Monday, September 24, 2018

നമ്മുടെ സ്വഭാവത്തിലെ സുഗന്ധത്തെയും ദുര്‍ഗന്ധത്തെയും മറ്റുള്ളവരുടെ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കണം. ഒരു പൂവിനടുത്തേയ്ക്ക് നാം ആകര്‍ഷിക്കപ്പെടുന്നത് അതിന്റെ സ്വഭാവഗുണംകൊണ്ടാണ്. ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കമായ ചിരിയിലും നാം ആകൃഷ്ടരാകുന്നു. അങ്ങനെ എവിടെയെല്ലാം ദൈവികമായ സൗന്ദര്യം സ്വാഭാവികമായി പ്രകാശിക്കുന്നുവോ അവിടെയെല്ലാം നാം ആകര്‍ഷിക്കപ്പടുന്നുണ്ട്.
സാധാരണ നമുക്ക് പറ്റുന്ന കുഴപ്പം എന്താണെന്നോ? നാം നമ്മുടെ സന്തോഷത്തെ കൂടെ ഉള്ളവരില്‍ നിന്നും കണ്ടെത്താന്‍ ശ്രമിക്കും. പലപ്പോഴും അതുകാരണം നമുക്ക് വിഷമവും നിരാശയും വരുന്നു. അത് കാരണം നമ്മുടെ വാക്കുകളും മുഖഭാവവും മറ്റുള്ളവരെ വേദനിപ്പിച്ചേയ്ക്കാം, എന്നാല്‍ നാം നമ്മുടെ സന്തോഷം ഈശ്വരനെ ആശ്രയിച്ചു പ്രാര്‍ത്ഥന‍‍‍‍‍‍‍‍യിലൂടെ കണ്ടെത്തണം. അങ്ങനെ സ്വയമേവ അനുഭവിച്ച സന്തോഷത്തെ കൂടെ ഉള്ളവര്‍ക്കും സമൂഹത്തിനും പുഞ്ചിരിയായും സ്നേഹമുള്ള വാക്കുകളായും നല്കുക. അതാണ് വേണ്ടത്. അല്ലാതെ ഒപ്പമുള്ളവരില്‍ നിന്ന് സന്തോഷം കണ്ടെത്തുകയും അതിന്റെ പ്രതിഫലനമായി തിരികെ സന്തോഷത്തെ കൊടുക്കുകയും ചെയ്യുന്നത് ശാശ്വതമായ സന്തോഷമായിരിക്കില്ല. ദൈവികമായ സന്തോഷം ഉള്ളിലുണ്ടാകട്ടെ. വിരിഞ്ഞ് സുഗന്ധം പരത്തുന്ന പൂക്കളെ പോലെ സമൂഹത്തില്‍ അത്തരം ജന്മങ്ങള്‍ എപ്പോഴും ആനന്ദത്തത്തെ നല്കും.‍‍‍‍‍‍ ഗൃഹസ്ഥന് ഈശ്വരീയമായ മനഃപ്രസാദം അത്യാവശ്യമാണ്. എങ്കിലേ അവനും അവന്റെ കുടുംബത്തിനും സമൂഹത്തിനും സ്വസ്ഥത ഉണ്ടാകു.‍‍ ഇങ്ങോട്ട് കിട്ടുന്നത് അങ്ങോട്ടും കൊടുക്കാം എന്നുള്ള ഉപാധി വച്ചുള്ള ബന്ധങ്ങള്‍ ദുഃഖം നല്‍കുന്നു. ഉള്ളിലുള്ള സ്നേഹം നിലനിന്ന് പ്രകാശിക്കുമ്പോള്‍ അത് കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും ഒരുപോലെ ആനന്ദമേകുകയാണ്.
ഓം. krishnakumar kp

No comments: