Friday, April 27, 2018

കുമാരന്റെ താടിയില്‍ ഒരു മുറിവുണ്ടാക്കി ആയുധം തിരികെ പോയി. ദേഷ്യം വന്ന വായുദേവന്‍ ഇന്ദ്രനെ പഴിപറഞ്ഞു കുമാരനേയും കൊണ്ട് പാതാളത്തിലേക്ക് പോയി. വായു ഇല്ലാതെ ഭൂമിയിലും സ്വര്‍ഗത്തിലും ജീവികള്‍ വിഷമിച്ചു. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ മറ്റുള്ള ദേവന്മാര്‍ക്കൊപ്പം പാതാളത്തില്‍ എത്തി വായുദേവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഏതു രൂപവും പ്രാപിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ചിരംജീവിയായിരിക്കും എന്ന് ശിവന്‍ കുമാരനെ അനുഗ്രഹിച്ചു. ലക്ഷ്മീ എന്ന് മഹാവിഷ്ണു വരം നല്‍കി. തികഞ്ഞ ബ്രഹ്മജ്ഞാനി ആയിരിക്കട്ടെ എന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. ഒരു വിശിഷ്ട ഗദ നല്‍കിക്കൊണ്ട്   ഒരായുധത്തിനും നിന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് ധര്‍മദേവന്‍ പറഞ്ഞു. നല്ല സംഗീതജ്ഞന്‍ ആയിരിക്കും എന്ന് ഇന്ദ്രനും എല്ലാത്തരം ആയുധവിദ്യയിലും പ്രാവീണ്യം വരുമെന്ന് സൂര്യദേവനും കുമാരനെ അനുഗ്രഹിച്ചു. എല്ലാ ദേവന്മാരുടേയും അനുഗ്രഹത്താല്‍ കുമാരന് സന്തോഷമായി. താടിയില്‍ (ഹനുവില്‍) മുറിവുണ്ടായതിനാല്‍ ഹനുമാന്‍ എന്ന് അറിയപ്പെട്ടു. ഹനുമാന്‍ സന്തോഷവാനായി മാതാപിതാക്കളുടെ അടുത്തെത്തിച്ചേര്‍ന്നു. താമസിയാതെ അഞ്ജനക്ക് തന്റെ പൂര്‍വകഥ ഓര്‍മവരികയും പുഞ്ജികസ്ഥലയായി സ്വര്‍ഗത്തിലേക്കു പോവുകയും ചെയ്തു. കേസരിയും സ്വര്‍ഗം പൂകി. ഹനുമാന്‍ ഒറ്റപ്പെട്ടെങ്കിലും വനത്തില്‍ ഉല്ലസിച്ച് നടന്നു. ഹനുമാന്റെ വികൃതിമൂലം ആശ്രമത്തിലെ ശാന്തത നഷ്ടമായി. സന്യാസിമാര്‍ ഹനുമാനെ ശപിച്ചു. ''നിന്റെ ശക്തികള്‍ നീ മറന്ന് പോകട്ടെ''. അതോടെ ഹനുമാന്‍ തികച്ചും ഏകനും ചിന്താഗ്രസ്ഥനും ആയിത്തീര്‍ന്നു. ഹനുമാന്റെ ഈ ഭാവമാറ്റം സന്യാസിമാരെ ദുഃഖത്തിലാക്കി. അവര്‍ അവന് അനുഗ്രഹം നല്‍കി. ''ആരെങ്കിലും ഓര്‍മപ്പെടുത്തിയാല്‍ നിന്റെ ശക്തി തിരികെ വരും.'' ക്രമേണ ഹനുമാന്‍ കിഷ്‌കിന്ധയിലെ സുഗ്രീവന്റെ സുഹൃത്തും മന്ത്രിയുമായിത്തീര്‍ന്നു. രാമായണത്തില്‍ സീതാന്വേഷണ സമയത്ത് വാനരസൈന്യത്തിന്റെ നേതാവായ ജാംബവാന്‍ ഹനുമാന്റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. പിന്നീടങ്ങോട്ട് ഹനുമാന്റെ വിക്രമങ്ങള്‍ നിറഞ്ഞതാണ് രാമായണം. പര്‍വതത്തോളം വളര്‍ന്ന ഹനുമാന്‍ സമുദ്രം ചാടിക്കടന്ന് ലങ്കയില്‍ ചെന്ന് സീതയെ കണ്ടുമുട്ടുന്നു. അവിടെവച്ച് വിക്രമം കാണിച്ച ഹനുമാന്റെ വാലില്‍ രാക്ഷസര്‍ തീ കൊളുത്തി. വാലില്‍ തീയുമായി ലങ്കമുഴുവന്‍ ചുട്ട് പൊട്ടിച്ച് തിരികെ വന്ന് രാമനെ വിവരം അറിയിച്ചു. രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്താന്‍ കൈലാസത്തില്‍പ്പോയി ശിവവിഗ്രഹം കൊണ്ടുവന്നു. രാമ-രാവണ യുദ്ധത്തില്‍ രാവണപുത്രന്‍ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രം ഏറ്റ് രാമലക്ഷ്മണന്മാര്‍ മോഹിച്ചും വാനരസൈന്യം മരിച്ചും വീണപ്പോള്‍ വീണ്ടും കൈലാസത്തിലേക്ക് മരുന്നിനായി പറന്നു. ഹിമാലയത്തിനും വടക്ക് കൈലാസം അതിനും വടക്ക് ഋഷഭാദ്രി പര്‍വതനിരകളില്‍ ആണ് വേദനിര്‍മിതമായ വിശല്യകരിണി, സന്താനകരിണി, സുവര്‍ണകരിണി, മൃതസഞ്ജീവിനി എന്നീ മരുന്നുകള്‍ നില്‍ക്കുന്നത്. ഹനുമാന്‍ അവിടമാകെ തിരഞ്ഞെങ്കിലും മരുന്നുകള്‍ കണ്ടില്ല. ദേഷ്യം വന്ന ഹനുമാന്‍ തന്റെ ബലിഷ്ഠമായ കൈകള്‍ കൊണ്ട് 'ഋഷഭാദ്രി പര്‍വ്വത'ത്തെത്തന്നെ പിഴുതെടുത്ത് ലങ്കയില്‍ കൊണ്ടുവന്ന് നിമിഷങ്ങള്‍ക്കകം മരിച്ചവരെ ജീവിപ്പിച്ചു. സീതരാമന്മാരെ തന്റെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നടത്തിയിട്ടുള്ള വീരഹനുമാന്റെ വിക്രമകഥകള്‍ തീരുന്നില്ല.
janmabhumi

No comments: