Tuesday, August 27, 2019

ഒരു സത്സംഗ ഗ്രൂപ്പില്‍ ചോദിച്ചു വെറുതെ ഒരേ നാമം മാത്രം എഴുതിട്ടെന്തു കാര്യം ? ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ ന്ന്. നാമ മഹിമയെക്കുറിച്ച് ഒരു കഥ പറയാം

ഭാസുരാംഗന്‍’ എന്നൊരാള്‍ ജീവനപുരി എന്ന നാട്ടില്‍ താമസിച്ചിരുന്നു.
ആ പേരിന്റെ അര്‍ത്ഥമെന്തെന്നോ? ‘സുന്ദരമായ ശരീരമുള്ളവന്‍’ എന്ന്.  നമ്മുടെ ഭാസുരാംഗന്‍ ആളൊരു കള്ളനായിരുന്നു. ഒരുദിവസം അയാള്‍ ഒരമ്പലത്തില്‍ ചെന്നു. കക്കാനുള്ള ലാക്കു നോക്കി നടക്കുമ്പോൾ  അവിടെ കുറെപ്പേര്‍ ഇരിക്കുന്നത് അയാള്‍ കണ്ടു.
അതെന്താണ് എന്നറിയാന്‍ അയാള്‍ അവരുടെ ഇടയിലേക്ക് ചെന്നു.അവിടെ മഹാത്മാവ് കൃഷ്ണ കഥ പറയുന്നു.
"മിന്നും പൊന്നിന്‍ കിരീടം തരിവള കടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സ സത് കൌസ്തുഭമിടകലരും
ചാരുതോരന്തരാളം"
എന്ന ശ്ലോകം ചൊല്ലി വര്‍ണ്ണിക്കുകയാണ്. ഭാസുരാംഗന് ഒന്നും പിടികിട്ടിയില്ല. അതില്‍ മുത്തും രത്നവും പതിച്ച ആ പൊന്നിന്‍ കിരീടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഭാസുരാംഗന് വലിയ കൊതി തോന്നി. ആകെ അയാള്‍ കേട്ടത് അത്ര്യേ ള്ളൂ. അത് കിട്ട്യാല്‍ നന്നായി. അതോടെ മോഷണം നിര്‍ത്തി മാന്യമായി ജീവിക്കാം. കൃഷ്ണന്റെ പൊന്നിന്‍ കിരീടം. പിന്നെ ഒന്നും കേട്ടല്യ .ആരാണ് ഈ കൃഷ്ണന്‍?
എവിടെ ചെന്നാലാണ് കൃഷ്ണനെ കാണാനാവുക. .
അയാള്‍ കൃഷ്ണനേയും കിരീടത്തേയും മനോരാജ്യം കണ്ട് അവിടെ ഇരുന്നു. അതൊന്നറിയണം. സത്സംഗം കഴിഞ്ഞു.
എല്ലാവരും പോയപ്പോള്‍ ഭാസുരാംഗന്‍ കഥ പറഞ്ഞ ആളുടെ കൂടെ കൂടി.
"അല്ലാ അങ്ങ് ഇപ്പോള്‍ പറഞ്ഞത് ആരുടെ കിരീടത്തെക്കുറിച്ചാണ്?"
ഭക്തന്‍ ചിരിച്ചു: ”കിരീടത്തിന്റെ കാര്യം മാത്രമേ  മനസ്സില്‍ പതിഞ്ഞുള്ളൂ, അല്ലേ? ഉം.. കൃഷ്ണന്റെ കിരീടമാണത്.”
ഭാസുരാംഗന്‍ ഉടന്‍ ചോദിച്ചു:
"ഈ പറഞ്ഞ കൃഷ്ണന്‍ എവിടെയാണ് താമസം? എനിക്കൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു."
ഭക്തന്‍ ഭാസുരാംഗനെ നന്നായൊന്നു നോക്കി. കൃഷ്ണനെ കാണാനോ.? യോഗികള്‍ക്കു പോലും കാണാന്‍ പ്രയാസമുള്ള ഭഗവാനെ കാണണം ത്രേ. അദ്ദേഹം വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.
"ദ്വാരക എന്ന സ്ഥലത്താണ് കൃഷ്ണന്റെ താമസം."
”ദ്വാരകയൊ?അതെവിടെയാണ്? അതു കൂടി പറഞ്ഞുതരൂ.”
ആ ഭക്തന് അല്പം പരിഹാസം തോന്നി. എന്നാലും പറഞ്ഞു.
"ഇവിടെ നിന്നു കുറേ വടക്കോട്ടു സഞ്ചരിച്ചാല്‍ ദ്വാരകയിലെത്തും. ഒരു മാസം നടന്നാലെ അവിടെ എത്താനാകൂ."
 അത് പറഞ്ഞ് അദ്ദേഹം പോയി. ഭാസുരാംഗന്‍ ചിന്തിച്ചു. ഒരു മാസത്തെ കഷ്ടപ്പാടല്ലേ ഉള്ളൂ. ദ്വാരകയില്‍ എങ്ങനെയെങ്കിലും ചെന്നെത്തി കിരീടം മോഷ്ടിക്കണം. അതു കിട്ടിയാല്‍ എല്ലാ കഷ്ടപ്പാടും തീരുമല്ലോ? അവന്‍ നിശ്ചയിച്ചു. പോകുക തന്നെ. അയാള്‍ യാത്ര തിരിച്ചു. മറക്കാതിരിക്കാന്‍വേണ്ടി ‘കൃഷ്ണന്‍, ദ്വാരക’ എന്നിങ്ങനെ ഉരുവിട്ടുകൊണ്ട് യാത്ര തുടര്‍ന്നു. ഉറക്കത്തിലും കൃഷ്ണനും ദ്വാരകയും കിരീടവും മാത്രമായി മനസ്സില്‍.
ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴും അയാള്‍ കൃഷ്ണന്‍ ദ്വാരക എന്ന് ഇടവിടാതെ ഉരുവിട്ടുകൊണ്ടിരുന്നു.
അസ്മാത് കേനാപ്യുപായേന
മനഃ കൃഷ്ണേ നിവേശയേത്
എന്നാണല്ലോ കണ്ണന്റെ മതം. ഏതു വിധത്തിലായാലും എന്നെ ആഗ്രഹിച്ചാല്‍ ഞാനയാളുടെയാണ് എന്നാണ് കണ്ണന്‍ പറയുന്നത്. കണ്ണന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു ട്ടോ.
അയാള്‍ അന്വേഷിച്ചന്വേഷിച്ച് നടന്നു വലഞ്ഞ് ദ്വാരകയുടെ ദ്വാരകയിലെത്തിയപ്പോള്‍ അതാ ഒരു സുന്ദരനായ യുവാവ് കിരീടവും കൈയില്‍ പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് കാത്തു നില്‍ക്കുന്നു. ഹോ! എന്തൊരു സൌന്ദര്യം. ആരേയും വശീകരിക്കുന്ന പുഞ്ചിരി. ഇതാണോ കൃഷ്ണന്‍. എന്റെ ഉള്ളില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി നിറയുന്നുവല്ലോ? ഇങ്ങിനെ ചിന്തിച്ചു നില്ക്കുമ്പോള്‍
ഭഗവാന്‍ അയാളോട്  ചങ്ങാതീ, താങ്കള്‍ വളരെയധികം ക്ഷീണിതനാണല്ലോ വരൂ എന്നു പറഞ്ഞ് മന്ദിരത്തിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ ഉണ്ടയിരുന്ന അല്പം തീർത്ഥജലം കുടിക്കാന്‍ കൊടുത്തു. ഒരല്പം ജലമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും എന്തൊരത്ഭുതം. വിശപ്പും ദാഹവും യാത്ര ക്ഷീണവും എല്ലാം മാറി. അയാള്‍ ആകെ അത്ഭുപ്പെട്ടു നില്‍ക്കുമ്പോള്‍ കണ്ണന്‍ പറഞ്ഞു.
 "അങ്ങയുടെ ക്ഷീണമെല്ലാം മാറിയില്ലേ. എന്റെ പേര് കൃഷ്ണന്‍ എന്നാണ്. ഞാന്‍ തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെട്ടു നില്‍ക്കുകയായിരുന്നു. പക്ഷേ എന്റെ വളരെ വിലപിടിപ്പുള്ള ഈ കിരീടം ആരെയാണ് സൂക്ഷിക്കാനേല്പിക്കേണ്ടത് എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുമ്പോഴാണ് അങ്ങ് വന്നത്. താങ്കളോട് എനിക്ക് വളരെ സ്‌നേഹവും  വിശ്വാസവും തോന്നുന്നു.
താങ്കള്‍ ഈ കിരീടം കാത്തുസൂക്ഷിക്കുമോ? "ഞാന്‍ കിരീടമന്വേഷിച്ച് വന്നതാണ് എന്ന് കൃഷ്ണന്‍ എങ്ങിനെ അറിഞ്ഞു? അത്ഭുതത്തോടെ അയാള്‍ എന്തോ പറയാനൊരുങ്ങിയപ്പോഴേക്കും  കൃഷ്ണന്‍ കിരീടം ഭാസുരാംഗന്റെ കൈയില്‍ കൊടുത്തു.
മോഷ്ടിക്കണമെന്നു വിചാരിച്ച കിരീടം യാതൊരു പ്രയാസവും കൂടാതെ കൈയില്‍ കിട്ടിയപ്പോള്‍ ഭാസുരാംഗന് അതില്‍ ഭ്രമം തോന്നിയില്ല.
അതിനെക്കാള്‍ പ്രിയം അയാള്‍ക്ക് കൃഷ്ണനോടു തോന്നി.
ആ കിരീടത്തിലേക്ക് നോക്കിയപ്പോള്‍ വിലപിടിപ്പുളള രത്നങ്ങള്‍ക്ക് പകരം കൃഷ്ണന്റെ പുഞ്ചിരിതൂകുന്ന മുഖമാണ് കണ്ടത്. അയാള്‍ പറഞ്ഞു.
" കൃഷ്ണാ...എനിക്ക് അങ്ങയെ പിരിയാവാവില്ല.
 ഈ കിരീടം അങ്ങ് മററ് വല്ലവരേയും ഏല്പിക്കൂ
ഞാനും അങ്ങയുടെ കൂടെ വരുന്നു"
കൃഷ്ണനാമം ഇടവിടാതെ ജപിച്ചുകൊണ്ടിരുന്നതിനാല്‍ അയാളുടെ മനസ്സ് എല്ലാം വിട്ട് കൃഷ്ണനോട് അടുത്തു.
അയാളുടെ മനസ്സ് പൂര്‍ണമായി കൃഷ്ണനിലാണെന്നറിഞ്ഞ കണ്ണന്‍ പറഞ്ഞു
"ചങ്ങാതീ നീ എന്റെ കൂടെ വരണ്ട. ഞാൻ സദാ നിന്നോടൊപ്പം ഉണ്ടകും. നിന്നെപ്പിരിയുവാനെനിക്ക് കഴിയില്ല."
അതാണ് നാമ മഹിമ.
സാങ്കേത്യം പാരിഹാസ്യം വാ
 സ്തോഭം ഹേളനമേവ വാ
വൈകുണ്ഠ-നാമ-ഗ്രഹണം
അശേഷാഘഹരം
എന്നല്ലേ ...
അതുകൊണ്ട് കണ്ണനെ വേണമെന്നുള്ളവരെല്ലാം സദാ ജപിക്കൂ
ഒന്നിനും വേണ്ടിയല്ലാതെ വെറുതെ ആ നാമം ജപിച്ചു കൊണ്ടിരുന്നാല്‍ കണ്ണന്‍ അവരുടെ അടുത്ത് ഓടിയെത്തും.
എന്നു കണ്ണന്റെ സ്വന്തം

No comments: