Thursday, February 20, 2020

വിവേകചൂഡാമണി - 68
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

പ്രാണധർമ്മങ്ങൾ

ശ്ലോകം 102
ഉച്ഛാസ നിഃശ്വാസ  വിജൃംഭണക്ഷുത്
പ്രസ്പന്ദനാദ്യുത്‍ ക്രമണദികാഃ ക്രിയാഃ 
പ്രാണാദി കർമ്മാണി വദന്തി തജ്ജ്ഞാഃ
പ്രാണസ്യ ധർമ്മാവശനാപിപാസേ

ശ്വാസം ഉള്ളിലേക്ക് വലിക്കൽ, പുറത്തേക്ക് വിടൽ, കോട്ടുവായിടുക, തുമ്മൽ, മലമൂത്രങ്ങളും മറ്റും വിസർജ്ജിക്കുക, ശരീരം വിട്ടുപോവുക തുടങ്ങിയവ പ്രാണന്മാരുടെ കർമ്മങ്ങളാണെന്ന് അതേപ്പറ്റി അറിവുള്ളവർ പറയുന്നു.  മുഖ്യ പ്രാണന്റെ ധർമ്മമാണ് വിശപ്പും ദാഹവും.

ജീവനുള്ള ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പ്രാണന്റെ പങ്ക് വളരെ വലുതാണ്.  ശ്വാസോച്ഛാസം മുതൽ വിശപ്പും ദാഹവും വരെ പ്രാണന്റെ പ്രവർത്തനമാണ്.  പഞ്ച പ്രാണന്മാരുടെയും പഞ്ച ഉപപ്രാണന്മാരുടെയും പ്രവർത്തനമാണ് ശരീരത്തെ നിലനിർത്തുന്നത് എന്നുപറയാം.  ഇവയൊന്നും ആത്മാവിന്റെ ധർമ്മങ്ങളല്ല എന്ന് കാണിക്കാനാണ് ഇതിവിടെ എടുത്തുപറഞ്ഞത്.

ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പ്രാണന്റെ പ്രവർത്തനം ശരീരത്തിൽ നടക്കുന്നുണ്ട്.  ഉറങ്ങുമ്പോൾ പ്രാണനിൽ അഭിമാനമില്ലാത്തതിനാൽ വിശപ്പും ദാഹവുമൊന്നും ഉണ്ടാവുകയില്ല. കോട്ടുവായിടുന്നതും തുമ്മുന്നതുമൊന്നും നമ്മൾ ഇഷ്ടപെട്ടിട്ടല്ല എങ്കിലും അവ വേണ്ട സമയത്ത് നമ്മൾ അറിയാതെ പുറത്തുവരുന്നു, ബോധപൂർവ്വം വേണമെന്നു കരുതി ചെയ്യുന്നതല്ല.

നല്ല ക്ഷീണം തോന്നുമ്പോഴും ഉറക്കത്തിലേക്ക് വഴുതുമ്പോഴും ഇരുന്ന് മുഷിയുമ്പോഴുമൊക്കെ കോട്ടുവായിടാറുണ്ട്.  പൊടിയും മറ്റും മൂക്കിലേക്ക് കയറുമ്പോൾ അവയെ പുറത്താക്കാൻ തുമ്മൽ നടക്കാറുണ്ട്. ജലദോഷം മുതലായവ വന്നാൽ പിന്നെയുള്ള തുമ്മൽ പറയേണ്ടതില്ല. ശരീരത്തിൽ വച്ചിരിക്കാൻ പറ്റാത്തതായ എല്ലാ അഴുക്കുകളെയും പല സ്ഥലങ്ങളിലൂടെ പുറത്തുകളയുന്നതും പ്രാണനാണ്. പ്രധാനമായും മലവും മൂത്രവുമായും ഇവ അതാതിന്റെ വഴിയിലൂടെ പുറത്തുപോകുന്നു.

അശുദ്ധവായുവിനെ പുറത്തുവിടുംപോലെ വിയർപ്പ്, തുപ്പൽ എന്നിവയും കണ്ണ്, കാത്, മൂക്ക്, വായ എന്നിവയിലൂടെ അഴുക്കുകൾ പുറത്തുവരുന്നതും പ്രാണപ്രവർത്തനം വഴിയാണ്.

പഞ്ചപ്രാണന്മാരോടൊപ്പം നാഗം, കൂർമ്മൻ, ദേവദത്തൻ, കൃകലൻ, ധനഞ്ജയൻ എന്നീ ഉപപ്രാണന്മാരുമുണ്ട്.

നാഗൻ പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിച്ച് നടക്കാനും ഓടാനും ചാടാനും എടുക്കാനും പിടിക്കാനും ഇരിക്കാനുമൊക്കെ സഹായിക്കുന്നു, ശരീര ശുദ്ധീകരണവും നടത്തുന്നു.

കൂർമ്മൻ കണ്ണടച്ചുതുറക്കലും ഇമവെട്ടലും നടത്തുന്നു. കൃകലനാണ് വിശപ്പിനും ദാഹത്തിനും തുമ്മലിനും ചുമയ്ക്കുമൊക്കെ  ആധാരമായിരിക്കുന്നത്. ദേവദത്തനാണ് ഉറക്കം, കോട്ടുവായിടൽ എന്നിവയെ ചെയ്യിപ്പിക്കുന്നത്. ശരീരത്തിലെ എല്ലാറ്റിനെയും വേണ്ടപോലെ യോജിപ്പിച്ചുനിർത്തുന്ന ധർമ്മമാണ് ധനഞ്ജയന്; തൊലിയെയും പേശികളെയും നാഡീവ്യൂഹങ്ങളെയുമൊക്കെ അത് സ്വാധീനിക്കുന്നുണ്ട്.

മരണശേഷം അവസാനം ധനഞ്ജയനും പോകുമ്പോൾ ശരീരം വിഘടിക്കാനും അഴുകാനും തുടങ്ങും.

മുഖ്യപ്രാണൻ സ്ഥൂല ശരീരത്തിൽ നിന്ന് സൂക്ഷ്മ ശരീരത്തെയും കൊണ്ട് പുറത്തുപോകുമ്പോൾ ശരീരം ജഡമായിത്തീരുന്നു.

ശാരീരിക ഘടനയ്ക്ക് കോട്ടം തട്ടാതെ നിലനിർത്തി മുന്നോട്ടുകൊണ്ടുപോകുന്നത് പ്രാണനാണ്.  പ്രാണശക്‌തി ശരീരത്തിലിരുന്ന് ഓരോ ആവശ്യങ്ങളെയും വൃത്തികളെയും നിർവഹിപ്പിക്കുന്നു. പ്രാണപ്രവർത്തികളെയെല്ലാം പ്രവർത്തിപ്പിക്കുന്നത് ആത്മാവാണ്. പ്രാണപ്രവർത്തികൾ ബാധിക്കാത്ത, അവയുടെ ധർമ്മങ്ങളൊന്നുമേൽക്കാത്തതാണ് ആത്മാവ്. പ്രാണന്മാരുടെ സ്ഥിതിയെ ആത്മസ്വരൂപനായ ഞാൻ പ്രകാശിപ്പിക്കുന്നു.  അതിനാൽ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും ഞാൻ അറിയുന്നു.

എനിയ്ക്ക് വിശക്കുന്നു, ശ്വാസം മുട്ടുന്നു.... തുടങ്ങിയ പ്രാണനുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഈ ദേഹത്തിൽ ഇരിക്കുന്നതിനാൽ 'ഞാൻ' അറിയുന്നുണ്ട്. അങ്ങനെ, പ്രാണനെയും പ്രവർത്തിപ്പിക്കുന്ന, പ്രകാശിപ്പിക്കുന്ന  ആത്മാവിനെയാണ് അറിയേണ്ടത്.

No comments: