Thursday, September 20, 2018

ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി

ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി.
വളരെ പണ്ട്‌ ധന്വന്തരി എന്നൊരു മഹര്‍ഷി വര്യനുണ്ടായിരുന്നു. അദ്ദേഹമാണ്‌ ആയൂര്‍വ്വേദത്തിന്റെ ആചാര്യന്‍. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രോഗങ്ങള്‍ക്ക്‌ ശാന്തി ലഭിച്ചിരുന്നു. അതുപോലെ ഔഷധ ചെടികളും സുലഭമായിരുന്നു. കാലങ്ങള്‍ കടന്നുപോയി. ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസീക രോഗങ്ങള്‍ വന്നു തുടങ്ങി. കൂടാതെ ശാരീരിക രോഗങ്ങളും വര്‍ദ്ധിച്ചു. ഔഷധ ചെടികളുടെ ലഭ്യതയും വളരെ കുറഞ്ഞു. അങ്ങിനെ കാലാകാലങ്ങളില്‍ ഔഷധ ചെടികള്‍ ലഭിക്കാതെയായി. അപ്പോള്‍ ഭൂമിയിലെ ശ്രേഷ്‌ഠ മഹര്‍ഷിമാര്‍ ഒന്നടക്കം വിഷ്‌ണു ഭഗവാനെ ചെന്നു കണ്ടു ഇക്കാര്യം ഉണര്‍ത്തിച്ചു.

ഭഗവാന്‍ വിഷ്‌ണു ആദിശേഷനെ ഒന്നു നോക്കി പുഞ്ചിരിച്ചു. ആയിരം തലയുള്ള ഒരു സര്‍പ്പമാണ്‌ ആദിശേഷന്‍. ജാഗ്രതയുടെ പ്രതീകമായീട്ടാണ്‌ ആയിരം തല സങ്കല്‍പ്പിച്ചിട്ടുള്ളത്‌. അങ്ങിനെ ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി ഭൂമിയില്‍ ജന്മമെടുത്തു. പത എന്നാല്‍ തുള്ളി എന്നും, അഞ്‌ജലി എന്നാല്‍ സമര്‍പ്പിക്കപ്പെട്ട എന്നും അര്‍ത്ഥമാകുന്നു. അങ്ങിനെ മഹര്‍ഷി തന്റെ വിദ്യ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്നു കൊടുക്കുവാന്‍ തീരുമാനിച്ച്‌ ശിഷ്യന്മാരെ അന്വേഷിച്ച്‌ ഇറങ്ങി. അദ്ദേഹത്തിന്‌ ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ആയിരം പേരില്ലാതെ തന്റെ വിദ്യ ആര്‍ക്കും പകര്‍ന്നു കൊടുക്കുകയില്ലാ എന്നായിരുന്നു.

ആയിരം ശിഷ്യന്മാരോടു കൂടി അദ്ദേഹം വിന്ധ്യാ പര്‍വ്വത നിരയില്‍ എത്തി. വിദ്യാ പകര്‍ന്നു കൊടുക്കുന്നതിനു മുമ്പ്‌ തനിക്കും ശിഷ്യന്മാര്‍ക്കും ഇടയിലായി ഒരു തിരശ്ശീല കൊണ്ടു മറച്ചിരുന്നു. ഗുരുവിനും ശിഷ്യന്മാര്‍ക്കും തമ്മില്‍ പരസ്‌പരം കാണുവാന്‍ സധിക്കാതെയായി. മഹര്‍ഷി വിദ്യാ പകര്‍ന്നു കൊടുക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ശിഷ്യന്‍ പുറത്തേക്കു പോയി. എന്നാല്‍ മറ്റു ശിഷ്യന്മാരകട്ടെ ഗുരു തിരശ്ശീലക്കപ്പുറത്ത്‌ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയുവാനായി തിരശ്ശീല ഉയര്‍ത്തി നോക്കി. ഇതു കണ്ട ഗുരു 999 ശിഷ്യന്മാരേയും ഭസ്‌മമാകട്ടെ എന്ന്‌ ശപിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്‌തു.

കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു പോയ ശിഷ്യന്‍ തിരിച്ചു വന്നു. അപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ശിഷ്യന്‍ ഭയന്നു. അയാള്‍ ഗുരുവിനെ കണ്ട്‌ മാപ്പു പറഞ്ഞു. കോപാകുലനായ ഗുരു ശിഷ്യനെ ഒരു വേതാളമായി ഭവിക്കട്ടെ എന്ന്‌ ശപിച്ചു. വേതാളത്തിന്റെ മൂന്നു ചോദ്യങ്ങള്‍ക്ക്‌ ആര്‌, എന്ന്‌ ശരിയായ ഉത്തരം പറയുന്നുവോ അന്ന്‌ ശിഷ്യന്‌ ശാപമോക്ഷം ലഭിക്കും എന്ന്‌ പറഞ്ഞു.

കാലങ്ങള്‍ കടന്നു പോയി. മരത്തില്‍ തൂങ്ങി കിടക്കുന്ന വേതാളത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ ആരും ഉത്തരം പറഞ്ഞില്ല. ശിഷ്യന്റെ ഈ ദയനീയ അവസ്ഥ കണ്ട്‌ ഗുരുവിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു ബ്രാഹ്മണനായി വേതാളത്തിന്റെ അടുത്തു വന്നു അയാളുടെ ചോദ്യത്തിനു മറുപടി നല്‍കി ശാപമോക്ഷം കൊടുത്തു.

അവസാനം മഹര്‍ഷി ഏഴ്‌ രാവും ഏഴ്‌ പകലും ഉറക്കമിളച്ചിരുന്ന്‌ തന്റെ വിദ്യ മുഴുവനും ഇലകളിലായി എഴുതി തീര്‍ത്തു. ക്ഷീണിതാനായ അദ്ദേഹം കുളിക്കുവാനായി പുഴയിലേക്കു പോയി. ആപ്പോള്‍ താനെഴുതിയ ഇലകളെല്ലാം ഒരു ഭാണ്‌ഡ കെട്ടിലാക്കി പുഴയോരത്തു വെച്ചു. കുളിക്കുവാനായി അദ്ദേഹം പുഴയിലേക്ക്‌ ഇറങ്ങി. ഈ സമയത്ത്‌ ഒരു ആട്‌ വന്ന്‌ ഇലകള്‍ ഭക്ഷിക്കുവാന്‍ തുടങ്ങി. കുളി കഴിഞ്ഞ്‌ മടങ്ങി വന്ന മഹര്‍ഷി അവശേഷിച്ച ഇലകള്‍ കെട്ടി പെറുക്കി സ്ഥലം വിട്ടു. ഈ അവശേഷിച്ച ഇലകളിലെ കാര്യങ്ങളാണ്‌ ഇന്ന്‌ നമുക്ക്‌ ലഭ്യമായിട്ടുള്ള അഷ്‌ടാംഗ യോഗം.

അഷ്‌ടാംഗ യോഗം: യോഗം എന്നു വെച്ചാല്‍ കൂടി ചേരുക, അഥവ അലിഞ്ഞു ചേരുക എന്നാണ്‌ അര്‍ത്ഥം. യോഗസനം വെറും അഭ്യാസ പ്രകടനമല്ല. പ്രകൃതിയിലെ പക്ഷി മൃഗാദികളുടെ ഇരിപ്പും, ശയന രീതിയും ഇവിടെ പ്രത്യേക രീതിയില്‍ അനുകരിക്കുകയാണ്‌. ഇവിടെ ഓരോ ആസനങ്ങള്‍ അനുഷ്‌ഠിക്കുമ്പോഴും ഓരോ ശ്വസോച്ഛ്വാസവും നിയന്ത്രണ വിധേയവും താളാത്മകവുമാണ്‌. അഷ്‌ടാംഗ യോഗത്തില്‍ എട്ട്‌ കാര്യങ്ങള്‍ ലയിച്ചു കിടപ്പുണ്ട്‌. സാധാരണയായി പലരും പലതും വിട്ടുകളഞ്ഞു കൊണ്ട്‌ ഏതേങ്കിലും ഒന്നിനെ അല്ലങ്കില്‍ ചിലതിനെ മാത്രം സ്വീകരിച്ചു വിദ്യ അഭ്യസിച്ചു വരുന്നു. 1. യമം, 2. നിയമം, 3. ആസനം, 4. പ്രാണായാമം, 5. പ്രത്യാഹാരം, 6. ധാരണ, 7. ധ്യാനം, 8. സമാധി എന്നീ എട്ട്‌ സംഗതികള്‍ കൂടി ചേര്‍ന്നാണ്‌ അഷ്‌ടാംഗ യോഗം. ഈ എട്ട്‌ പടികളും പടി പടിയായി തന്നെ അഭ്യസിച്ചു വന്നാല്‍ മാത്രമേ ഒരുവന്‌ സമാധി സുസാധ്യമാകുകയുള്ളൂ. അതുകൊണ്ടാണ്‌ ചിലരുടെ ധ്യാന മുറകള്‍ ശരിയാകാതെ വരുന്നത്‌. ശരിയായ ധാരണ അഭ്യസിച്ചു ശീലിച്ച ഒരാള്‍ക്ക്‌ മനസ്സിനെ പിടിച്ചു കെട്ടാനാകൂ. അല്ലാത്ത പക്ഷം ധ്യാനം ശരിയായി അനുഭവിക്കുവാന്‍ കഴിയുകയില്ല. നല്ല ധാരണ ലഭിക്കണമെങ്കില്‍ നന്നായി പ്രത്യാഹാരം അഭ്യസിക്കണം

No comments: