Wednesday, September 19, 2018

മോഹജാലത്തിനും അതുണ്ടാക്കുന്ന മൂഢതയ്ക്കും വശംവദനായി മനുഷ്യന്‍ നന്മയും തിന്മയും ചെയ്തു കൂട്ടുന്നു. അഹങ്കാരജന്യമാണ് സ്ഥാവരജംഗമപ്രകൃതി മുഴുവന്‍. ആ മൂലാഹങ്കാരത്തില്‍ നിന്ന് തന്നെയാണ് ഹരിഹരന്മാരുടെ ഉദയവും. ബ്രഹ്മാവ്‌ അഹങ്കാരമുക്തനായാല്‍പ്പിന്നെ സൃഷ്ടിയില്ല. അഹങ്കാരമുക്തനാണ് മുക്തന്‍. അഹങ്കാരത്തിനു കീഴടങ്ങിയവാന്‍ ബദ്ധന്‍. ഗൃഹമോ, ഭാര്യയോ പുത്രനോ ഒന്നും വാസ്തവത്തില്‍ ആരെയും ബന്ധിക്കുന്നില്ല. ‘ഞാനാണ് ഇക്കാര്യം ചെയ്തത്’ എന്ന ഭാവമാണ് ബന്ധനത്തിനുള്ള കാരണം. 'കാര്യം' സംഭവിക്കാന്‍ 'കാരണം' കൂടിയേ തീരൂ. കുഴയ്ക്കാന്‍ കളിമണ്ണില്ലെങ്കില്‍ കുടമുണ്ടാവുമോ? ശ്രീഹരി വിശ്വത്തെ പരിപാലിക്കുന്നത് അഹങ്കാരത്തോടെയാണ്. അഹങ്കാരമാണ് മനുഷ്യനെ ചിന്താകുലനാക്കുന്നത്. ജനനമരണചക്രത്തില്‍ നാം മുഴുകുന്നതിന്‍റെ കാരണം എന്താണ്? മോഹമാണ് അഹങ്കാരത്തിനു കാരണമാകുന്നത്. അതാണ്‌ പ്രപഞ്ചത്തിന്‍റെ ഹേതു. അഹങ്കാരം തീണ്ടാത്തവരെ മോഹം ബാധിക്കുകയില്ല. അവര്‍ക്ക് സംസാരവുമില്ല.

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ഭാവങ്ങള്‍ മൂന്നുവിധമാണ്. സാത്വികം, രാജസം, താമസം എന്നീ ഭേദങ്ങള്‍ അവരില്‍ ഉള്ളതുപോലെ മനുഷ്യരിലും ഇവയുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ഈ മൂന്നു വിധത്തിലുള്ള അഹങ്കാരങ്ങളും ഉണ്ടെന്നു മാമുനിമാര്‍ പറയുന്നു. എന്നാല്‍ ബ്രഹ്മാദികള്‍ സ്വന്തം അഭീഷ്ടപ്രകാരമാണ് അവതാരങ്ങള്‍ കൈക്കൊള്ളുന്നതെന്ന് അവര്‍ തന്നെ പറയുന്നത് അവരും മായാമോഹിതരും മന്ദന്മാരുമായതുകൊണ്ടാവണം.

മന്ദന്മാര്‍ പോലും ആഗ്രഹിക്കാത്ത ഗര്‍ഭവാസ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിഷ്ണു സ്വമനസ്സാല്‍ തീരുമാനിക്കും എന്ന് തോന്നുന്നുണ്ടോ? ദേവകിയുടെ ഗര്‍ഭത്തില്‍ മലമൂത്രസഹിതം കിടന്നു വളര്‍ന്നത് ഹരിയുടെ സ്വാഭീഷ്ടത്തിലാണെന്ന് ആരും പറയില്ല. വൈകുണ്ഡവാസം ഉപേക്ഷിച്ചുവരാന്‍ തക്ക എന്ത് സുഖമാണിവിടെ അദ്ദേഹത്തിനു കിട്ടുക?  ദുഃഖപൂരിതമായ ജനനമരണക്ലേശം അനുഭവിക്കാതിരിക്കാന്‍ ലോകര്‍ തപസ്സും ദാനവും യജ്ഞങ്ങളുമൊക്കെ , ചെയ്യുന്നു. എന്നാല്‍ രാജാവേ, ആരും സ്വതന്ത്രരല്ല. ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള എല്ലാം ജഗന്മായയുടെ അധീനത്തില്‍ അമ്മയുടെ താളത്തിനോത്ത് ലീലയാടുകയാണ്. യോഗമായ വിരിച്ച മോഹവലയത്തില്‍പ്പെട്ടു ബ്രഹ്മാദികള്‍ എട്ടുകാലിയുടെ വലയില്‍ കുടുങ്ങിയ പ്രാണിയെപ്പോലെ ബദ്ധരായിത്തീരുന്നു.
devibhagavatam nityaparayayanam

No comments: