Sunday, August 11, 2019

ഒരിക്കല്‍ ഒരു താമരപ്പൂവ് സൂര്യനെ സ്നേഹിച്ചു. ദിവസവും സൂര്യന്‍ കിഴ്ക്ക് ഉദിക്കുമ്പോള്‍ താമരപ്പൂവ് മെല്ലെ മുഖമുയര്‍ത്തി നോക്കും... നാണത്തോടെ, നിറഞ്ഞ ആനന്ദത്തോടെ.. സൂര്യനും പുഞ്ചിരിക്കും, സ്നേഹത്തോടെ.

 പിന്നീട് പരസ്പരം രസങ്ങള്‍ പറഞ്ഞവര്‍ സമയം പോകുന്നതറിയില്ല. അസ്തമിക്കേണ്ട സമയം ആകുമ്പോഴേക്കും താമര വിഷാദത്തോടെ പറയും:

"നാളെ കാണാം"
സൂര്യനും പറയും: "കാണാം.."
താമരപ്പൂവ് വിരഹത്തോടെ മുഖം കുനിച്ചു നില്‍ക്കും... വീണ്ടും പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്നത് വരെ.....

അങ്ങനെ കാലം കുറച്ചു കഴിഞ്ഞു...
താമരക്ക്‌ ഇതളുകള്‍ കൊഴിയുവാന്‍ തുടങ്ങി. അത് പതിയെ പതിയെ വാടുവാന്‍ തുടങ്ങി.
ഒരു ദിവസം താമരപ്പൂവ് സൂര്യനോട് ചോദിച്ചു:
"നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അര്‍ത്ഥമുണ്ടായിരുന്നോ...?"

സൂര്യന്‍ മറുപടി പറഞ്ഞു:

"ഈ ജീവിതത്തില്‍ എല്ലാം ക്ഷണികമാണെന്നറിയുക, സ്നേഹമോഴികെ. ബാഹ്യമായ് നാം നേടിയതൊന്നും നേട്ടങ്ങളായിരുന്നില്ല. സ്വാര്‍ത്ഥനേട്ടങ്ങള്‍ ഇല്ലാത്ത ജീവിതം സ്നേഹത്തിന്റെ ശ്രേഷ്ഠമായ നേട്ടങ്ങള്‍ നേടിയിട്ടുണ്ടാവും.

 അത് അര്‍ത്ഥ സമ്പൂര്‍ണമാണ്. മഹത്തരവുമാണ്. നാം ജനിച്ചതും മരിക്കുന്നതും നമ്മുടെ ഇച്ഛയ്ക്കനുസൃതമായല്ല. അതിനാല്‍ ജീവിതവും സ്വന്തമല്ലെന്നറിയുക.

നീ താമരപ്പൂവാണു, നിന്‍റെ ജീവിതം ഒരു പുഷ്പമെന്ന നിലയില്‍, നിന്നെ കാണുന്ന മനുഷ്യജീവന് കണ്ണിനു കുളിര്‍മ്മയും ഹൃദയത്തിനു ആനന്ദവും നല്‍കുക എന്നതാണ്. സ്വയം എരിഞ്ഞടങ്ങുന്ന എനിക്കുമുണ്ട് ധര്‍മ്മം

; സര്‍വ്വ ചരാചരങ്ങള്‍ക്കും വെളിച്ചവും ചൂടും നല്‍കുക എന്നത്. .. 

ലോകാസമാസ്താ സുഖിനോ ഭവന്തു ... എന്നതാവണം നമ്മുടെ പ്രാര്‍ഥനയും കര്‍മ്മപഥവും

No comments: