Saturday, September 24, 2016

വനം വകുപ്പ് ഓഫീസിൽ 150 രൂപ കെട്ടി വെച്ചു, ഐഡന്റിറ്റി കാർഡ് കാണിച്ചു പാസ് വാങ്ങണം, ഗോമുഖിൽ പോകാൻ.
വളരെ പെട്ടെന്ന് കാര്യങ്ങൾ കഴിഞ്ഞു. ഓഫിസിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ ക്കു മലയാളികളെ കണ്ടപ്പോൾ സന്തോഷം . ശാസ്ത്ര സാഹിത്യ പരിഷദിന്റെ പരിപാടികളുടെ ഭാഗമായി അവർ കേരളത്തിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു.
വനവകുപ്പു ഓഫിസിൽ കാത്തിരിക്കുമ്പോൾ ഭഗവൻജിയുമായി ഒരു ചെറിയ കുശലം. ഭാര്യയും കുട്ടികളുമൊക്കെ ഹരിദ്വാറിൽ തന്നെ. നാട്ടിലെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ചോദിച്ചപ്പോൾ ധാരാളം സംസാരിച്ചു. രാം ദേവിനെ അത്രയ്ക്ക് മതിപ്പില്ല.
പാസ് വാങ്ങി നേരെ ഗംഗോത്രിയ്ക്കു. റോഡിന്റെ ഇരുഭാഗങ്ങളിലും ആശ്രമങ്ങളും ധർമ്മശാലകളും കണ്ടുകണ്ടു കുറച്ചു ദൂരം യാത്ര ചെയ്തു. അപ്പോഴേയ്ക്കും കളകള ശബ്ദത്തോടെ ഒഴുകുന്ന ഭാഗീരഥി വലതു ഭാഗത്തു പ്രത്യക്ഷപ്പെട്ടു. നദിയുടെ കൂടെ അതിന്റെ ഉത്ഭവസ്ഥാനത്തേയ്ക്കാണ് ഞങ്ങളും. നദി സമനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിയ്ക്കുന്നതു.
ഉത്തരകാശിയിൽ നിന്നും 100 കി മി ദൂരത്താണ് ഗംഗോത്രി.
യാത്രയ്ക്കിടയിലെ പ്രധാന സ്ഥലങ്ങളാണ്-ഗംഗോറി, മനേരി, ഭട് വാരി, , ഗംഗാനാനി, സുഖി ,ഝാല, ഹർസിൽ, ലങ്ക, ഭൈരോൺഗാട്ടി എന്നിവ.
൧൨.കി.മീ ദൂരം പിന്നിട്ടപ്പോൾ 130 അടി ഉയരത്തിൽ കെട്ടി ഉണ്ടാക്കിയ അണക്കെട്ടു കണ്ടു. മനേരി എന്ന ഈ സ്ഥലത്ത് ഉൽപ്പാദിപ്പിയ്ക്കുന്ന വൈദ്യതി ഗഢ്‌വാളിലെ ഒരു വിധം എല്ലാ ഗ്രാമങ്ങളിലും എത്തിയ്ക്കുന്നു.
കുറച്ചുകൂടെ മുന്നോട്ടു പോയപ്പോൾ മലയിൽ തുരങ്കം ഉണ്ടാക്കി വെള്ളം ചാടിക്കുന്നത് കണ്ടു. മനുഷ്യന്റെ അഹങ്കാരങ്ങൾകൂടി വരികയാണ്. പ്രകൃതി കുറച്ചൊക്കെ സഹിയ്ക്കും..ചിലപ്പോൾ......
മുന്നോട്ടു പോകുന്തോറും പേടിപ്പെടുത്തുന്ന കയറ്റങ്ങളും , ഹെയർ പിൻ വളവുകളും, അടുത്ത അങ്ങാടിയാണ് ഭട് വാരി. ഡ്രൈവർ വണ്ടി നിർത്തി ഊണുകഴിക്കാൻ പോയി. ഞങ്ങൾ ഓരോ ഗ്ലാസ് നാരങ്ങാ നീര് കുടിയ്ക്കാം എന്ന് വിചാരിച്ചു, കടക്കാരൻ 7 ഗ്ലാസുകൾ നിർത്തിവെച്ചു അതിലൊക്കെ എന്തോ മസാലപ്പൊടിയും,പിന്നെ ഉപ്പു പോലെ എന്തോ വസ്തു കൂടെ ചേർത്തു. കുടിച്ചു നോക്കുമ്പോൾ പരിചയമില്ലാത്ത സ്വാദ്. കടക്കാരന്റെ അടുത്തു ചെന്ന് ചേർത്ത വസ്തുക്കൾ നോക്കി..കുഴപ്പമില്ല, ഇന്തുപ്പാണ് അതിൽ ചേർത്തിരിയ്ക്കിന്നത്.
ഈ പർവത പ്രദേശങ്ങളിലെ പഴങ്ങൾ എന്തെകിലും വാങ്ങാമെന്നു വിചാരിച്ചു നോക്കുമ്പോള് ഒന്നും കാണുന്നില്ല. മാങ്ങ മാത്രമേ ഉള്ളൂ. അതും ദക്ഷിണേന്ത്യയിൽ നിന്നും വന്നത്. ആപ്പിളുകൾ പാകമാകാൻ ഇനിയും സമയമെടുക്കും.
കയറ്റങ്ങൾ കയറി മുന്നോട്ടു പോയി. ഗംഗാമുത്തശ്ശിയിലെത്തി.-ഗംഗാ നാനി. വാഹനം ഒരരുകിൽ പാർക്ക് ചെയ്തു. ധാരാളം ആളുകൾ റോഡരുകിലെ പൈപ്പിൽ നിന്നും വെള്ളം മുക്കിയൊഴിച്ചു കുളിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മതിൽക്കെട്ടിൽ വരിയായി പൈപ്പുകൾ ഇട്ടിരിയ്ക്കുന്നു. ചുടുവെള്ളമാണ് പൈപ്പിൽ വരുന്നത്.
റോഡ് മുറിച്ചു അപ്പുറത്തുള്ള പടവുകൾ കയറി. പരാശരമുനിയുടെ ക്ഷേത്രമാണ് ഇവിടെ. വലിയ തിരക്കൊന്നുമില്ല. അതിന്നടുത്തു സ്ത്രീകൾക്കുള്ള കുളിപ്പുര. ഞങ്ങൾ മൂന്നുപേരും അങ്ങോട്ട് നടന്നു. വിശാലമായ നാലിറയം. അതിന്റെ നടുമുറ്റത്ത് കണ്ണീരുപോലെ തെളിഞ്ഞു കിടക്കുന്ന മനോഹരമായ കുളം. . കഷ്ടം ഇത്ര നല്ല കുളം, ചുറ്റും നല്ല വൃത്തി...എന്നിട്ടെന്താ ആരും വന്നു കുളിക്കാത്തതെന്നു ചിന്തിച്ചു. എന്തായാലും കയ്യും കാലും, മുഖവുമൊക്കെ കഴുകിപ്പോകാൻ തീരുമാനിച്ചു. പത്തടിയോളം നീളവും വീതിയുമുള്ള ആ കൊച്ചു കുളത്തിലെ പടവുകൾ ഇറങ്ങി. നനഞ്ഞ ഡ്രസ്സ്‌ മാറാനുള്ളതോ , തോർത്തുമുണ്ടോ ഒന്നും കയ്യിലില്ല. പടവിലിരുന്നു ഞങ്ങൾ കാൽ വെള്ളത്തിലിറക്കിയതും, മൂന്നുപേരും ഒരുമിച്ചു പുറത്തു ചാടിയതും ഒരേസമയത്തു ആൾത്തിരക്കില്ലാതെ ഇത്ര വൃത്തിയായി കുളം കിടക്കുന്നതിന്റെ രഹസ്യം അപ്പോളാണ് മനസ്സിലായത്.
സമുദ്ര നിരപ്പിൽ നിന്നും 6500 അടി ഉയരത്തിലാണ് ഞങ്ങൾ. .നല്ല തണുപ്പും ഉണ്ട്. എന്നിട്ടും ഈ ചുടുവെള്ളത്തിൽ . ഒരു നിമിഷം പോലും കയ്യിട്ടിരിക്കാൻ വയ്യ. ഗംഗാ മുത്തശശിയേയും പരാശരമുനിയെയും വന്ദിച്ചു ഞങ്ങൾ പടവുകൾ ഇറങ്ങി. ഒരു ചായ കുടിച്ചു യാത്ര തുടർന്നു.
ഒരു നിമിഷം പോലും കണ്ണടയ്ക്കാൻ പറ്റില്ല. മുകളിലേക്ക് പോകുന്തോറും വ്യത്യസ്തയായകുന്ന പ്രകൃതി. മാനംമുട്ടെ തലയെടുത്തു പിടിച്ചു നിൽക്കുന്ന മലകളുടെ പള്ളയിൽക്കൂടി അങ്ങിനെ അരിച്ചു പോവുകയാണ് ഞങ്ങൾ.
മനുഷ്യൻ നോവിക്കുമ്പോൾ പ്രതിഷേധമെന്നോണം ഒന്ന് കുലുങ്ങി, മലയിടിക്കുകയോ, ഉരുളൻ കല്ലുകൾ താഴേയ്ക്ക് തള്ളിവിടുകയോ ചെയ്യുന്ന മലയമ്മ. ചിലപ്പോൾ റോഡും കഴിഞ്ഞു വലതു ഭാഗത്തെ അഗാധതയിലെക്കു കല്ലുകൾ ഉരുണ്ടു പോയി വീഴുന്നു.
മുകളിൽ നിന്നും നോക്കിയാൽ വന്ന വഴി വളഞ്ഞു തിരിഞ്ഞു കിടക്കുന്നതു കാണാം. വലതുഭാഗത്തേയ്ക്കു നീങ്ങുമ്പോൾ വളരെ ശ്രദ്ധിയ്ക്കണം. ഭഗവാൻജി മിണ്ടാൻ മടി കാട്ടുന്നു വെങ്കിലും വളരെ നല്ല ഡ്രൈവർ തന്നെ.
8,000 അടി ഉയരത്തിലുള്ള സുഖിയിൽ എത്തുമ്പോൾ എത്ര ഉയരം മലകളെ വട്ടം ചുറ്റിയാണ് അവിടെ എത്തിയതെന്ന് മനസ്സിലാകും. മാനംമുട്ടെ വളർന്നു നിൽക്കുന്ന ഈ മലകളുടെ ഉയരം കണക്കാക്കാൻ തന്നെ വിഷമമാണ്..
ഇനിയും ചുറ്റിച്ചുറ്റി 7 കി.മീ കൂടെ മുകളിലെത്തുമ്പോൾ ഝാലയിൽ. .ഇനി ഇവിടെ നിന്നും താഴേയ്ക്ക് ഇറക്കമാണ്. ഭഗീരഥിയുടെ ഇടതുകര ചേർന്നാണ് ഝാലയിലേക്കുള്ള ഇറക്കം. നല്ല സുഖകരമായ ഇറക്കം. ഇടതു ഭാഗത്തു ധാരാളം ദേവതാരു വൃക്ഷങ്ങൾ. ഝാല കഴിഞ്ഞാൽ ആറേഴു കി.മീ ദൂരം നല്ല പ്രകൃതി ദൃശ്യങ്ങൾ കണ്ട് നമ്മൾ എത്തുന്നത് ഹർസിൽ എന്ന ചെറിയ അങ്ങാടിയിൽ . ഇത് മനോഹരമായ താഴ്വരയാണ്. ഹർസിൽ ഗ്രാമം, ഹരിശില ഒരു തിബറ്റൻ അഭയാർത്ഥി കേന്ദ്രംകൂടി ആണത്രേ. ആൾതാമസവും, കൃഷിയിടങ്ങളും ഉള്ള സ്ഥലം.
ഈ നദീ തീരത്തുകൂടെ അങ്ങിനെപോകുമ്പോൾ അങ്ങേക്കരയിൽ ഒരു ക്ഷേത്രത്തിന്റെ കുറച്ചു ഭാഗം കാണാം ലക്ഷ്മീ നാരായണ ക്ഷേത്രമാണെന്നു ഭഗവാൻജി പറഞ്ഞു. ജാഹ്നവി മുനി ഇവിടെയാണത്രെ തപസ്സു ചെയ്തിരുന്നത്. അതിനാൽ ഈ ഭാഗത്തു ഭാഗീരഥിയെ ജാഹ്നവി എന്നാണു വിളിയ്ക്കുന്നത്. അതി ദുര്ഘടങ്ങളായ മലയിടുക്കുകളിൽക്കൂടി വളഞ്ഞു തിരിഞ്ഞു പോകുമ്പോൾ വലതു ഭാഗത്തെ അഗാധ ഗർത്തവും, മുകളിലേക്കുള്ള കയറ്റവും നമ്മളെ സദാ ജാഗരൂകരാക്കുന്നു. .
വീണ്ടുമൊരു മലയിടുക്കിൽ നമ്മൾ എത്തിച്ചേരുന്നു. ഇതാണ് ലങ്ക. ഹിമാലയത്തിലെ ഒരു ഗ്രാമപ്രദേശം. ഇവിടെ നിന്നും ഭഗീരഥിയെ കുറുകെ കടക്കണം. ഈ പാലത്തിൽക്കൂടെ യാത്ര ചെയ്യുമ്പോൾ എല്ലാ ഈശ്വരന്മാരെയും ഒന്ന് വിളിക്കാതിരിക്കില്ല. താഴേയ്ക്ക് നോക്കിയാൽ അത്ര താഴ്ചയിലാണ് നദി. 132 മീറ്റർ ഉയരമുള്ള ഈ പാലം 1985 ലാണ് നിർമ്മിച്ചത്. ഏഷ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പാലം ഇതാണത്രേ.
കുറച്ചു കൂടെ മുന്നോട്ടു പോയാൽ ഭൈരോൺഘാട്ടിയിൽ എത്തിച്ചേരും. 8,700 അടി ഉയരത്തിൽ. ഇനിയും മുകളിലേക്ക് 10 കി..മീ കൂടെ യാത്ര ചെയ്താൽ ഗംഗോത്രിയിൽ എത്തും.
വെയിൽ പരന്നിട്ടുന്ടെങ്കിലും തീരെ ചൂടില്ലാത്ത വെയിൽ. അസ്തമനം അടുക്കാറായി. നദി വീണ്ടും വലതു ഭാഗത്തു. നല്ല ഉരുണ്ട ഭംഗിയുള്ള വെള്ളാരങ്കല്ലുകൾ നദിയിൽ കിടക്കുന്നതു കാണാം. ചില സ്ഥലങ്ങളിൽ വണ്ടിയിൽ നിന്നും തലപുറത്തേയ്ക്കിട്ടു നോക്കിയാൽ നദി കണ്ണിൽ പെടില്ല. അത്ര അഗാധതയിലാണ്. ഒന്നുകിൽ ഈ നദി താഴേയ്ക്ക് പോകുന്നു, അല്ലെങ്കിൽ നമ്മൾ ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരിയ്ക്കുന്നു.
ഒരു മലഞ്ചെരിവുകൂടി കഴിഞ്ഞു. അതാ, ഗംഗോത്രിയായി. വാഹനങ്ങളുടെയും, ആൾക്കാരുടെയും നല്ല തിരക്കാണ് ഇവിടെ. ആളുകളെ ഇറക്കി വിട്ടു വാഹനങ്ങൾ ഉടനെ തിരിച്ചു പോകുന്നു. ഭൈരോൺ ഘാട്ടിയിലാണ് വാഹനങ്ങളൊക്കെ കൊണ്ടിടുക.
ഞങ്ങളുടെ സാധനങ്ങൾ ഒരു ദയയിലാത്തവനെപ്പോലെ താഴെ ഇറക്കിവച്ചു ഭഗവൻജിയും അപ്രത്യക്ഷനായി.Uma naboodiri