Friday, February 21, 2020

ഹരിനാമകീർത്തനം-102

       വദനം നമുക്കു
       ശിഖിവസനങ്ങൾ സന്ധ്യകളു-
       മുദരം നമുക്കുദധിയു-
       ലകേഴുരണ്ടുമിഹ 
       ഭവനം നമുക്കു ശിവ, 
       നേത്രങ്ങൾ രാത്രിപകൽ
       അകമേ ഭവിപ്പതിനു 
       നാരായണായ നമഃ               (58)

   സ്വയം ബ്രഹ്മം താൻ തന്നെയെന്നറിയാൻ കൊതിക്കുന്ന സാധകന് അഗ്നി ബ്രഹ്മത്തിന്റെ വായാണ്. പ്രഭാതസന്ധ്യയും പ്രദോഷസന്ധ്യയും ബ്രഹ്മം മാറി മാറി ധരിക്കുന്ന വസ്ത്രങ്ങളാണ്. സമുദ്രം ബ്രഹ്മത്തിന്റെ വയറാണ്. പതിന്നാലു ലോകങ്ങളും ബ്രഹ്മത്തിന്റെ വീടാണ്. മംഗളസ്വരൂപിയായ ഭഗവാനേ, രാത്രിയും പകലും അവിടുത്തെ കണ്ണുകളാണ്. ഇങ്ങനെ വിരാട് രൂപത്തെ ധ്യാനിക്കേണ്ടതാണ്. നാരായണനു നമസ്കാരം.

    വിരാട് രൂപോപാസനയുടെ വിശദാംശങ്ങൾ പതിനാറാം പദ്യത്തിന്റെ വ്യാഖ്യാനം നോക്കി മനസ്സിലാക്കുക.

  ഇങ്ങനെ സാകാരമായും വിരാട് രൂപമായും ഒക്കെ ഭാവന ചെയ്തു കഴിവിനൊത്തു ഭജിക്കുന്ന ഭക്തനെ അവിടുന്നു കാരുണ്യം ചൊരിഞ്ഞനുഗ്രഹിച്ച് സ്വരൂപബോധമുള്ളവനാക്കിത്തീർക്കണമെന്നാണ് അടുത്ത പദ്യത്തിൽ ആവശ്യപ്പെടുന്നത്:

        ശക്തിക്കുതക്കവഴിയിത്ഥം
        ഭജിപ്പവനു 
        ഭക്ത്യാവിദേഹ
        ദൃഢവിശ്വാസമോടുമഥ 
        ഭക്ത്യാ കടന്നു തവ
        തൃക്കാൽപിടിപ്പതിന-
        യയ്ക്കുന്നതെന്നു
        ഹരിനാരായണായ നമഃ.    (59)

   അവനവന്റെ കഴിവിനനുസരിച്ച് പ്രണവോപാസന, സഗുണോപാസന, വിരാട് രൂപോപപാസന ഇവയിലേതെങ്കിലും അഭ്യസിച്ചു സത്യം തിരയുന്നവന് ഭക്തിയോടൊപ്പം ഞാൻ ദേഹമല്ല, ആത്മാവാണ് എന്ന് ഉറപ്പായ ഭാവനയോടും തുടർന്നു നിരന്തരം വർദ്ധിച്ചു വരുന്ന ഭക്തിയോടും അങ്ങയുടെ വ്യക്തമായ സ്വരൂപം കണ്ടെത്തി ആശ്രയിക്കുന്നതിന് അനുവദിക്കുന്നത് ഇനിയെന്നാണ്? നാരായണനു നമസ്കാരം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.

No comments: