Tuesday, August 27, 2019

ദക്ഷിണാമൂർത്തി സ്തോത്രം-74

സകല വിഭൂതികളും ഈ മഹാവിഭൂതിയുടെ പ്രകടനം തന്നെയാണ്.

അഹമാത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച.

 അഹമാത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിതഃ , ഹേ അർജ്ജുനാ സകല പ്രാണികളുടെ അന്തർ ഹൃദയത്തിലും അഹമഹമെന്ന് സ്ഫുരിക്കുന്ന ചൈതന്യ സ്വരൂപമായി,അന്തർയാമിയായി ആത്മാവായി ഞാൻ പ്രകാശിക്കുന്നു. ഈ ശരീരം ക്ഷേത്രമാണ്, ക്ഷേത്രജ്ഞനായിട്ട് ഞാൻ ഓരോരോ പ്രാണികളുടെ ഉള്ളിലും പ്രകാശിക്കുന്നു. ക്ഷേത്രത്തിൽ അറിയുന്നവനായിട്ട് അനുഭവിക്കുന്നവനായിട്ട് നില കൊള്ളുന്നു. അതാണ് മഹാവിഭൂതി. ബാക്കിയുള്ള വിഭൂതികളൊക്കെ തന്നെ അതിന്റെ manifestation ആണ്.

അർജ്ജുനാ പാണ്ഡവാനാം ധനജ്ഞയ. ഞാൻ പാണ്ഡവന്മാരിൽ അർജ്ജുനനാണ്. കാരണം അർജ്ജുനനിൽ ഈ സ്ഫൂർത്തി കുറച്ച് കൂടുതൽ പ്രകാശിക്കുന്നു. ഇത് ഗ്രഹിക്കാനുള്ള ശക്തി ഭീമനേക്കാളും, ധർമ്മ പുത്രരേക്കാളും അർജ്ജുനനായിരുന്നു. പകുതി അനുഭവം ഉണ്ടെങ്കിലേ ഇത് ഗ്രഹിക്കാൻ സാധിക്കു. അല്ലെങ്കിൽ ഇത് കേട്ടിരിക്കാനേ സാധ്യമല്ല. അല്പമെങ്കിലും ഈ വിഷയത്തിൽ രുചിയില്ലാതെ കേൾക്കാൻ നാം ഇരുന്നു കൊടുക്കില്ല. ശ്രവിച്ച് തുടങ്ങിയാലോ ഉള്ളിലുള്ള വിഭൂതി അല്പാല്പമായി പുറമേയ്ക്ക് അതിന്റെ സുഗന്ധം വിടാൻ തുടങ്ങിയിരിക്കുന്നു എന്നർത്ഥം. അപ്പോൾ ഈ മഹാവിഭൂതി എല്ലാ പ്രാണികളുടെ ഉള്ളിലുമുണ്ട്. എന്നാൽ ആരിലൊക്കെ അത് അല്പം കൂടുതലായി പ്രകടമായോ അവരെ ഭഗവാൻ എടുത്ത് പറഞ്ഞു എന്നേയുള്ളു.

ഭാഗവതത്തിൽ ഏകാദശ സ്കന്ദത്തിൽ ഇതിനെ വിസ്തരിച്ച് പറയുന്നുണ്ട്. ഉദ്ധവരോട് പറഞ്ഞു ഭാഗവതന്മാരിൽ നീയാണ് ഞാൻ. വൃഷ്ണി വംശത്തിൽ ഞാൻ വാസുദേവനാണ്. രുദ്രൻമാരിൽ ഞാൻ ശങ്കരനാണ്. ആദിത്യൻമാരിൽ ഞാൻ വിഷ്ണുവാണ്. പർവ്വതങ്ങളിൽ ഞാൻ ഹിമാലയമാണ്. സരസ്സുകളിൽ ഞാൻ സാഗരമാണ്. ഇങ്ങനെ ഓരോന്നും ഭഗവാൻ എടുത്ത് പറഞ്ഞു.

ഭാഗവതത്തിൽ ശുക മഹർഷി ഇങ്ങനെ അനേകം വിഭൂതികൾ പറഞ്ഞിട്ട് അവസാനം പറയുന്നു ഉദ്ധവാ ഇതെല്ലാം വെറും വാക്കാണ്. ഇങ്ങനെയൊന്നും പറഞ്ഞാൽ നിനക്ക് പിടികിട്ടില്ല. വാചങ്കച്യ മനോയച്യ പ്രാണാഗ്യച്ച ഇന്ദ്രിയാണിച്ച ആത്മനാം ആത്മനായച്ച ന ഭൂയ കല്പസേദ്ധ്വനി. വാക്കിനെ അടക്കു, മനസ്സിനെ അടക്കു, പ്രാണനെ അടക്കു, ഇന്ദ്രിയങ്ങളെ അടക്കു, സ്വരൂപത്തിനെ സ്വരൂപം കൊണ്ട് ദർശിക്കു. വീണ്ടും നിനക്ക് ജനിക്കേണ്ടി വരില്ല.
എല്ലാ വിഭൂതികളുടേയും മൂലമായ വിഭൂതി അന്തർയാമിയാണ്. ആ അന്തർയാമിയെ സാക്ഷാത്കരിക്കാതെ കുറുക്കു വഴികളൊന്നും ഇവിടെ ഇല്ലേയില്ല. കുറുക്കു വഴി അന്വേഷിക്കുന്നവൻ ഏറ്റവും ദീർഘമായ വഴിയിലൂടെ യാത്ര ചെയ്യേണ്ടി വരും.

സർവ്വാത്മത്വം, സകല പ്രാണികളുടേയും അന്തരാത്മാവായിട്ടുള്ള ആത്മാവാണ്  ഞാനെന്നുള്ള അനുഭവം അതിനാണ് മഹാവിഭൂതി എന്ന് പറയുന്നത്. സ്യാദീശ്വരത്വം സ്വതഃ വേണമെങ്കിൽ ഉണ്ടാകും എന്തുണ്ടാകും? ഈശ്വരത്ത്വം തന്നെ സാധകനിൽ പ്രകാശിക്കും.


Malini dipu
Nochurji 🙏🙏

No comments: