Friday, September 28, 2018

*രാസലീല 21* 
ദുഹന്ത്യോഭിയയു: കാശ്ചിദ് ദോഹം ഹിത്വാ സമുത്സുകാ:
പയോധിശ്രിത്യ സംയാവമനുദ്വാസ്യാപരാ യയു:
ഓരോ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വരാണ്. പശുവിനെ കറന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. കറവ അവിടെ വിട്ടു. പാല് അങ്ങട് പോയി. വേണുഗാനത്തിനെ ഒരു ക്ഷണം ശ്രവിച്ചു കൊണ്ടിരിക്കുമ്പോൾ പശുക്കിടാവ് വന്നു പാലൊക്കെ കുടിച്ചു. പാത്രം ഒക്കെ അവിടെ ഇട്ടു. ഇതൊക്കെ എടുത്തു വെയ്കണംന്ന ചിന്തയൊന്നുമില്ല്യ. അവിടെ നിന്ന് വേണുഗാനം ശ്രവിച്ചു കഴിഞ്ഞു. ചിലരൊക്കെ കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാണെങ്കിൽ എന്തെങ്കിലുമൊക്കെ പ്രവർത്തി ചെയ്തു കൊണ്ടിരിക്കാണെങ്കിൽ അതൊക്കെ വലിച്ചെറിഞ്ഞിട്ട് ഓടി. അടുക്കളപ്പണി ചെയ്യുന്നവർ അലങ്കാരം ചെയ്തു കൊണ്ടിരുന്ന സ്ത്രീ അലങ്കാരത്തിനെ ഒക്കെ മറന്നുപോയി. മൂക്കത്ത് ഇടേണ്ട ആഭരണം ചെവിയിലിടുകയും ചെവിയിലിടേണ്ടത് മൂക്കത്ത് ഇടുകയും കഴുത്തിൽ ഇടേണ്ട മാല ഇടുപ്പത്ത് കെട്ടുകയും ഉടുക്കേണ്ട വസ്ത്രത്തിനെ കുറിച്ചുള്ള ചിന്ത ഇല്ലാതായി തീരുകയും ആനന്ദത്തിൽ ഭഗവദ് രതിയിൽ ഒക്കെ മറന്നുപോവുകയും ചെയ്യാം. പരിവേഷയന്ത്യസ്തദ്ധിത്വാ പായയന്ത്യ ശിശൂൻ പയ: ഒരു കൊച്ചു കുട്ടിക്ക് പാലു കൊടുത്തു കൊണ്ടിരിക്കുന്ന അമ്മ കൊച്ചു കുട്ടിയെ അവിടെ ആക്കീട്ട് പോയി. കുട്ടിയെ അങ്ങനെ ഉപേക്ഷിക്കാമോ. ധർമത്തിന് നിരക്ക്വോ. അതൊന്നും ചോദിക്കാൻ അവിടെ സമയം ഇല്ല്യ. ധർമചിന്തയുമില്ല്യ അവിടെ. അവർക്ക് ചിന്തിക്കാനുള്ള സമയമേ ഇല്ല്യ. കുട്ടിയെ നോക്കണ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യും. അതുപോലന്നെ. മറന്നു പോയി. അതവിടെ ഇട്ടു. കുഞ്ഞിനേയും ഉപേക്ഷിച്ചു. 
പായയന്ത്യ ശിശൂൻ പയ:
ശുശ്രൂഷന്ത്യ പതീൻ കാശ്ചിദ് 
ഭർത്താക്കന്മാർക്ക് ഭക്ഷണം ഒക്കെ കൊടുത്തു കൊണ്ടിരിക്കുന്നവരാണ്. വേണുഗാനശ്രവണം ചെയ്തു. വേണുഗാനം കേട്ടു. തവിയില് കൂട്ടാൻ ഒഴിക്ക്യാണ്. കൂട്ടാനോടുകൂടെ തവി അവിടെ തന്നെ ഇട്ടു. അത് ഭർത്താവിന്റെ തലയിൽ വീണോ ഇലയിൽ വീണോ അറിയില്ല്യ. ഇത് തമാശ ആയി എടുക്കരുത്. അതിന്റെ ഉള്ളിലുള്ള ഭാവത്തിനെ ശ്രദ്ധിക്കണം. എപ്പോ ഭഗവദ് ഭാവം നമുക്കുണ്ടാവണുവോ എപ്പോ ഭഗവാന്റെ വിളി വരുന്നുവോ അപ്പോ കൈയിലുള്ള തവിയും മറ്റുമൊക്കെ വീണു പോയി. എന്തെവിടെ കിടക്കണുവോ അത് അവിടെ ഇട്ടു. 
ലിംപന്ത്യ പ്രമൃജന്ത്യോന്യാ അഞ്ജന്ത്യ: കാശ്ച ലോചനേ 
കണ്ണില് മഷി എഴുത്താണ്. ഒരുത്തി മുഖം കഴുക്വാണ്. മുഖത്ത് പല വിധ ലേപനങ്ങൾ ധരിക്ക്വാണ്. അതൊക്കെ കൂടി കൂടിക്കുഴഞ്ഞു. പല സ്ഥലങ്ങളിലുമായി പരിവേഷം ചെയ്യാൻ തുടങ്ങി. എല്ലാം മറന്നു പോയി. ധർമാധർമങ്ങളൊക്കെ മറന്നു പോയി. അവര് അറിഞ്ഞു കൊണ്ടൊന്നും ചെയ്തതല്ല. ഭഗവാന്റെ വേണുഗാനശ്രവണം ചെയ്തവരാണ്.
വ്യത്യസ്തവസ്ത്രാഭരണാ: കാശ്ചിദ് കൃഷ്ണാന്തികം യയു:
താ വാര്യമാണാ : പതിഭി: പിതൃഭിർഭ്രാതൃബന്ധുഭി:
അവരെയൊന്നും അവരുടെ ഭർത്താക്കന്മാരൊന്നും തടസ്സം ചെയ്തില്ലേ.
ചിലരെയൊക്കെ ഭർത്താക്കന്മാര് തടസ്സം ചെയ്തു. പിതൃഭി: ഭ്രാതൃഭി: ബന്ധുഭി; ലോകം ഒരിക്കലും ഭക്തിയെ സമ്മതിക്കില്ല്യ. ഒരു limit ലൊക്കെ ശരി. സാധാരണ നമ്മൾ തന്നെ പറയും എല്ലാം ഒരു ലിമിറ്റിലാണെങ്കിൽ ശരി. ബാക്കി ഒക്കെ വയസ്സാവട്ടെ. retire ആയിട്ട് മതി. ഇപ്പഴൊന്നും വേണ്ട. അതിനൊന്നും ആയിട്ടില്ല്യ. പലേ കാര്യങ്ങള് പറയും. അച്ചനോ അമ്മയോ ഭർത്തിക്കന്മാരോ ബന്ധുക്കളോ ഒക്കെ തടസ്സം ചെയ്തു. തടസ്സം ചെയ്തിട്ട് അവര് നിന്നുവോ. ഗോവിന്ദ അപഹൃതാത്മാന: ന ന്യവർത്തന്ത മോഹിതാ:.ഇതില് അവർക്ക് മോഹമേ വന്നില്ല്യ. ഭർത്താവ് പറയണു അമ്മ പറയണു ബന്ധുക്കൾ പറയണു. ഈ മോഹമേ അവർക്ക് ഉണ്ടായില്ല്യ എന്നാണ്. അതാണ് നിസംഗത്വേ നിർമോഹത്വം. നിസംഗത്വം എങ്ങനെ വന്നു. സത്സംഗത്വേ നിസംഗത്വം. സത്തുക്കളോട് സംഗം വന്നാൽ ലോകത്തോടുള്ള സംഗം പോയി. ലോകത്തിനോടുള്ള സംഗം പോയാൽ ലോകം എന്തു തന്നെ പറഞ്ഞാലും അതിൽ മോഹിച്ചു പോണില്ല്യ. നിർമോഹത്വം. നിർമോഹത്വേ നിശ്ചലതത്വം. അപ്പഴേ രാസാനുഭവം ഉണ്ടാവൂ. അപോ ബന്ധുക്കളോ ശരീരസംബന്ധികളായിട്ടുള്ളവരൊക്കെ തടസ്സം ചെയ്തിട്ടും ഗോവിന്ദ അപഹൃതാത്മാന ന ന്യവർത്തന്ത: ഇവിടെ ഗോവിന്ദൻ അപഹരിച്ചിരിക്കുണു ഇവരുടെ ചിത്തത്തിനെ. അന്തർഗൃഹഗതാ കാശ്ചിദ്. ചിലരെയൊക്കെ അവരുടെ ഗൃഹത്തിൽ പൂട്ടിയിട്ടു. ചില ഗോപസ്ത്രീകളെ നീ പോവ്വോന്ന് നോക്കട്ടെ എന്നു പറഞ്ഞ് ഭർത്താവ്. അവരാണത്രേ കൂടുതൽ ഭാഗ്യവതികളായത്. വീട്ടിലിട്ട് പൂട്ടിയിട്ടപ്പോ പുറമേക്ക് വരാൻ കഴിയാതെ കൃഷ്ണം തത്ഭാവനായുക്താ: ദധ്യുർമ്മീലിത ലോചനാ:
കണ്ണടച്ചു കൃഷ്ണനെ ഹൃദയത്തിലങ്ങട് ധ്യാനിച്ചു. തീവ്രവിരഹത്തോടുകൂടെ ധ്യാനിച്ചു.
ശ്രീനൊച്ചൂർജി 

No comments: