Friday, February 28, 2020

വിവേകചൂഡാമണി - 76
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സത്യത്തെ മറയ്ക്കുന്ന തമോഗുണം

തമോഗുണം സ്വഭാവം, പ്രവർത്തനം

അടുത്ത നാല് ശ്ലോകങ്ങളിലായി തമോഗുണത്തെയും അതിന്റെ പ്രവർത്തനങ്ങളെയും വിവരിക്കുന്നു.

ശ്ലോകം 113
ഏഷാ/വ്യതിർ നാമ തമോഗുണസ്യ
ശക്തിർയയാ വസ്ത്വവഭാസതേ/നൃഥാ
സൈഷാ നിദാനം പുരുഷസ്യ സംസ്യതേഃ 
വിക്ഷേപ ശക്തേഃ പ്രവണസ്യഹേതുഃ

വസ്തുവിന്റെ യഥാർത്ഥ സ്വരൂപത്തെ മറച്ച് മറ്റൊരു വിധത്തിൽ തോന്നിപ്പിക്കുന്ന തമോഗുണത്തിന്റെ കഴിവാണ് ആവരണ ശക്തി. മനുഷ്യരുടെ സംസാര ബന്ധനത്തിന് ഇതാണ് കാരണം. വിക്ഷേപ ശക്തിയുണ്ടാകുന്നതും ഇതിൽ നിന്നാണ്.

മായ തമോഗുണ സ്വരൂപത്തിൽ ആവരണ ശക്തിയായാണ് പ്രവർത്തിക്കുന്നത്. മായ പരമാത്മ തത്വത്തെ നമ്മിൽ നിന്ന് മറയ്ക്കും; ഇതാണ് ആവരണം. വസ്തുക്കളെ അവയുടെ യഥാർത്ഥ സ്വരൂപത്തിൽ കാണിക്കാതെ മറ്റൊരു തരത്തിൽ തോന്നിപ്പിക്കും; ഇതാണ് വിക്ഷേപം.

തമോഗുണം സത്യത്തെ മറയ്ക്കുന്നു. രജോഗുണം ഉള്ളിൽ വിക്ഷേപത്തെ ഉണ്ടാക്കുന്നു. ഇവ രണ്ടും കൂടി പ്രവർത്തിക്കുമ്പോൾ ഉള്ളതിനെ കാണാതിരിക്കുകയും ഇല്ലാത്തതിനെ കാണുകയും ചെയ്യുന്നു.

വസ്തുക്കളുടെ യഥാർത്ഥ രൂപത്തെ തമസ്സ് മറയ്ക്കുന്നതിനാൽ പല സങ്കല്പങ്ങളും ഉണ്ടാകും.  ബുദ്ധിയെ തമസ്സും മനസ്സിനെ രജസ്സും ചേർന്ന് അലങ്കോലമാക്കുന്നു. അപ്പോൾ വസ്തുവിനെ വേണ്ടപോലെ തിരിച്ചറിയാനാവില്ല.

സംസാരത്തിലെ ജീവന്റെ ചുറ്റിത്തിരിയലിനു കാരണം തമസ്സാണ്.  ആത്മാവാണ് ഞാൻ എന്ന അറിവ് തമസ്സ് മൂലം മറയുന്നു. രജസ്സ് ശരീര-മനോബുദ്ധികളിൽ ഞാൻ എന്ന അഭിമാനം വച്ചുപുലർത്തി കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നു. അത് കർമ്മങ്ങളിലേക്കും വാസനകളിലേക്കും തുടർന്ന് ജനന മരണങ്ങളിലേക്കും തള്ളിവിടുന്നു.  സത്യത്തെ മറച്ച് തന്റെ സ്വരൂപത്തെക്കുറിച്ച് ബോധമില്ലാതാക്കുന്നതും മനസ്സിൽ സങ്കല്പങ്ങൾ ഉണ്ടാക്കുന്നതും മായയുടെ തമോഗുണമാണ്. 

യഥാർത്ഥ സ്വരൂപമായ ബ്രഹ്മത്തെ അറിയാത്തതിനാൽ രജസ്സുമൂലമുണ്ടാകുന്ന ജഗത്തിനെ വാസ്തവമായി കരുതുന്നു.

മായ തന്നെയാണ് തമോഗുണത്തിലൂടെ ഉള്ളതിനെ മറച്ച്, രജോഗുണത്തിലൂടെ ഇല്ലാത്തതിനെ കാണിക്കുന്നത്.

മായയുടെ ഈ പ്രവർത്തനങ്ങൾ ലൗകിക ജീവിതത്തിലും കാണാം.  തമസ്സ് ബുദ്ധിയിൽ മറയായിത്തീരുമ്പോൾ നമുക്ക് വസ്തുക്കളെ ശരിയായി കാണാനും വിലയിരുത്താനുമാകില്ല. അപ്പോൾ ഇല്ലാത്ത കാഴ്ചകൾ കാണാൻ തുടങ്ങും. രാജസ്സാണ് ഇതിനു പുറകിൽ. മായയുടെ ഈ രണ്ട് ശക്തികളും ശരിയ്ക്കും നമ്മെ വലയ്ക്കും. തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമൊക്കെ ഇതുമൂലമുണ്ടാകും.

അരണ്ട വെളിച്ചത്തിൽ കയർ കിടക്കുന്നതു കണ്ട് പാമ്പാണെന്നു കരുതുന്നു. പിന്നെ ഭയമായി; അതിനടുത്തുകൂടെ കടന്നുപോയെങ്കിൽ പാമ്പ് കടിച്ചോ എന്നും മറ്റും തോന്നും.

ഇവിടെ യഥാർത്ഥത്തിൽ ഉണ്ടായിരുന്ന കയറിനെ മറച്ചു, പകരം അവിടെ പാമ്പിനെ കാണിച്ചു. ഈ പ്രവർത്തനങ്ങൾ രണ്ടും നടന്നത് 'കണ്ട' ആളുടെ ഉള്ളിലാണ്. തമോഗുണം മൂലം ബുദ്ധിയിലുണ്ടായ മറ കാരണം എന്താണ് മുന്നിലുള്ളതെന്ന് തിട്ടപ്പെടുത്താനായില്ല. രജോഗുണം അതിനെ മറ്റൊന്നായി തോന്നിപ്പിക്കുകയും ചെയ്തു.

ആ സമയം അവിടെ വെളിച്ചം വന്നാൽ പിന്നെ ആവരണവും വിക്ഷേപവും നീങ്ങും; ഉള്ളത് കയറാണ്, പാമ്പല്ല എന്ന് ബോധ്യപ്പെടും.
Sudha Bharath 

No comments: