Saturday, May 26, 2018


പ്രാണായാമം:
***************
ലഘുരാജയോഗം: ആറു പാഠങ്ങള്‍ :-
രണ്ടാം പാഠം:
മഹാസിദ്ധന്മാരും ഗുരുക്കന്മാരും തങ്ങളുടെതന്നെ ഉള്ളിലെ ഈ ചിന്താലോകത്തെ അതിക്രമിച്ചവരായിരുന്നു. അതുകൊണ്ട് അവര്‍ ശക്തിമത്തായി പറയുകയും ചെയ്തു. ഒരു ഉയര്‍ന്ന മാളികയില്‍ അടയ്ക്കപ്പെട്ട മന്ത്രിയുടെ കഥ* ഇതിനെ ഉദാഹരിക്കുന്നു. ഒരു വണ്ടും തേനും ഒരു പട്ടുനൂലും ഒരു ചരടും ഒരു കയറും കൊണ്ടുവന്ന്, തന്റെ ഭാര്യയുടെ പ്രയത്നത്താല്‍ അയാള്‍ മോചിക്കപ്പെട്ടല്ലോ. ഒന്നാമത്, ശ്വാസത്തിന്റെ ശാരീരികനിയമത്തെ പട്ടുനൂല്‍പോലെ ഉപയോഗിച്ച് നമ്മുടെ മനസ്സിന്റെമേല്‍ നമുക്കു പിടികിട്ടുന്നു. ശക്തികളെ ഒന്നൊന്നായി പിടിക്കൂടാനുള്ള കഴിവ് അതു നമുക്കു നല്‍കുന്നു. ഒടുവില്‍ ഏകാഗ്രതയാകുന്ന കയര്‍ നമ്മെ ശരീരത്തില്‍നിന്നു വിടുവിക്കുന്നു. നാം സ്വതന്ത്രരാകയും ചെയ്യുന്നു. സ്വാതന്ത്യ്രം പ്രാപിച്ചുകഴിഞ്ഞാല്‍, നമ്മെ അങ്ങോട്ടെത്തിച്ച ഉപായങ്ങളെ നമുക്കു തള്ളിക്കളയാം.
പ്രാണായാമത്തിനു മൂന്നു ഭാഗങ്ങളുണ്ട്. പൂരകം-അകത്തേയ്ക്കെടുക്കുക. 2. കുംഭകം- ധരിക്കുക, 3. രേചകം- പുറത്തേയ്ക്കു തള്ളുക.
മസ്തിഷ്കത്തിലൂടെ കടന്നുപോകുന്ന രണ്ടു ധാരകളുണ്ട്. നട്ടെല്ലിന്റെ പാര്‍ശ്വങ്ങളിലൂടെ താഴേയ്ക്കു പരിവഹിച്ച്, ചുവട്ടില്‍വെച്ചു മുറിച്ചു കടന്ന്, മസ്തിഷ്കത്തിലേക്കു മടങ്ങുന്നവ. ഈ ധാരകളിലൊന്ന് ‘സൂര്യന്‍’ (പിംഗള) എന്നു ചൊല്ലുന്നത്. മസ്തിഷ്കത്തിന്റെ ഇടത്തെ അര്‍ദ്ധഗോളത്തില്‍നിന്നു പുറപ്പെട്ട്, മസ്തിഷ്കത്തിന്റെ ചുവടിനെ നട്ടെല്ലിന്റെ വലത്തോട്ടു മുറിച്ചുകടന്ന്, നട്ടെല്ലിന്റെ ചുവട്ടില്‍വെച്ചു വീണ്ടും മുറിച്ചുകടക്കുന്നു. എട്ട് (8) എന്ന അക്കത്തിന്റെ പകുതിപോലെ.
മറ്റേ ധാര, ‘ചന്ദ്രന്‍’(ഇഡ), വിപരീതം വ്യാപരിച്ച്, എട്ട് എന്ന അക്കത്തെ മുഴുമിക്കുന്നു. സ്വാഭാവികമായി, കീഴ്ഭാഗംമേല്‍ ഭാഗത്തേക്കാള്‍ വളരെ നീണ്ടതാണ്. ഈ ധാരകള്‍ രാപ്പകല്‍ പ്രവഹിച്ച്, ഗ്രന്ഥികളെന്നു സാധാരണ അറിയപ്പെടുന്ന വിവിധസ്ഥാനങ്ങളില്‍ വലിയ ജീവിതശക്തികളുടെ നിക്ഷേപങ്ങളെ ഉണ്ടാക്കുന്നു. എന്നാല്‍ നാം വിരളമായേ അവയെക്കുറിച്ചറിയുന്നുള്ളൂ. ഏകാഗ്രതകൊണ്ട് അവയെ തൊട്ടറിയാനും ശരീരത്തിലെവിടെയും അവയെ തേടിച്ചെല്ലാനും നമുക്കു പഠിക്കാം. ഈ ‘സൂര്യ-ചന്ദ്ര’ധാരകള്‍ ശ്വാസവുമായി ഏറെ ബന്ധമുള്ളവയാണ്. അതു നിയന്ത്രിച്ച് ഈ ശരീരത്തിന്മേല്‍ നാം നിയന്ത്രണം നേടുകയും ചെയ്യുന്നു.
കഠോപനിഷത്തില്‍ ശരീരത്തെ രഥമായി വര്‍ണ്ണിച്ചിട്ടുണ്ട്. മനസ്സ് കടിഞ്ഞാണുകള്‍! ബുദ്ധി സാരഥി. ഇന്ദ്രിയങ്ങളാണ് കുതിരകള്‍. ഇന്ദ്രിയാര്‍ത്ഥങ്ങള്‍ അവയുടെ വഴിയും. ആത്മാവത്രേ തേര്‍ തെളിക്കുന്ന രഥി. രഥിക്കു വിജ്ഞാനമുണ്ടെങ്കിലല്ലാതെ, സാരഥിയെക്കൊണ്ടു തന്റെ കുതിരകളെ നിയന്ത്രിക്കാനും കഴിയുമെങ്കിലല്ലാതെ, അയാള്‍ക്ക് ഒരിക്കലും ലക്ഷ്യം പ്രാപിക്കാവതല്ല. ഇന്ദ്രിയങ്ങളാകട്ടെ, ദുഷ്ടാശ്വങ്ങളെ പ്പോലെ തങ്ങള്‍ക്കിഷ്ടമുള്ളിടത്തേക്ക് അയാളെ വലിക്കും, അയാളെ നശിപ്പിച്ചെന്നും വരാം. ഈ രണ്ടു ധാരകളാണ് സാരഥിയുടെ കയ്യിലെ ‘പ്രഗ്രഹങ്ങള്‍’. കുതിരകളെ പാട്ടിലാക്കാന്‍ ഇതിന്റെ നിയന്ത്രണം സമ്പാദിക്കണം. സുചരിതരാകാന്‍ ഈ ശക്തി കിട്ടണം. അതുവരെ നമുക്കു നമ്മുടെ വ്യാപാരങ്ങളെ നിയന്ത്രിക്കാനാവില്ല. യോഗംമാത്രമാണ് സദാചാരശാസനങ്ങളെ പ്രായോഗികമാക്കാന്‍ നമ്മെ തുണയ്ക്കുന്നത്. സുചരിതനാകയാണ് യോഗോദ്ദേശ്യം. എല്ലാ മഹാചാര്യന്മാരും യോഗികളായിരുന്നു. എല്ലാ ധാരകളെയും നിയന്ത്രിക്കയും ചെയ്തു. യോഗികള്‍ ഈ ധാരകളെ നട്ടെല്ലിന്റെ ചുവട്ടില്‍വെച്ചു നിരോധിച്ച് നട്ടെല്ലിന്റെ നടുവിലൂടെ തള്ളിവിടുന്നു. അവ അപ്പോള്‍ ജ്ഞാനധാരകളായി ത്തീരുന്നു. അവ യോഗിയില്‍മാത്രമേ ഉള്ളൂ.
ശ്വസനത്തില്‍ രണ്ടാം പാഠം; ഒരു വഴിയല്ല എല്ലാവര്‍ക്കും. ഈ ശ്വസനം താളക്രമത്തില്‍ ചെയ്യേണ്ടതാണ്. എണ്ണുകയാണുതാനും ഏറ്റവും എളുപ്പവഴി, അതു തനി യാന്ത്രികമായി ചെയ്യുന്നതിനുപകരം ‘ഓം’ എന്ന പവിത്രപദം ഒരു ക്ളിപ്തസംഖ്യ ഞങ്ങള്‍ ജപിക്കുന്നു.
പ്രാണായാമക്രമം ഇങ്ങനെയാണ്: വലത്തെ നാസാദ്വാരം തള്ളവിരല്‍കൊണ്ടടയ്ക്കുക. എന്നിട്ട് ‘ഓം’ നാലുരു ജപിച്ചുകൊണ്ട് ഇടത്തെ നാസാദ്വാരത്തിലൂടെ പതുക്കെ ശ്വാസം എടുക്കുക. അനന്തരം ചൂണ്ടുവിരല്‍ ഇടത്തെ നാസാദ്വാരത്തില്‍ വെച്ചു രണ്ടു ദ്വാരങ്ങളും മുറുകെ അടച്ചിട്ട് എട്ടുരു ‘ഓം’ ജപിച്ചുകൊണ്ടു ശ്വാസം ഉള്ളില്‍ ധരിക്കുക. പിന്നെ വലത്തെ നാസാദ്വാരത്തില്‍നിന്നു തളളവിരല്‍ നീക്കി, ‘ഓം’ നാലുരു ജപിച്ചുകൊണ്ട് അതിലൂടെ പതുക്കെ ശ്വാസം വിടുക. ശ്വാസം വിട്ടുതീര്‍ന്നാല്‍ ശ്വാസകോശങ്ങളില്‍നിന്നു വായു മുഴുവന്‍ പുറംതള്ളാന്‍, വയര്‍ ബലാല്‍ അകത്തേയ്ക്കു വലിക്കുക. പിന്നെ, പതുക്കെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസം എടുക്കുക, ഇടത്തേതടച്ചുകൊണ്ടു നാലുരു ‘ഓം’ ജപിച്ചുകൊണ്ടും. അടുത്തതായി തള്ളവിരല്‍കൊണ്ടു വലത്തെ ദ്വാരവുമടച്ച്, എട്ടുരു ‘ഓം’ ജപിച്ചു ശ്വാസം ധരിക്കുക. പിന്നെ ഇടത്തെ ദ്വാരത്തിലൂടെ നാലുരു ‘ഓം’ ജപിച്ചുകൊണ്ട് പതുക്കെ ശ്വാസം വിടുക; മുമ്പത്തെപ്പോലെ വയര്‍ അകത്തേക്കു വലിച്ചുകൊണ്ട്. ഈ പ്രവര്‍ത്തനം മുഴുവന്‍ ഓരോ ഇരുപ്പിലും രണ്ടുപ്രാവശ്യം ആവര്‍ത്തിക്കുക. അതായത്, നാലു പ്രാണായാമങ്ങള്‍. ഓരോ നാസാരന്ധ്രത്തിനും ഈരണ്ട്. ആസനസ്ഥനാകുന്നതിനു മുമ്പു പ്രാര്‍ത്ഥനകൊണ്ട് ആരംഭിക്കുന്നതു നല്ലതാണ്.
ഇത് ഒരാഴ്ച അഭ്യസിക്കേണ്ടതുണ്ട്. പിന്നെ, ക്രമേണ ശ്വാസകാലം വര്‍ദ്ധിപ്പിക്കുക. അതേ അനുപാതം പാലിക്കുക. അതായത്, എടുക്കുമ്പോള്‍ ആറുരു ‘ഓം’ ജപിക്കുന്നെങ്കില്‍, വിടുമ്പോഴും അത്രതന്നെ. കുംഭകവേളയില്‍ പന്ത്രണ്ടുരുവും. ഈ അഭ്യാസങ്ങള്‍ നമ്മെ കൂടുതല്‍ ആത്മികരും കൂടുതല്‍ പവിത്രരും കൂടുതല്‍ വിശുദ്ധരുമാകും. വശങ്ങളിലുള്ള വല്ല ഇടവഴിയിലേക്കും നയിക്കപ്പെടുകയോ സിദ്ധികളുടെ പിന്നാലെ തേടിച്ചെല്ലുകയോ അരുത്. നമ്മുടെ കൂടെ നില്‍ക്കുന്നതും പെരുകുന്നതുമായ ശക്തി പ്രേമം മാത്രമാണ്. രാജയോഗത്തിലൂടെ ഈശ്വരനിലെത്താന്‍ നോക്കുന്നവന്‍ കരുത്തനാകണം, മാനസികമായും ശാരീരികമായും സദാചാരപരമായും ആത്മികമായും. വെളിച്ചത്തുതന്നെ ഓരോ ചുവടും വെയ്ക്കുക.
- സ്വാമി വിവേകാനന്ദൻ

No comments: