Wednesday, November 01, 2017

ഭക്തന്‍ നിവൃത്തികര്‍മ്മങ്ങളിലേര്‍പ്പെടേണ്ടതാണ്‌. അത്തരം കര്‍മ്മങ്ങള്‍ അയാളെ ലൗകികതയില്‍ നിന്നും അകറ്റിക്കൊണ്ടു പോകുന്നു. അയാള്‍ പ്രവൃത്തികര്‍മ്മങ്ങള്‍ (ലൗകികമായവ) ഉപേക്ഷിക്കുന്നു. അയാള്‍ എന്നെക്കുറിച്ചുളള അന്വേഷണത്തിന്റെ ആഴത്തില്‍ കര്‍മ്മസംബന്ധിയായ എല്ലാ നിര്‍ദ്ദേശങ്ങളും അവഗണിക്കണം. അയാള്‍ ചിലപ്പോഴൊക്കെ വ്രതം നോക്കുകയും ആചരിക്കുകയും ഗുരുസേവ ചെയ്യുകയും വേണം. ഗുരുവെന്നാല്‍ ഞാന്‍ തന്നെ. അരണികടഞ്ഞു തീയുണ്ടാക്കുന്നതുമായി ഈ ബന്ധത്തെ താരതമ്യപ്പെടുത്താം. ഗുരു താഴത്തെയും ശിഷ്യന്‍ മുകളിലത്തെയും അരണിയത്രെ. മുകളിലത്തെ അരണിയാണ്‌ കൂടുതല്‍ ചടുലമായിട്ടുളളത്‌. ശിഷ്യന്റെ അന്യേഷണത്വരയ്ക്കു‌ ഗുരുവില്‍നിന്നു കിട്ടുന്ന പ്രതികരണം അരണികടഞ്ഞു കിട്ടുന്ന അഗ്നിയെപ്പോലെ അറിവിനെയുണര്‍ത്തുന്നു. അങ്ങനെ പൂര്‍ണ്ണമായും ഉണര്‍ന്ന ശിഷ്യന്‍ സംശുദ്ധമായ ഈ അറിവ്‌ ഗുരുവില്‍ നിന്നും സ്വീകരിച്ച്‌ നാനാത്വങ്ങള്‍ കാണപ്പെടുന്നത്‌ സത്യമല്ലെന്നും സത്യമായത്‌ ഒന്നുമാത്രമെന്നും അതാണ്‌ സത്യമെന്നും സ്വയം സാക്ഷാത്കരിക്കുന്നു. വൈവിധ്യങ്ങള്‍ ഭയഹേതുവും എല്ലാം ഒന്നെന്ന അറിവ്‌ ഭയനാശകവും. അങ്ങനെ അയാള്‍ ഞാന്‍ മാത്രമാണ്‌ സമയമായും ആത്മാവായും വേദങ്ങളായും ലോകമായും പ്രകൃതിയായും ധര്‍മ്മമായും പ്രകടിതമാവുന്നത്‌ എന്നു മനസ്സിലാക്കുന്നു. പ്രകൃതിയുടെ ഗുണസംതുലിതാവസ്ഥയ്ക്കു ഭഞ്ജനമുണ്ടാവുമ്പോഴാണ്‌ വൈവിധ്യബോധമുണ്ടാകുന്നത്‌.

നിവൃത്തം കര്‍മ്മ സേവേത പ്രവൃത്തം മത്പരസ്ത്യജേത്‌
ജിജ്ഞാസായാം സുപ്രവൃത്തോ നാദ്രിയേത്‌ കര്‍മ്മചോദനാം (11-10-4)
ആചാര്യോഽരണിരാദ്യഃ സ്യാദന്തേവാസ്യുത്തരാരണിഃ
തത്സന്ധാനം പ്രവചനം വിദ്യാസന്ധിഃ സുഖാവഹഃ (11-10-12)
കാല ആത്മാഗമോ ലോകഃ സ്വഭാവോ ധര്‍മ്മ ഏവ ച
ഇതി മാം ബഹുധാ പ്രാഹുര്‍ഗുണവ്യതികരേ സതി (11-10-34)...

No comments: