Friday, September 30, 2016

നാദകാരിണിയായി ഉള്ളില്‍ കുടികൊള്ളുന്ന ശക്തിയെ അറിഞ്ഞ് ശ്രദ്ധയോടെ ഓരോ ചിന്തകളെയും നിരീക്ഷിക്കുക. എന്നാല്‍ മാത്രം സ്വജീവിതാനുഭവങ്ങളുടെ സത്യസ്ഥിതി മനസ്സിലാകും. ഈശ്വരതത്ത്വംതന്നെ അറിവാകും. എല്ലാവരിലും കുടികൊള്ളുന്നത് ഒരേ തത്ത്വം ആയതിനാല്‍ സ്വയം അറിഞ്ഞാല്‍ മറ്റുള്ളതെല്ലാം അറിഞ്ഞുകഴിഞ്ഞു. 
മനസ്സിലുള്ള നിരന്തരവിചാരങ്ങളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രാര്‍ത്ഥന എന്നത് നമ്മില്‍ പലര്‍ക്കും അറിയില്ല. ഒരാള്‍ എന്ത് വിചാരങ്ങളുമായി നടക്കും എന്നത് അയാളുടെ നിരന്തരകര്‍മ്മങ്ങളുടെ ഫലമായ വാസന അനുസരിച്ചിരിക്കും. നാം ഏതെല്ലാം ക്ഷേത്രങ്ങളില്‍ പോയാലും ഏതെല്ലാം മന്ത്രങ്ങള്‍ ജപിച്ചാലും അതുകഴിഞ്ഞ് നമ്മുടെ നിരന്തരമായ വിചാരം എന്താണോ അതേ ജീവിതത്തില്‍ സംഭവിക്കുകയുള്ളു. കുറച്ചു നേരം ക്ഷേത്രത്തില്‍ ചെലവിടുമ്പോഴോ കുറച്ചു നേരം പ്രാര്‍ത്ഥിച്ചു മന്ത്രം ജപിക്കുമ്പോഴോ അവസാനിക്കുന്നതല്ല യഥാര്‍ത്ഥ നാദ ശക്തി. അത് നിരന്തരമായ വിചാരത്തിന്‍റെ ഫലമായാണ് സംഭവിക്കുക. നല്ലതോ ചീത്തയോ എന്നത് ഈശ്വരതത്ത്വത്തില്‍ വരുന്ന കാര്യമല്ല. കര്‍മ്മവും അത് സമ്മാനിക്കുന്ന അനന്തരഫലവും കൂടി ചേര്‍ന്നതാണ് ജീവിതം എന്നത് അറിയണം. അതുകൊണ്ടാണല്ലോ നിരന്തരം മദ്യമോ സിഗരട്ടോ ആഗ്രഹിക്കുന്നയാള്‍ക്ക് അത് ലഭിക്കുന്നത്. അത് അസ്വദിക്കുകയും ഒടുവില്‍ അതു സമ്മാനിക്കുന്ന രോഗദുരിതത്തിലും കുടുംബപ്രശ്നങ്ങളിലുംപെട്ട് വലയുന്നത്. പിന്നീട് ആ രോഗ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹങ്ങളുമായി സ്വകര്‍മ്മത്തെ പഴിച്ച് നടക്കും. ഇവര്‍ ആഗ്രഹിക്കുന്നത് കുഴപ്പമുള്ളതാണല്ലോ ഇവര്‍ക്ക് ഇത് ലഭ്യമാകരുതല്ലോ എന്നുള്ള ഒരു ഈശ്വരശക്തിയെ ആരുടെയും അനുഭവത്തില്‍ ഒരുകാലത്തും കാണാന്‍ സാധിക്കില്ല. തെറ്റായ ഈശ്വരതത്ത്വത്തില്‍ മനസ്സ് പെട്ടുപോകാതെ നോക്കണം. നമുക്ക് എത്ര ഉദാത്തമായ കാര്യവും ആഗ്രഹിക്കാം എത്ര കേവലമായ കാര്യവും ആഗ്രഹിക്കാം. നിരന്തരവിചാരമാണ് പ്രാര്‍ത്ഥന എന്നത് സത്യമായിരിക്കെ അത് ഫലിക്കുകതന്നെ ചെയ്യും. ഈ സത്യം ബോധിച്ച ഒരാള്‍ ഏറ്റവും ഉദാത്തമായ ഈശ്വസാക്ഷാല്‍ക്കാരം തന്നെ ആഗ്രഹിച്ചാലോ. അതും ഫലിക്കും. ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചിരിക്കട്ടെ ഇനി എന്തുതന്നെ സംഭവിക്കട്ടെ അതൊന്നും ചിന്തിക്കാതെ നല്ലൊരു ഈശ്വരസങ്കല്പത്തെ മനസ്സാ വരിച്ച് നിരന്തരം വിചാരം ചെയ്തു ജീവിച്ചു നോക്കണം. ആ ശക്തി നമ്മില്‍ പ്രഭാവം ചെലുത്തും. നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. നാദകാരിണിയാണ് നാദരൂപിണിയാണ് സര്‍വ്വ അര്‍ത്ഥനകളെയും സാധിക്കുന്ന ശക്തിയാണ് നമ്മുടെ ഉള്ളില്‍ കുടുകൊള്ളുന്ന നാദശക്തി. അതിനാല്‍ ഉദാത്തമായത് മാത്രം ചിന്തിക്കണം. ആ ശക്തിയെ നിരന്തരം ചിന്തിച്ചാല്‍ അത് തന്നെ നമുക്ക് സിദ്ധിച്ചാല്‍ മറ്റെന്തു ആഗ്രമാണ് ബാക്കിനില്‍ക്കുക?
''നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. ''  krishnakumar