Sunday, April 29, 2018

ജലം സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ഒരുപക്ഷെ ഭാവി യുദ്ധങ്ങള്‍ വെള്ളത്തിനുവേണ്ടിയുള്ളതായിരിക്കുമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി. 'മന്‍ കി ബാത്ത്' എന്ന റേഡിയോ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത്. ഇനി മെയ്, ജൂണ്‍, ജൂലായ് മൂന്നു മാസങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ജലത്തിന്റെ ദുരുപയോഗം നടക്കുന്നില്ലെന് നാമോരുത്തരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.ജി.എന്‍.ആര്‍.ജി.എ.യുടെ ബജറ്റ് ജല സംരക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്. 2017-18 കാലഘട്ടത്തില്‍ ജല സംരക്ഷണത്തിനായി 35,000 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ ചെലവഴിച്ചത്. 150 ലക്ഷം ഹെക്ടര്‍ ഭൂമിയ്ക്ക് ഈ നടപടികളിലൂടെ പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 
പ്രഭാഷണത്തിന്റെ തുടക്കത്തില്‍തന്നെ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തവരെയും മെഡല്‍ നേടിയവരെയും അദ്ദേഹം പ്രശംസിച്ചു. ഗെയിംസില്‍ പങ്കെടുത്തവറില്‍ ഭൂരിഭാഗവും ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു. വെല്ലുവിളികളെ തരണം ചെയ്ത് ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്നതിന് അദ്ദേഹം അവരെ അഭിനന്ദിച്ചു.
സ്വഛ്ഭാരത് വേനല്‍ക്കാല ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്ത ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഗ്രാമത്തെ ദത്തെടുക്കാം. മെയ് 1നും ജൂലായ് 31 നുമിടയിലുള്ള ദിവസത്തില്‍ 100 മണിക്കൂറാണ് ഇന്റേണ്‍ഷിപ്പ് സമയം. കോളേജോ സര്‍വകലാശാലയോ ആയിരിക്കും കാര്യപരിപാടികള്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍.
ഇന്റേണ്‍ഷിപ്പിന്റെ അവസാനം മികച്ച സേവനം ചെയ്ത വിദ്യാര്‍ഥിയെ കോളേജ് തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തിരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കും.ഇന്റേണ്‍ഷിപ്പ് മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
janmabhumi

No comments: