Wednesday, May 23, 2018

ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു._*

*_അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു._*

തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:

*_”ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ.”_*

1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്റെ അഡ്രസ് കാർഡ് നല്കുകമാത്രം ചെയ്തു. എന്താണിതിന് കാരണം? ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിൽ ആന്തരികബലം ഉണ്ടാകണം.

*_മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതംതന്നെയാണ് നശിച്ചുപോകുന്നത്._...

No comments: