Thursday, February 27, 2020

ഇന്ന് പൂന്താനം ദിനം (ഫെബ്രുവരി 28)

*ജ്ഞാനപ്പാന അറിവിന്റെ പാട്ട്*

*ലളിതമായ മലയാളഭാഷയില്‍, അതിഗഹനങ്ങളായ ജീവിതദര്‍ശനങ്ങള്‍, തത്ത്വവിചാരങ്ങള്‍, സന്മാര്‍ഗ പ്രബോധനങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഭക്ത ശിരോമണിയും കവി സാര്‍വഭൗമനുമായിരുന്ന പൂന്താനം നമ്പൂതിരി രചിച്ച ശ്രേഷ്ഠകൃതിയാണ് ജ്ഞാനപ്പാന. ഈയൊരൊറ്റ കൃതിയിലൂടെ, കവിതയിലേക്ക് മലയാളത്തനിമയെ എപ്രകാരം ആവാഹിച്ചെടുക്കാം എന്ന് കാണിച്ചുതന്ന ആചാര്യനാണ് പൂന്താനം.*

*മലയാളത്തിലെ ഏറ്റവും മികച്ച സോദ്ദേശ്യ കാവ്യം എന്നു വിശേഷിപ്പിക്കാവുന്ന കൃതി. ഭാരതീയ ജീവിതമൂല്യങ്ങളേയും മൂല്യച്യുതികളേയും കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌കരിക്കുന്ന കൃതി. സനാതന ധര്‍മസംഹിതകളെ അടിസ്ഥാനമാക്കി വിരചിതമായ വേദങ്ങളും അവയുടെ വ്യാഖ്യാനങ്ങളായ ഉപനിഷത്തുക്കളുമൊക്കെ വായിച്ചു മനസ്സിലാക്കുക, സാധാരണ ജനങ്ങള്‍ക്ക് എളുപ്പമല്ലല്ലോ. അവിടെയാണ് 'ജ്ഞാനപ്പാന'യുടെ പ്രസക്തി.*

*ജീവിതത്തിന്റെ വിവിധങ്ങളായ ഭൗതിക വിഭ്രമങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യമനസ്സിനെ ഈശ്വരോന്മുഖമാക്കുകയും സന്മാര്‍ഗ ചിന്തകളുടെ വെളിച്ചം കാട്ടിത്തരികയും ചെയ്യുന്നു ജ്ഞാനപ്പാന. ജപം, ധ്യാനം തുടങ്ങിയ ഉപാസനാ മാര്‍ഗങ്ങളിലൂടെ വേദാന്തവിജ്ഞാനത്തിലേക്കും ഈശ്വരസാക്ഷാത്കാരത്തിലേക്കും എത്തിച്ചേരാന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു ഈ വിശിഷ്ട ഗ്രന്ഥം.*

*സാമൂഹിക ജീവിതത്തിലെ അനാശാസ്യ പ്രവണതകളെയൊക്കെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട്, കൃഷ്ണ ഭക്തിയുടെ വികാരനിര്‍ഭരമായ ആവിഷ്‌കരണത്തിലൂടെ മോക്ഷത്തിന്റെ വഴിയിലേക്ക് നമ്മെ ആനയിക്കുകയാണ് പൂന്താനം. ആധുനികജീവിതത്തിന്റെ സങ്കീര്‍ണതകളും ജീര്‍ണതകളും കാണുമ്പോള്‍ നമുക്കുതോന്നും,  ഈ കൃതിക്ക് അതെഴുതിയ കാലത്തേക്കാള്‍ പ്രസക്തി ഇന്നുണ്ടെന്ന്.*

*16-ാം നൂറ്റാണ്ടില്‍, ഇന്നത്തെ മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ പൂന്താനം ഇല്ലത്ത് ജനിച്ചു എന്ന് കരുതപ്പെടുന്ന മഹാകവി പൂന്താനത്തിന്റെ പേരോ, കൃത്യമായ ജീവിതകാലമോ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.* *ക്രിസ്തുവര്‍ഷം 1547-1640 ആണ് ജീവിതകാലം എന്നാണ് സാഹിത്യ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ''ത്വന്നാമസങ്കീര്‍ത്തനമെണ്ണിയെണ്ണി തൊണ്ണൂറടുത്തൂ പരിവത്സരം മേ'' എന്ന് അദ്ദേഹത്തിന്റെ 'ശ്രീകൃഷ്ണ കര്‍ണാമൃത' ത്തില്‍ പറയുന്നതില്‍നിന്ന് ഒരു കാര്യം ഉറപ്പിക്കാം-തൊണ്ണൂറു വയസ്സിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം* *എന്ന്.* *1560-1646 ആണ്* *മേല്‍പ്പുത്തൂര്‍* *നാരായണഭട്ടതിരിയുടെ* *കാലം.* *മേല്‍പ്പുത്തൂരിന്റെ* *സമകാലികനായിരുന്നു പൂന്താനം എന്നത്* *പൊതുവെ* *അംഗീകരിക്കപ്പെട്ട വസ്തുതയാണ്.* *സന്താനങ്ങളില്ലാതെ ഏറെക്കാലം ദുഃഖിച്ചു കഴിഞ്ഞ പൂന്താനത്തിന് ഒടുവില്‍ ഒരു പുത്രനുണ്ടായി. എന്നാല്‍, ആ ശിശു അകാലമരണമടഞ്ഞു. ആറ്റുനോറ്റുണ്ടായ മകന്റെ വേര്‍പാട് സൃഷ്ടിച്ച തീവ്രദുഃഖത്തില്‍,* *ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ഭജനമിരുന്നു പൂന്താനം.  അക്കാലത്തു തന്നെയാണ് മേല്‍പ്പുത്തൂരും അവിടെ ഭജിച്ചു താമസിച്ചിരുന്നത്.*

*കൃഷ്ണഭക്തി, സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ കൈക്കൊണ്ട കവിയായിരുന്നു പൂന്താനം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ മാസവും പോയി തൊഴുമായിരുന്ന പൂന്താനത്തിന്, വാര്‍ധക്യകാലത്ത് അതിന് സാധിക്കാതെ വന്നു. അപ്പോള്‍ ഗുരുവായൂരപ്പന്റെ സ്വപ്‌നദര്‍ശനമുണ്ടായത്രെ. അതനുസരിച്ച്, ഇല്ലത്തിനടുത്തുതന്നെ ഒരു ക്ഷേത്രം പണിത് അവിടെ ഭഗവല്‍ പ്രതിഷ്ഠ നടത്തി. അതാണ് ഇടത്തുപുറത്തു ക്ഷേത്രം. അദ്ദേഹത്തിന്റെ മിക്ക കൃതികളും ഇടത്തുപുറത്തപ്പനെ സ്തുതിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.*

 *താനെഴുതിയ 'ശ്രീകൃഷ്ണ കര്‍ണാമൃതം' കാവ്യം, സംസ്‌കൃത കവിയും മഹാപണ്ഡിതനുമായ മേല്‍പ്പുത്തൂരിനെ കാണിച്ച് അഭിപ്രായമറിയാന്‍ പൂന്താനത്തിന് ആഗ്രഹമുണ്ടായി. എന്നാല്‍, ആ കാവ്യം പരിശോധിക്കാന്‍പോലും തയാറാവാതെ, വെറുമൊരു ഭാഷാകാവ്യമെന്നു പറഞ്ഞ് മേല്‍പ്പുത്തൂര്‍ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. ഇതില്‍ ദുഃഖിതനായി നിന്ന പൂന്താനത്തിന്, ഭഗവാന്‍ കൃഷ്ണന്റെ അരുളപ്പാടുണ്ടായത്രെ- ''ഭട്ടതിരിയുടെ വിഭക്തിയെക്കാള്‍ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ്!'' ഈ ഐതിഹ്യത്തെ പ്രമേയമാക്കി മഹാകവി വള്ളത്തോള്‍ രചിച്ച 'ഭക്തിയും വിഭക്തിയും' എന്ന കവിത  വളരെ പ്രസിദ്ധമാണല്ലോ.*

*ശ്രീകൃഷ്ണകര്‍ണാമൃതവും ജ്ഞാനപ്പാനയും കൂടാതെ വേറെയും കൃതികളുണ്ട് പൂന്താനത്തിന്റേതായി. സന്താനഗോപാലം പാന, നൂറ്റെട്ട് ഹരി, അംബാസ്തവം, ആനന്ദനൃത്തം, മൂലതത്ത്വം, പാര്‍ഥസാരഥീസ്തവം, മഹാലക്ഷ്മീസ്തവം, ഘനസംഘം, സ്വരസ്‌തോത്രം തുടങ്ങിയവയാണ് പ്രധാന രചനകള്‍.*

*അക്കാലത്തെ സമുദായ പ്രമാണിമാരുടെയും പ്രഭുക്കന്മാരുടെയുമൊക്കെ ദൗര്‍ബല്യങ്ങളെക്കുറിച്ച്, ഭോഗലാലസയെക്കുറിച്ച്, ഈശ്വരചിന്തയുടെ അഭാവത്തെക്കുറിച്ച് അദ്ദേഹം ശക്തമായ ഭാഷയില്‍ എഴുതി. സംഗീതത്തിലെ ഒരു രാഗത്തെയാണ് പാന എന്ന പദം  സൂചിപ്പിക്കുന്നത്. പാട്ട് എന്നും ഇതിനെ പറയാം.  'ജ്ഞാനപ്പാന'യിലെ വരികള്‍ക്ക് ലാളിത്യവും മാധുര്യവും വശ്യതയുമെല്ലാമുണ്ട്. അങ്ങനെയുള്ള ഈ കാവ്യം പാടി  അമ്മമാര്‍ കുഞ്ഞുങ്ങളെ ഉറക്കുമായിരുന്നു; പണ്ടൊക്കെ.*

  *സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയുള്ള പരിഹാസ ശരങ്ങള്‍ ജ്ഞാനപ്പാനയിലൂടെ പൂന്താനം തൊടുത്തുവിടുന്നുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ പാകപ്പെട്ട ഒരു ഹൃദയത്തില്‍ നിന്ന് പിറന്നുവീണ ഈ കാവ്യത്തിന് ഏറെ സംവേദനക്ഷമതയുണ്ട്. അത്യന്തം ലളിതമായിരിക്കെത്തന്നെ, സൂക്ഷ്മമായ പഠനത്തിന്റെയും*  *വിചിന്തനത്തിന്റെയും ആഴമുണ്ട് ഈ കൃതിക്ക്. ലക്ഷ്യബോധമില്ലാതെ, എന്തൊക്കെയോ നേടാനായി പാഞ്ഞുഴറി നടക്കുന്ന ഇന്നത്തെ മനുഷ്യന്, കാലുഷ്യങ്ങള്‍ അകന്ന് മനശ്ശാന്തി കൈവരാന്‍, ജ്ഞാനപ്പാനയുടെ ശ്രദ്ധാപൂര്‍വമായ പാരായണംകൊണ്ട് സാധിക്കുമെന്നതില്‍ സംശയമില്ല.*

No comments: