Thursday, September 29, 2016

ദേഹത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അസഹനീയം അപമാനമത്രെ. സാത്വികനായ ഒരുവന്‌ ദുഷ്ടരുടെ അധിക്ഷേപം വളരെ വേദനാജനകമാണ്‌. ഇതിനെക്കുറിചു ഭഗവാന്‍ കൃഷ്ണന്‍ ഉദ്ധവനോട്‌ പറഞ്ഞ ഒരു കഥ.
അവന്തിയില്‍ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ അതീവ ധനികനായിരുന്നുവെങ്കിലും പിശുക്കനായിരുന്നു. . ഗൃഹസ്ഥാശ്രമിക്ക്‌ വിധിച്ചിട്ടുളള അഞ്ചു പൂജാവിധികളോ മറ്റ്‌ ശാസ്ത്രാധിഷ്ഠിത കര്‍മ്മങ്ങളോ അയാള്‍ അനുഷ്ഠിച്ചിരുന്നുമില്ല. അങ്ങനെ അയാളുടെ പുണ്യമെല്ലാം നശിച്ചു. സമ്പത്തെല്ലാം നഷ്ടമായി.
ഇപ്പോള്‍ അയാള്‍ ദരിദ്രനായി സ്വയം ശപിച്ചു: ‘ഈ സമ്പത്തെന്നു പറയുന്നത്‌ എത്ര ഭയങ്കരമാണ്‌. എല്ലാ തിന്മകളുടെയും പാപത്തിന്റെയും ദുരിതത്തിന്റെയും മൂലകാരണം അതാണല്ലോ. . അതുകൊണ്ട്‌ പരമശാന്തി യാഗ്രഹിക്കുന്ന ഒരുവന്‍ തികച്ചും അനര്‍ത്ഥമായ (അധര്‍മ്മം) അര്‍ത്ഥത്തെ (സമ്പത്തിനെ) ആഗ്രഹിക്കരുത്‌. സമ്പത്ത്‌ ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും ശത്രുക്കളാക്കി മാറ്റുന്നു.. എന്നാല്‍ അധികം വൈകുംമുന്‍പ്‌ ശ്രീഭഗവാന്‍ ഹരിയുടെ അനുഗ്രഹംകൊണ്ട്‌ ഞാന്‍ വിഷണ്ണനും ആശയറ്റവനും വിവരമുളളവനുമായിത്തീര്‍ന്നു. എനിക്കീലോകത്ത്‌ അവശേഷിച്ചിട്ടുളള സമയമത്രയും ഞാന്‍ ഭഗവല്‍സേവയ്ക്കായി വിനിയോഗിക്കും.. അതിനു സാധിച്ചുവല്ലോ.’
ഉടനേ തന്നെ അയാള്‍ ഒരു ഭിക്ഷാംദേഹിയായി സന്ന്യാസജീവിതം തുടങ്ങി. മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിച്ച്‌ അഹങ്കാരത്തിന്റെയും ‘ഞാന്‍-എന്റെ’ എന്ന ഭാവത്തിന്‍റേയും കെട്ടഴിച്ച്‌ അയാള്‍ അലഞ്ഞു നടന്നു. ആളുകള്‍ക്ക്‌ അദ്ദേഹത്തെ മനസ്സിലായില്ല. ചിലര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു കരുതി. മറ്റുചിലര്‍ കപടനാട്യക്കാരനെന്നും. അവര്‍ക്ക്‌ മതിയാവുംവരെ ബ്രാഹ്മണനെ അടിച്ചും തുപ്പിയും തുറുങ്കിലടച്ചും ഉപദ്രവിച്ചു. എന്തെല്ലാം അനുഭവങ്ങള്‍ (ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം) ഉണ്ടായോ അവയെ എല്ലാം അദ്ദേഹം സസന്തോഷം സ്വാഗതം ചെയ്തു.
ബ്രാഹ്മണന്‍ സ്വയം പറഞ്ഞു:
എന്റെ സുഖദുഃഖങ്ങള്‍ക്ക്‌ കാരണക്കാര്‍ ഈ മനുഷ്യരോ ദേവന്മാരോ ആത്മാവോ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ കര്‍മ്മമോ കാലമോ ഒന്നുമല്ല. മനസ്സു മാത്രമാണതിനു കാരണം. മനസ്സാണല്ലോ ജനനമരണചക്രത്തിനെ തിരിക്കുന്നത്‌. എന്റെ ഹൃദയത്തില്‍ സ്ഥിതനായിട്ടുളള ഭഗവാന്‍ ഒരു സാക്ഷിയത്രെ. അദ്ദേഹമാണെന്റെ ഉത്തമ സുഹൃത്ത്‌. സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന്‍ മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.
മറ്റൊരാളെ എന്റെ വേദനയ്ക്ക്‌ ഞാന്‍ കുറ്റപ്പെടുത്തിയാല്‍ ഒരു ശരീരം മറ്റൊന്നിനെ ദ്രോഹിക്കുന്നു എന്നല്ലേ അര്‍ത്ഥം?
പീഡനം ആത്മാവിനേല്‍ക്കുന്നില്ല. കാരണം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതനാണല്ലോ ആത്മാവ്‌.? ഈ സത്യമറിഞ്ഞവന്‌ ഒരു ജീവിയേയും ഭയപ്പെടേണ്ടതില്ല. ഈ സാക്ഷാത്ക്കാരത്തില്‍ മനസ്സുറപ്പിച്ച്‌ ഭഗവാന്‍ കൃഷ്ണന്റെ കൃപയാല്‍ ഈ മായികമായ സംസാരത്തിനെ ഞാനുപേക്ഷിക്കുന്നതാണ്‌.
ഓം നമോ നാരായണായ. savithripelayath