Saturday, August 24, 2019

രണ്ടിന്റെ ഭാവം ദ്വൈതം. ദ്വൈതമില്ലാത്തത്‌ അദ്വൈതം. സജാതീയം, വിജാതീയം, സ്വഗതം എന്നു ത്രിവിധ ഭേദമുണ്ട്‌. ആ ഭേദങ്ങള്‍ ഇല്ലാത്തത്‌ അദ്വൈതം എന്നു വിവക്ഷ. രണ്ടു മനുഷ്യര്‍ക്കു തമ്മിലുള്ള ഭേദം സജാതീയ ഭേദമാകുന്നു. മനുഷ്യത്വമെന്ന ഒരേ ജാതിയിലുള്ള രണ്ടുപദാര്‍ഥങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണത്‌. 
മനുഷ്യനും, വൃക്ഷം, ശില മുതലായവകള്‍ക്കും തമ്മിലുള്ള ഭേദം വിജാതീയ ഭേദമാണ്‌. ഒരേ ശരീരത്തിലുള്ള കണ്ണ്‌, ചെവി, മൂക്ക്‌, ചെവി മുതലായ അവയവങ്ങള്‍ തമ്മിലുള്ള ഭേദത്തെയാണ്‌ സ്വഗതഭേദം എന്നു പറയുന്നത്‌. ഈശ്വരന്റെ സജാതീയനോ വിജാതീയനോ ആയ മറ്റൊരു ഈശ്വരന്‍ ഇല്ല. ഈശ്വരന്റെ സ്വാത്മാവില്‍ തന്നെ സ്വഗതഭേദമുള്ളതും, തത്ത്വാന്തരമുള്ളതുമായതൊന്നുമില്ലായ്കയാല്‍ ഈശ്വരനെ 'അദ്വൈതം' എന്നു വിളിക്കുന്നു.
സത്ത്വം, രജസ്‌, തമസ്‌ എന്നിവയും രൂപം, രസം, ഗന്ധം, സ്പര്‍ശം ഇത്യാദികളും ജഡപദാര്‍ഥങ്ങളുടെ ഗുണങ്ങളാകുന്നു. അജ്ഞത, അല്‍പജ്ഞത, രാഗദ്വേഷങ്ങള്‍, അവിദ്യാദി ക്ലേശങ്ങള്‍ ജീവാത്മാവിന്റെ ഗുണങ്ങളാകുന്നു. ഈ രണ്ടുവിധ ഗുണനങ്ങളില്ലാത്തവനാണ്‌ ഈശ്വരന്‍. "അശ ്ദമസ്പര്‍ശമരൂപമവ്യയമ്‌" എന്നു തുടങ്ങിയ ഉപനിഷദ്വചനങ്ങളാണ്‌ അതിനു പ്രമാണം. അതി നാല്‍ ഈശ്വരന്‌ നിര്‍ഗുണനെന്ന അഭിധാനംചേരുന്നു.
സര്‍വജ്ഞത, ആനന്ദമയത, പരിശുദ്ധത, അപരിമേയ ലം, മുതലായ ഗുണങ്ങളോടുകൂടിയവനാകയാല്‍ ഈശ്വരന്‍ സഗുണന്‍ ആകുന്നു. പൃഥിവിയ്ക്കു ഗന്ധാദി ഗുണങ്ങള്‍ ഉള്ളതുകൊണ്ട്‌ അതു സഗുണയാണ്‌; ഇച്ഛാദിഗുണങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ അതു നിര്‍ഗുണയുമാണ്‌ അതുപോലെ തന്നെ ജഡമായ ജഗത്തിലും ചേതനമായ ജീവാത്മാവിലും കാണപ്പെടുന്ന ഗുണങ്ങളൊന്നും തനിക്ക്‌ ഇല്ലാത്തതുകൊണ്ട്‌ ജഗദീശ്വരന്‍ നിര്‍ഗുണനും സര്‍വജ്ഞത മുതലായ ഗുണങ്ങളുള്ളതുകൊണ്ട്‌ സഗുണനും ആകുന്നു. സഗുണത്വവും നിര്‍ഗുണത്വവും ഇടകലര്‍ന്നതല്ലാത്തയാതൊരു വസ്തുവും ലോകത്തില്‍ ഇല്ല. ചേതനഗുണങ്ങളില്ലാത്തതുകൊണ്ട്‌ ജഡപദാര്‍ഥങ്ങള്‍ നിര്‍ഗുണങ്ങളാണെന്നും അചേതനഗുണങ്ങളുള്ളതുകൊണ്ട്‌ സഗുണങ്ങളാണെന്നും പറയാം. അതുപോലെ തന്നെ ജഡപദാര്‍ഥങ്ങളുടെ ഗുണങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ ജീവാത്മാക്കള്‍ നിര്‍ഗുണങ്ങളാകുന്നു. ഇച്ഛാദികളായ ചേതനഗുണങ്ങളുള്ളതിനാല്‍ സഗുണങ്ങളാണെന്നും പറയാം. 
- മഹര്‍ഷി ദയാനന്ദ സരസ്വതി

No comments: