Friday, May 04, 2018

നാഥസമ്പ്രദായം- തുടര്‍ന്ന് നാഡികളുടെ പത്തു ദ്വാരങ്ങളെ പറയുന്നു. ഇഡാപിംഗളകള്‍ക്ക് നാസാദ്വാരങ്ങള്‍. സുഷുമ്‌നാ താലു വഴി ബ്രഹ്മരന്ധ്രത്തില്‍. സരസ്വതിയ്ക്ക് മുഖം (ജിഹ്വാ) ദ്വാരം. പൂഷാ, അലംബുഷാ എന്നിവയ്ക്ക് നേത്രദ്വാരങ്ങള്‍. ഗാന്ധാരീ, ഹസ്തിജിഹ്വാ എന്നിവയ്ക്ക് കര്‍ണ്ണദ്വാരങ്ങള്‍. കുഹൂനാഡിയ്ക്ക് ഗുദദ്വാരം. ശംഖിനിയ്ക്ക് ലിംഗദ്വാരം (അത് മേരുദണ്ഡമാര്‍ഗത്തിലൂടെ ബ്രഹ്മരന്ധ്ര പര്യന്തം). ഇങ്ങനെ പത്തു ദ്വാരങ്ങള്‍. മറ്റു നാഡികള്‍ക്ക് രോമകൂപങ്ങളാണ് ദ്വാരങ്ങള്‍.
പത്തു പ്രാണങ്ങളും അവയുടെ സ്ഥാനങ്ങളും പ്രവൃത്തികളും- ഹൃദയത്തില്‍ പ്രാണവായു. ഉച്ഛ്വാസ- നിശ്വാസകാരകന്‍. ഹകാര-സകാരാത്മകന്‍. അപാനവായു ഗുദത്തില്‍. രേചക, കുംഭകകാരകന്‍. സമാനവായു നാഭിയില്‍. ദീപകനും പാചകനും. വ്യാനന്‍ കണ്ഠത്തില്‍. ശോഷണ, ആപ്യായനകാരകന്‍. ഉദാനവായു താലുവില്‍. ഗ്രസന, വമന, ജല്‍പകാരകന്‍. നാഗവായു സര്‍വാംഗവ്യാപകനാണ്. മോചകനും ചാലകനുമാണ്. കൂര്‍മ്മന്‍ കണ്ണുകളുടെ ഉന്മേഷകാരകന്‍. കൃകലന്‍ ഉദ്ഗാരകനും ക്ഷുത്കാരകനും. ദേവദത്തന്‍ മുഖത്ത്. വിജൃംഭകന്‍. ധനഞ്ജയന്‍ നാദഘോഷകന്‍. ഇപ്രകാരം ദശവായു അവലോകനത്താല്‍ നരനാരീരൂപപിണ്‌ഡോല്‍പ്പത്തി സംഭവിക്കുന്നു. 
ഇനി ഗര്‍ഭപിണ്‌ഡോല്‍പ്പത്തിയെ പറയുന്നു. നരനാരീസംയോഗത്തില്‍ ഋതുകാലത്തില്‍ രജോബിന്ദുസംയോഗത്തില്‍ ജീവോല്‍പ്പത്തി. ആദ്യദിനത്തില്‍ കലലരൂപം. ഏഴു രാത്രി കഴിഞ്ഞാല്‍ ബുദ്ബുദാകാരം. പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ ഗോളാകാരം. ഒരു മാസം കൊണ്ടു കാഠിന്യം. രണ്ടു മാസം കൊണ്ടു ശിരസ്സ് രൂപം കൊള്ളുന്നു. മൂന്നാം മാസത്തില്‍ ഹസ്തപാദാദികള്‍. നാലാം മാസത്തില്‍ കണ്ണ്, ചെവി, മൂക്ക്, മുഖം (വായ), മേഢ്രം എന്നിവ. അഞ്ചാം മാസത്തില്‍ പൃഷ്‌ഠോദരങ്ങള്‍, ആറാം മാസത്തില്‍ നഖകേശാദികള്‍. ഏഴാം മാസത്തില്‍ സര്‍വചേതനയുക്തന്‍. എട്ടാം മാസത്തില്‍ സര്‍വലക്ഷണയുക്തന്‍. ഒന്‍പതാം മാസത്തില്‍ സത്യജ്ഞാനയുക്തന്‍. പത്താം മാസത്തില്‍ യോനിസ്പര്‍ശത്താല്‍ അജ്ഞാനിയായ ബാലകനായിത്തീരുന്നു.
ശുക്രാധിക്യത്തില്‍ പുരുഷന്‍. രക്താധിക്യത്തില്‍ സ്ത്രീ. രണ്ടും സമമെങ്കില്‍ നപുംസകം. മാതാപിതാക്കള്‍ക്ക് ചിന്താവ്യാകുലത്വം ഉണ്ടായാല്‍ അന്ധത്വ, കുബ്ജത്വ, വാമന (കുള്ളന്‍) ത്വ, പംഗുത്വാദികളോ, അംഗവൈക്യലമോ ഉണ്ടാകാം. രണ്ടോ മൂന്നോ തവണ വീര്യപാതം സംഭവിച്ചാല്‍ ഇരട്ടകളുണ്ടാകും.
പിതൃമാതൃ വീര്യത്താല്‍ മൂന്നര പലം ( ഒരളവ്) ശുക്രം, ഇരുപതു പലം രക്തം, പന്ത്രണ്ടു പലം മേദസ്സ്, പത്തു പലം മജ്ജാ, നൂറു പലം മാംസം, ഇരുപതു പലം കഫം, അത്രയും വാതപിത്തങ്ങള്‍, മുന്നൂറ്റിഅറുപത് അസ്ഥികളും, അവയുടെ സന്ധികളും, മൂന്നരക്കോടി രോമകൂപങ്ങള്‍ എന്നിവ ചേര്‍ന്ന വാത, പിത്ത, കഫങ്ങള്‍ എന്ന ത്രിധാതുമയവും ദശധാതുമയവും ആയ ശരീരം ഉണ്ടാകുന്നു. ഇപ്രകാരം ആണ് ഗര്‍ഭപിണ്‌ഡോല്‍പ്പത്തി. ഇത്രയും കൊണ്ട് ഗോരക്ഷനാഥന്‍ എഴുതിയ സിദ്ധസിദ്ധാന്തപദ്ധതിയിലെ പിണ്‌ഡോല്‍പ്പത്തി എന്ന പ്രഥമോപദേശം കഴിഞ്ഞു. 
അടുത്ത അദ്ധ്യായം പിണ്ഡവിചാരമാണ്. ഈ പിണ്ഡത്തില്‍ ഒന്‍പതു ചക്രങ്ങള്‍ ഉണ്ട്. ആധാരത്തില്‍ ബ്രഹ്മചക്രം. ഇത് മൂന്നു ചുഴികളോടു കൂടിയതും ഭഗമണ്ഡലാകാര (ത്രികോണം) വുമാണ്. അവിടെ ആണ് മൂലകന്ദം. അവിടെ അഗ്നിശിഖ പോലെ ശക്തി കുടികൊള്ളുന്നു. ഇവിടെത്തന്നെയാണ് സര്‍വകാമപ്രദമായ കാമരൂപപീഠം. രണ്ടാമത്തേത് സ്വാധിഷ്ഠാനചക്രം. ഇവിടെ പശ്ചിമാഭിമുഖമായി പ്രവാളാങ്കുരസദൃശമായ ലിംഗത്തെ ധ്യാനിക്കണം. ഇവിടെയാണ് ഒഡ്യാണപീഠം.
മൂന്നാമത്തേത് അഞ്ചു ചുഴിയും സര്‍പ്പത്തെപ്പോലെ കുണ്ഡലാകാരവുമുള്ള നാഭിചക്രമാണ്. അതിന്‍ നടുക്ക് ബാലാര്‍ക്കകോടിസദൃശിയായ കുണ്ഡലിനീശക്തിയെ ധ്യാനിക്കണം. ആ മധ്യശക്തി സര്‍വസിദ്ധിദാത്രിയാണ്. നാലാമത്തേത് ഹൃദയാധാരമാണ്. അത് അധോമുഖമായ അഷ്ടദളകമലരൂപമാര്‍ന്നതാണ്. അതിന്റെ കര്‍ണ്ണികാമധ്യത്തില്‍ ലിംഗാകാരമായ ജ്യോതിയെ ധ്യാനിക്കണം. ഇതാണ് ഹംസകല. 
അഞ്ചാമത്തേത് ചതുരംഗുലമുള്ള കണ്ഠചക്രമാണ്. അവിടെ ഇടത്ത് ചന്ദ്രനാഡിയായ ഇഡ, വലത്ത് സൂര്യനാഡിയായ പിംഗല, നടുക്ക് സുഷുമ്‌ന എന്നു ധ്യാനിക്കണം. അനാഹതസിദ്ധിയെ തരുന്ന അനാഹതകലയാണിത്. ആറാമത്തേത് താലുചക്രം. അവിടെയാണ് അമൃതധാരാപ്രവാഹം. ഘണ്ടികാലിംഗം, മൂലരന്ധ്രം, രാജദന്തം, ശംഖിനീവിവരം, ദശമദ്വാരം. അവിടെ ശൂന്യത്തെ ധ്യാനിക്കണം.
ഏഴാമത്തേത് മധ്യമാംഗുഷ്ഠമാത്രമായ ഭ്രൂചക്രം ആണ്. ജ്ഞാനനേത്രമാണ്. ഇവിടെ ദീപശിഖാകാരമായി ധ്യാനിച്ചാല്‍ വാക്‌സിദ്ധി ഉണ്ടാകും. എട്ടാമത്തേത് ബ്രഹ്മരന്ധ്രം. നിര്‍വാണചക്രം. സൂചികാഗ്രപ്രമാണം. ധൂമശിഖാകാരത്തില്‍ ധ്യാനിച്ചാല്‍ മോക്ഷപ്രദം. ഇവിടെയാണ് ജാലന്ധരപീഠം. ഒന്‍പതാമത്തേത് ആകാശചക്രം. ഷോഡശദളകമലം. ഊര്‍ധ്വമുഖം. അതിന്റെ കര്‍ണ്ണികാമധ്യത്തില്‍ ത്രികൂടാകാരം. ഊര്‍ധ്വശക്തി. ആ ശക്തിയെ പരമശൂന്യയായി ധ്യാനിച്ചാല്‍ സര്‍വേച്ഛാസിദ്ധി. ഇവിടെയാണ് പൂര്‍ണ്ണഗിരിപീഠം. ഇപ്രകാരം നവചക്രവിചാരം. 
janmabhumi

No comments: