Tuesday, September 06, 2016

പൂന്താന ഭക്തി******.
പൂന്താനത്തു നമ്പൂരിക്കു വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടുകേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായിത്തീർന്നു. അതുകൊണ്ടു വിദ്വാന്മാരായവർക്കു നമ്പൂരിയോടു കുറേശ്ശെ അസൂയയും തോന്നി തുടങ്ങി. എങ്കിലും ആരു വായിച്ചാലും അർത്ഥം പറയുക പൂന്താനത്തു നമ്പൂരിതന്നെയെന്നു പതിവായിത്തീർന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം ഒരു വിദ്വാൻ ഭാഗവതം വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി.
വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു.
വ്യുല്പത്തിയില്ലാതിരുന്നതിനാൽ നമ്പൂരി അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയെന്നല്ലാതെ ശ്ലോകാർത്ഥം മനസ്സിലായിട്ടല്ലായിരുന്നു.
അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ദിക്കിൽ നമ്പൂരി "രുഗ്മണി ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രാഹ്മണന്റെ കൈയിലൊരെഴുത്തും കൊടുത്തയച്ചു" എന്നർത്ഥം പറഞ്ഞു.
എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവത ത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തു നമ്പൂരിയോടു "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിചു.
അതു കേട്ടപ്പോൾ പൂന്താനത്തു നമ്പൂരി മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന്... "എഴുത്തുകൊടുത്തയച്ചില്ല എന്ന് ഏതു ശോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു..."
എന്നൊരശരീരി വാക്കു കേൾക്കപ്പെട്ടു. ഇതു കേട്ടപ്പോൾ ദുശ്‌ചോദ്യം ചോദിച്ച നമ്പൂരി വളരെ മദ്ധ്യമമാവുകയും പൂന്താനത്തു നമ്പൂരി സന്തോ‌ഷിക്കുകയും ശേ‌ഷമുള്ളവർ അത്ഭുത പ്പെടുകയും ചെയ്തു.
ഹരേ കൃഷ്ണ. Savithri Elayath