Sunday, April 29, 2018

പഞ്ചഭൂതങ്ങളുടെ നിയന്താവായ ഭഗവാന്‍ ശിവനും ശക്തി (നിത്യശുദ്ധം)യുമായി യോജിച്ചപ്പോള്‍ കാര്‍ത്തികേയന്‍ ഭൂജാതനായി. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന (പഞ്ചാനനം) ശിവനും ശക്തിയും കൂടിയുണ്ടായ പുത്രന് 'ആറുമുഖന്‍' എന്ന പേര് അങ്ങനെ ലഭിച്ചു.
പുരാണത്തില്‍ കാര്‍ത്തികേയനെക്കുറിച്ച് ഒരു കഥയുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍നിന്ന് വിദ്യ അഭ്യസിച്ചു വരുവാന്‍ പിതാവ് ബാലനായ കാര്‍ത്തികേയനോട് ആവശ്യപ്പെട്ടതനുസരിച്ച് ബ്രഹ്മാവിന് സമീപമെത്തിയ ബാലന്‍ ബ്രഹ്മാവിനോട് 'ഓം' എന്നതിന്റെ പൊരുള്‍ പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. ഏതൊരു ഗുരുവിനേയുംപോലെ ആദ്യം അക്ഷരങ്ങള്‍ പഠിക്കുവാന്‍ ബ്രഹ്മാവ് നിഷ്‌കര്‍ഷിച്ചപ്പോള്‍ 'ഓം' എന്നതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കുവാന്‍ കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.
ആദിശബ്ദമായ ഓം-ന്റെ അര്‍ത്ഥം അറിയില്ലായിരുന്ന ബ്രഹ്മാവിനോട് കാര്‍ത്തികേയന്‍ 'ഓംകാരത്തിന്റെ അര്‍ത്ഥമറിയാത്ത താങ്കള്‍ എങ്ങനെയാണ് എന്റെ ഗുരുവാകുന്നത്' എന്നാണ് പറഞ്ഞത്. ബ്രഹ്മാവിന്റെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കുകയില്ല എന്നും പറഞ്ഞു.
എന്തിനും വിപരീതമായി സംസാരിക്കുന്ന കാര്‍ത്തികേയനെ പിതാവായ ശിവന്‍ തന്നെ വിദ്യ നല്‍കുന്നതായിരിക്കാം ഉചിതമെന്ന് പറയുകയും, ഉണ്ടായ സംഭവമറിഞ്ഞ പിതാവിനോട് കാര്‍ത്തികേയന്‍ അതേ ചോദ്യം തന്നെ ഉന്നയിച്ചെങ്കിലും അതറിയില്ലായിരുന്നു. പിതാവിനോട് അതിന്റെ പൊരുള്‍ തനിക്ക് അറിയാമെന്നായി കാര്‍ത്തികേയന്‍.
പക്ഷേ അതു പറഞ്ഞുതരണമെങ്കില്‍ തന്റെ സ്ഥാനം ഉന്നതമായ ഇരിപ്പിടത്തിലും (ഗുരുസ്ഥാനം), കേള്‍ക്കുന്ന പിതാവ് കുറച്ച് താഴ്ന്ന സ്ഥാനത്തും ആയിരിക്കണമെന്ന നിര്‍ദ്ദേശം കുമാരന്‍ മുന്നോട്ടുവച്ചു. പക്ഷേ സര്‍വ്വേശ്വരനായ ഭഗവാന്‍ എങ്ങനെയാണ് താഴ്ന്ന സ്ഥാനം അലങ്കരിക്കുന്നത്? അദ്ദേഹം തന്നെ ഉപായം കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ  തോള്‍ഭാഗത്ത് കുമാരനെ ഉപവിഷ്ടനാക്കുകയും, ഭഗവാന്‍ ചെവി കാര്‍ത്തികേയനോട് ചേര്‍ത്ത് കൊടുത്ത് ഓം-ന്റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തു. ഈ സൃഷ്ടിയാകെ ഓം-ല്‍ നിറഞ്ഞിരിക്കുന്നു. ത്രിമൂര്‍ത്തിസങ്കല്‍പ്പമായ ബ്രഹ്മ, വിഷ്ണു, മഹേശ്വര സങ്കല്‍പ്പവും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
ഇതറിഞ്ഞ മാതാവ് പാര്‍വ്വതി വളരെയധികം സന്തോഷിക്കുകയും, സന്തോഷത്താല്‍ നീയെന്റെ സ്വാമിയുടെ (നാഥന്റെ) ഗുരുവായി (സ്വാമി) തീര്‍ന്നിരിക്കുന്നു; അങ്ങനെ കാര്‍ത്തികേയന് സ്വാമിനാഥന്‍ എന്ന പേരും ലഭിച്ചു.
ഈ കഥയുടെ സാരാംശം- ഗുരുതത്വം-ശിവതത്വത്തേക്കാള്‍ ഉയരത്തിലാണ് എന്നുള്ളതാണ്. ഒരു ചൊല്ല് തന്നെയുണ്ട്. എന്റെ മുമ്പില്‍ ഈശ്വരനും ഗുരുവും ഒരുമിച്ച് നിന്നാല്‍ ആരുടെ പാദങ്ങളാണ് ആദ്യം നമസ്‌ക്കരിക്കേണ്ടത്? തീര്‍ച്ചയായും 'ഗുരു'വിനെതന്നെയാണ്. ഗുരു ഇല്ലായിരുന്നെങ്കില്‍ ഈശ്വരനെ അറിയാന്‍ കഴിയില്ലായിരുന്നു.
janmabhumi

No comments: