Saturday, March 17, 2018

ഓച്ചിറയിലെ നിരാകാര സങ്കല്പം
ഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ഓച്ചിറ പരബ്രഹ്മസ്ഥാനം. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്.
ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്നാണ് പറഞ്ഞുവരുന്നതെങ്കിലും ഇവിടെ ക്ഷേത്രമോ ശ്രീകോവിലോ പൂജകളോ പൂജാരികളോ ഒന്നുമില്ല. രണ്ട് ആല്‍ത്തറകള്‍ കാണാം, രണ്ട് കാവുകളും .ക്ഷേത്രങ്ങളുടെ ആദിരൂപം കാവുകളായിരുന്നുവല്ലോ. ആ മൂര്‍ത്തി – പരബ്രഹ്മമൂര്‍ത്തി – മുകളിലെ ആകാശം കണ്ടുകൊണ്ട് സസ്യസമൃദ്ധിയുടെ താഴെ വെയിലും മഴയും കൊണ്ട് പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് വിരാജിക്കുന്നു.
.അവധൂതന്‍മാരും യോഗികളും സിദ്ധന്‍മാരും എല്ലാക്കാലവും തങ്ങളുടെ പുണ്യസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കുന്നിടമാണ് ഓച്ചിറ പരബ്രഹ്മസന്നിധി. കൊല്ലം ആലപ്പുഴ ജില്ലകളുടെ സംഗമ സ്ഥാനത്തു ദേശീയ പാത 66 അരികിലാണു അതിശയകരമായ ഈ ക്ഷേത്രസങ്കല്പം നില കൊള്ളുന്നത്.
“ലോകാനുഗ്രഹത്തിനും നമ്മുടെ ക്ഷേമത്തിനുമായി” എന്നാണ് ഇവിടുത്തെ സങ്കല്പമന്ത്രം. ഇവിടെ രണ്ട് ആൽത്തറയും ഉണ്ടിക്കാവും മായായക്ഷി അമ്പലവും ഗണപതി സ്ഥാനവുമുണ്ട്. വടക്കുമാറിയുളള ഉണ്ടിക്കാവിലെ ചെളിമണ്ണാണ് പ്രസാദം
ഇത് വേദന നീരു തൊലി പുറത്തുണ്ടാകുന്ന രോഗങ്ങൾ എന്നിവ മാറ്റുമെന്നാണു വിശ്വാസം. “എട്ടുകണ്ടം ഉരുളിച്ച’ എന്നൊരു വിചിത്രവഴിപാടും ക്ഷേത്രത്തിലുണ്ട്. അലങ്കരിച്ച കാളയെ വാദ്യമേളത്തോടെ ആൽത്തറകൾക്കും തകിടികണ്ടത്തിനും ചുറ്റുപ്രദക്ഷിണം നടത്തിക്കുകയാണ് ഈ വഴിപാട്. ഇത് അഷ്ടദിക്പാലകന്‍മാര്‍ക്കാണ്.

No comments: