‍ കടന്നു വന്നതേയില്ല. എന്നാല്‍ മകനെ ഗൃഹസ്ഥാശ്രമിയായി കാണണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. ഒരിക്കല്‍ ശങ്കരന്‍ കുളിക്കാന്‍ കടവിലിറങ്ങുമ്പോള്‍ ഒരു മുതല കാലില്‍ കടിച്ചു വലിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മ പേടിച്ച് നിലവിളി തുടങ്ങിയപ്പോള്‍ ശങ്കരന്‍ പറഞ്ഞു: സന്യാസിയാകാമെന്ന് അമ്മ സമ്മതിച്ചാലേ മുതല പിടിവിടൂ. അങ്ങനെ ഗത്യന്തരമില്ലാതെ അമ്മ മകനെ സന്യാസിയാകാന്‍ അനുവദിച്ചു. സന്യാസത്തിലൂടെ കര്‍മബന്ധങ്ങളില്‍നിന്നു വിമുക്തി നേടുകയാണെങ്കിലും അമ്മയുടെ മരണസമയത്ത് അടുത്തുണ്ടാകുമെന്നും മരണാനന്തരച്ചടങ്ങുകള്‍ നിര്‍വഹിക്കുമെന്നും ശങ്കരന്‍ ഉറപ്പുനല്‍കി.

ഗുരുവിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നീട്. നര്‍മദാ തീരത്ത് ഗോവിന്ദ ഭഗവത്പാദരെ കണ്ടുമുട്ടുന്നതുവരെ ആ യാത്ര തുടര്‍ന്നു. ഭഗവത്പാദര്‍ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. പരമഹംസ സന്യാസ സമൂഹത്തിലാണ് ശങ്കരാചാര്യര്‍ എത്തിപ്പെട്ടത്. തന്റെ ശിഷ്യന്‍ സാധാരണക്കാരനല്ലെന്ന് ഭഗവത്പാദര്‍ വൈകാതെ മനസ്സിലാക്കി. ഉപനിഷത്തുകള്‍ക്കും ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രങ്ങള്‍ക്കുമൊക്കെ വ്യാഖ്യാനം നല്‍കാനും അതുവഴി വേദാന്തത്തിന്റെ തത്വചിന്ത ഗ്രഹിക്കാനും അദ്ദേഹം ശിഷ്യന് മാര്‍ഗനിര്‍ദേശം നല്‍കി. ഉപനിഷത്തിനും ഗീതയ്്ക്കും ബ്രഹ്മസൂത്രങ്ങള്‍ക്കും അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഭാരതീയ തത്വചിന്തയുടെ അമൂല്യസമ്പത്താണ്.

നീണ്ട യാത്രകള്‍; തത്വചിന്താപരമായ സംവാദങ്ങള്‍.. 
ശങ്കരാചാര്യരുടെ വിശ്വരൂപനുമായുള്ള ശങ്കരാചാര്യരുടെ തര്‍ക്കം പ്രശസ്തമാണ്. ആഴ്ചകളോളം നീണ്ട സംവാദത്തിനൊടുവില്‍ വിശ്വരൂപന്‍ തോല്‍വി സമ്മതിക്കുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ശൃംഗേരിയില്‍ 12 വര്‍ഷത്തോളം താമസിച്ചു. അമ്മയുടെ മരണ സമയമായപ്പോള്‍ സന്യാസത്തിന്റെ നിബന്ധനകളെ അതിലംഘിച്ചുകൊണ്ടു തന്നെ ശങ്കരാചാര്യര്‍ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ചു.

കശ്മീരിലെ ശാരദാക്ഷേത്രത്തില്‍ ജ്ഞാനികള്‍ വന്നുചേരുന്ന സ്ഥലമായിരുന്നു. അവര്‍ പരസ്പരം സംവാദങ്ങളിലേര്‍പ്പെട്ടു. വിജയികളാവുന്നവര്‍ക്ക് ശാരദാക്ഷേത്രത്തിലെ സര്‍വജ്ഞപീഠം കയറാം. ദക്ഷിണേന്ത്യയില്‍നിന്ന് സര്‍വജ്ഞപീഠം കയറാനായ ആദ്യ സന്യാസി ശങ്കരാചാര്യരായിരുന്നു.

32 വര്‍ഷത്തെ ജീവിതം. രാജ്യമൊട്ടാകെ സഞ്ചാരം. ഭാരതീയ വേദാന്തചിന്തയെ ഇത്ര അടുത്തറിഞ്ഞ മറ്റൊരു സന്യാസിവര്യനില്ല. അത് ഏറ്റവും ഉദാത്തമായ രീതിയില്‍ ശങ്കരാചാര്യര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. വൈദിക ധര്‍മം നിലനില്‍ക്കുന്നിടത്തോളം കാലം ശങ്കരാചാര്യ ദര്‍ശനങ്ങള്‍ക്ക് നാശവുമില്ല...aksharavanika

No comments: