Tuesday, August 06, 2019

*രാമായണം പകുത്തു വായിക്കേണ്ടതെങ്ങനെ?*♦



*ആദ്യമായി നിലവിളക്ക് ശുദ്ധ സ്ഥലത്ത് നിലവിളക്ക് കത്തിച്ചു വയ്ക്കുക. വിളക്കത്ത് വെള്ളം നിറച്ച വാല്‍ക്കിണ്ടി, പുഷ്പങ്ങള്‍, ധൂപം, ചന്ദനം എന്നിവ ഒരുക്കുക. ഗണപതിക്ക് അവള്‍, മലര്‍, ശര്‍ക്കര, പഴം, നാളികേരം എന്നിവ നിവേദ്യമായി നാക്കിലയില്‍ വയ്ക്കുക. രാമായണം പകുത്തു വായിക്കുന്ന ആള്‍ ശുദ്ധമായി  കുളിച്ച് ശുഭ്ര വസ്ത്ര ധാരിയായി കിഴക്കോ വടക്കോ തിരിഞ്ഞിരുന്ന് കേടും കീറലുകളും ഒന്നും ഇല്ലാത്ത രാമായണ പുസ്തകം കൈയില്‍ എടുത്ത് ഗണപതി, സരസ്വതി, ദക്ഷിണാമൂര്‍ത്തി, ശ്രീരാമന്‍, ഹനുമാന്‍ സ്വാമി, ഇഷ്ട ദേവത തുടങ്ങിയ മൂര്‍ത്തികളെ സ്മരിക്കുകയും അറിയാവുന്ന  സ്തോത്രങ്ങളിലൂടെയും മന്ത്രങ്ങളിലൂടെയും  മറ്റും പ്രാര്‍ഥിക്കുകയും ചെയ്യുക*. *ശേഷം എന്തിനെക്കുറിച്ചാണോ അറിയേണ്ടത്; ആയതിന്റെ ഉത്തരം കാട്ടിത്തരേണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് രാമായണ പുസ്തകം ഇടയില്‍ നിന്നും ഒരു പുറം ഭക്തിയോടെ തുറക്കുക. വലതു വശത്തെ പുറത്തിന്റെ ആദ്യം മുതല്‍ക്ക് ഏഴു വരിയും ഏഴ് അക്ഷരവും തള്ളി ശിഷ്ടം മുതല്‍ വായിച്ചു തുടങ്ങുക. വായിച്ചു തുടങ്ങുന്ന ഭാഗത്തിന്റെ സാംഗത്യം അനുസരിച്ച് ഫലം ചിന്തിക്കാവുന്നതാണ്.*

*ഉദാഹരണമായി*

“….മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
വേഗേന ഞങ്ങള്‍ കടത്തീടുന്നതുണ്ടുതാനു-
മാകുലം വേണ്ട ഞങ്ങള്‍ക്കുണ്ടല്ലോ പരിചയം.”

*എന്ന വരികളാണ് ലഭിക്കുന്നത്  എന്നിരിക്കട്ടെ. ഗംഗാ നദി കടക്കുവാന്‍ ഉപായം എന്ത് ? എന്നു ചിന്തിക്കുന്ന ശ്രീരാമനോട് മുനി ശിഷ്യന്മാര്‍ ‘നദി കടക്കാന്‍ എന്തു പ്രയാസം? ഞങ്ങളുടെ പക്കല്‍ നല്ല തോണിയുണ്ട്. അതില്‍ കയറി മറുകര കടക്കാമല്ലോ’  എന്ന് മറുപടി പറയുന്ന ഭാഗമാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ വിചാരിച്ച കാര്യം നടക്കും എന്ന് അനുമാനിക്കാം*.

*അതെ സമയം പകുത്തു വായിച്ചപ്പോള്‍*

‘…സത്യം പതിന്നാലു സംവത്സരം വിപി-
നത്തില്‍ വസിച്ചു വരുവന്‍ വിരവില്‍ ഞാന്‍
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ
സത്യവിരോധം വരാ രാമഭാഷിതം’

*എന്ന ഭാഗം ലഭിച്ചു എന്നിരിക്കട്ടെ. ഞാന്‍ 14 വര്ഷം കഴിഞ്ഞ് കാര്യം സാധിച്ച് മടങ്ങി വരുന്നതാണ് എന്ന് ശ്രീരാമ സ്വാമി ഗുഹനോട് പറയുന്ന ഭാഗമാണ്. അപ്പോള്‍ വിചാരിച്ച കാര്യം നടക്കുവാന്‍ കാലതാമസം ഉണ്ടാകാന്‍ ഇടയുണ്ട്. എങ്കിലും കാര്യം സാധിക്കും എന്ന് അനുമാനിക്കാവുന്നതാണല്ലോ*. *ഇപ്രകാരം ഭക്തിയും യുക്തിയും സംയുക്തമായി സന്നിവേശിപ്പിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ രാമായണം പകുത്തു വായന സഹായിക്കും*

കടപ്പാട് :ശ്രീ അനിലൻ വെളിച്ചപ്പാടൻ 


*കാരിക്കോട് ഭഗവതി ക്ഷേത്രം*

No comments: