Monday, April 23, 2018

''തന്നെ കൊല്ലാന്‍ വന്നു നില്‍ക്കുന്നവരെ, അല്ല തന്നാല്‍ കൊല്ലപ്പെടുവാന്‍ തയ്യാറായി നില്‍ക്കുന്നവരെ കണ്ടിട്ടു ദയാപരവശനായി കണ്ണീരൊലിപ്പിച്ചും, അമ്പും വില്ലും താഴെയിട്ടും നില്‍ക്കുന്ന അര്‍ജ്ജുനനെ നോക്കി കൃഷ്ണന്‍ ചിരിച്ചുപോയി! രണ്ടാം അദ്ധ്യായത്തിലെ ആദ്യ ശ്ലോകത്തില്‍ അക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് സഞ്ജയന്റെ തുടക്കം. ധൃതരാഷ്ട്രരുടെ ചോദ്യത്തില്‍ തുടങ്ങിയ ഒന്നാം അദ്ധ്യായം അവസാനിപ്പിച്ചതും രണ്ടാം അദ്ധ്യായം തുടങ്ങുന്നതും സഞ്ജയന്‍. സമര്‍ത്ഥമായ ഈ രംഗസംവിധാനം നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ?'' ''ഉണ്ട്, മുത്തച്ഛാ! രണ്ടാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകം മുതല്‍ ഭഗവാന്റെ തിരുവചനങ്ങള്‍ തുടങ്ങുകയായി'' ഉണ്ണി പറഞ്ഞു. ''നല്ല നിരീക്ഷണം. എങ്കിലും അത്ര പറഞ്ഞാല്‍ പോര. ഒന്നാം അദ്ധ്യായത്തിലെ ഒന്നാം ശ്ലോകം ധൃതരാഷ്ട്രരുടെ ചോദ്യമാണല്ലോ. തുടര്‍ന്ന് 32-ാം ശ്ലോകം മുതല്‍ വരുന്നു, അര്‍ജ്ജുനന്റെ ചില ചോദ്യങ്ങള്‍, തത്ത്വപ്രസംഗങ്ങള്‍! അതിലെ മണ്ടത്തരങ്ങള്‍ക്കു കനത്ത ഒരടി നല്‍കുംപോലെയാണ് ഇവിടെ കൃഷ്ണന്റെ ചോദ്യം ഉയരുന്നത്. ''എവിടുന്നു കിട്ടീ അര്‍ജ്ജുനാ ഈ മണ്ടന്‍ വിചാരം? ഒരു വിഷമാവസ്ഥയില്‍, തറവാട്ടില്‍ പിറന്നവര്‍ക്കാര്‍ക്കും ചേരാത്ത, നിന്റെ നിലപാടു സ്വര്‍ഗപ്രാപ്തിക്കു ഉതകുന്നതല്ല. മാത്രമല്ല, നാണക്കേടു ഉണ്ടാക്കുന്നതുമാണ് എന്നുപറഞ്ഞിട്ടു ഭഗവാന്‍ അടുത്ത ശ്ലോകത്തില്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു. ''വീരശൂര പരാക്രമി എന്ന് ഉദ്‌ഘോഷിച്ചുവന്ന നീ ഇപ്പോള്‍ ആണും പെണ്ണും കെട്ടവനെപ്പോലെയാണല്ലോ പെരുമാറുന്നത്! അയ്യേ അതു നിനക്കു ചേര്‍ന്നതല്ല. പ്രതാപശാലിയായ നീ തുച്ഛമായ ഹൃദയവൈവശ്യം വെടിഞ്ഞ് എഴുന്നേല്‍ക്കൂ പാര്‍ത്ഥാ എന്നാണ് ഉദ്‌ബോധനം. ആ ശ്ലോകങ്ങളുടെ ശക്തി നിങ്ങള്‍ ആസ്വദിക്കൂ; ഒന്നു ചൊല്ലൂ'' മുത്തച്ഛന്‍ പറഞ്ഞു. കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം അനാര്യജുഷ്ടമസ്സ്വര്‍ഗ്യം അകീര്‍ത്തികരമര്‍ജ്ജുന: 2-3 ക്ലൈബ്യം മാളസ്മ ഗമഃ പാര്‍ത്ഥ, നൈതത്ത്വയ്യുപപദ്യതേ ക്ഷുദ്രം ഹൃദയദൗര്‍ബല്യം ത്യക്തോത്തിഷ്ഠ പരന്തപ. 2-3 ''ഇതു കേട്ടിട്ടും അര്‍ജ്ജുനന്‍ ചിണുങ്ങുകയാണ് ചെയ്തത്. എനിക്ക് വയ്യ ഭഗവാനേ! പിതാമഹനായ ഭീഷ്മരുടേയും ഗുരുവായ ദ്രോണരുടേയും നേരെ ഞാന്‍ എങ്ങനെ അമ്പു തൊടുക്കും? എന്നതാണ് അര്‍ജ്ജുനന്റെ 5-ാമത്തെ ചോദ്യം. അങ്ങനെ രക്തം പുരണ്ട സുഖജീവിതത്തെക്കാള്‍ ഭേദം ഭിക്ഷതെണ്ടി ജീവിക്കുന്നതാണെന്നുവരെ പറഞ്ഞ അര്‍ജ്ജുനനില്‍നിന്നും ഒരു പ്രാര്‍ത്ഥനയും ഈ വിധം ഉണ്ടായി: കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ പൃച്ഛാമി ത്വാം ധര്‍മ്മ സമ്മൂഢ ചേതാഃ യത് ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ; ശിഷ്യസ്‌തേളഹം, ശാധിമാം ത്വാം പ്രപന്നം. 2-7 ''അല്ലയോ ഭഗവാനേ, എന്റെ മനസ്സിന്റെ സ്വഭാവം അഥവാ ശാന്തത നഷ്ടമായിരിക്കുന്നു. സംഘര്‍ഷത്തിലാണ് ഞാന്‍. എന്തു ചെയ്യണം, ചെയ്യരുത് എന്നു നിശ്ചയമില്ല. അതിനാല്‍ അങ്ങയെ ശരണം പ്രാപിക്കുകയാണ്. അങ്ങയുടെ ശിഷ്യനെന്ന നിലയില്‍ എന്നെ വേണ്ടുംവിധം ശാസിച്ചാലും; ശ്രേയസ്‌കരമായ പ്രവൃത്തി എന്തെന്ന് എനിക്ക് ദൃഢമാക്കി പറഞ്ഞുതന്നാലും!'' ''അര്‍ജ്ജുനന്റെ ഈ വാക്കുകള്‍, സ്വന്തം അറിവില്ലായ്മ തിരിച്ചറിഞ്ഞു വിനയപൂര്‍വം ഗുരുവിനു മുന്നില്‍ പ്രണമിച്ചുകൊണ്ടുള്ളതാണ്; പൂര്‍ണ സമര്‍പ്പണത്തിന്റേതാണ്. ഭഗവദ്ഗീതയില്‍ മുത്തച്ഛന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ശ്ലോകമാണിതു കുട്ടികളേ. വിഷമസന്ധിയില്‍ ഏതൊരാള്‍ക്കും ഈശ്വരനോടു അഥവാ തന്നെക്കാള്‍ അറിവുള്ള ഒരാളോടു ഇങ്ങനെ പ്രാര്‍ത്ഥിക്കാവുന്നതല്ലേ? ''താന്‍ യുദ്ധം ചെയ്യില്ല എന്ന തീരുമാനത്തോടെയാണെങ്കിലും ശരിയായ വഴികാട്ടിത്തരണേ എന്ന പ്രാര്‍ത്ഥനയോടെ കൃഷ്ണന്റെ മുന്നില്‍ ഇരിപ്പായി അര്‍ജ്ജുനന്‍!'' ''അയ്യോ! ഇതിപ്പോള്‍ പടക്കളത്തില്‍ പണിമുടക്കു പ്രഖ്യാപനം പോലെയായല്ലോ മുത്തച്ഛാ!'' ഉണ്ണി ചിരിച്ചു. ''കൊള്ളാം മോനേ, നിന്റെ പരിഹാസം! കൃഷ്ണനും ഇങ്ങനെ കളിയാക്കിക്കൊണ്ടാണ് മറുപടി നല്‍കാന്‍ തുടങ്ങിയതു എന്നത്രെ സഞ്ജയന്റെ സാക്ഷ്യം-പ്രഹസന്നിവ ഭാരത-ശ്ലോകം10. പതിനൊന്നാം ശ്ലോകം മുതല്‍ ഭഗവാന്റെ അമൃതവാണി ആരംഭിക്കുകയായി... അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ; ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ 2-11 ദുഃഖിക്കേണ്ടവരെക്കുറിച്ചു നീ ദുഃഖിക്കുന്നല്ലോ അര്‍ജ്ജുനാ! എന്നിട്ടോ? വലിയ പണ്ഡിതനെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു! പണ്ഡിതന്മാര്‍ മരിച്ചവരെപ്പറ്റിയോ ജീവിച്ചിരിക്കുന്നവരെപ്പറ്റിയോ ഓര്‍ത്തു ദുഃഖിക്കുകയില്ല. അതിനാല്‍ നീ ജ്ഞാനിയാകൂ എന്നാണ് തുടര്‍ന്നുള്ള 43 ശ്ലോകങ്ങളിലൂടെ ഭഗവാന്‍ പറയുന്നത്. സമചിത്തതയുള്ളവനാകൂ, നിര്‍ഭയനാകൂ, സ്ഥിരബുദ്ധിയുള്ളവനാകൂ എന്നൊക്കെ ഭഗവാന്‍ പറഞ്ഞുകൊണ്ടിരിക്കെ അര്‍ജ്ജുനന്‍ വീണ്ടും നാലു ചോദ്യങ്ങള്‍ വിട്ടു.
janmabhumi

No comments: