Tuesday, May 29, 2018

ശ്രീ ശങ്കരനെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌. കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ സ്വാമിക്ക്‌ ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച്‌ സമീപത്തുവച്ച്‌ കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത്‌ ഒരു പാത്രം നിറയെ പാല്‍ ഇരിക്കുന്നത്‌ കണ്ടു. സന്തോഷപൂര്‍വ്വം അത്‌ എടുത്ത്‌ കുടിക്കാനായി ശ്രമിച്ചപ്പോള്‍ കടുത്ത ക്ഷീണം കാരണം സാധിക്കാതെ വന്നു. പാല്‌ എടുത്ത്‌ കുടിക്കുവാനുള്ള ശക്തിപോലും തനിക്കില്ലല്ലോ എന്ന്‌ പറഞ്ഞ്‌ സ്വാമികള്‍ സങ്കടപ്പെട്ടു. ഈ സമയത്ത്‌ അന്തരീക്ഷത്തില്‍ സ്ത്രീ ശബ്ദത്തില്‍ ഒരു അശരീരി ഉണ്ടായി. "ശങ്കരന്‌ എപ്പോഴാണ്‌ ശക്തിയെപ്പറ്റി ബോധമുണ്ടായത്‌. സര്‍വം ശിവമയം എന്നല്ലെ ഇതുവരെ പറഞ്ഞത്‌." ഇതായിരുന്നു അശരീരി. ഇത്‌ ശ്രവിച്ച ശ്രീശങ്കരന്‌ അത്‌ പരാശക്തിയുടെ മൊഴികളാണെന്ന്‌ ബോധ്യപ്പെടുകയും ശക്തിയാണ്‌ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. ഉടനെ അവിടെ വച്ചുതന്നെ ആദിപരാശക്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട്‌ മനോഹരമായ ഒരു കാവ്യം രചിച്ചു. അതാണ്‌ ലോക പ്രസിദ്ധമായ 'സൗന്ദര്യലഹരി'. സൗന്ദര്യലഹരി തന്നെ ഒരു തന്ത്രശാസ്ത്രമാണ്‌. ശക്തി ആരാധനയുടെ മാഹാത്മ്യത്തെ സൗന്ദര്യലഹരിയെന്ന തന്റെ കാവ്യത്തിലൂടെ ശ്രീശങ്കരന്‍ ലോകത്തിന്‌ മനസ്സിലാക്കിക്കൊടുത്തു. മൂകാംബികയുടെ അനുഗ്രഹമാണ്‌ ഇത്തരത്തിലൊരു മഹാകാവ്യം രചിക്കാന്‍ ശ്രീശങ്കരന്‌ സാധിച്ചത്‌.

No comments: