Friday, November 29, 2019

*ബാർബരീകൻ*

മഹാഭാരതത്തിന്റെ വീരൻ വീര ബാർബരീകൻ ആയിരുന്നു. ധർമ്മയുദ്ധത്തിന്റെ ഏക ദൃക്‌സാക്ഷി,
ഭാരതയുദ്ധം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ളവൻ,
മഹാഭാരതത്തിലെ വീര യോദ്ധക്കളിൽ ഏറ്റവും വീരനായ ധർമ്മയോദ്ധാവ്.
പക്ഷേ കേട്ട കഥകളിലെ നായകന്മാർ അർജുനനും, ഭീമനും, കർണ്ണനും, ഭീഷ്മരും, കൃപരും, ദ്രോണരും, ദ്രുപദനും, ദൃഷ്ടധ്യുമ്നനും, ദുര്യോധനനും, അഭിമന്യുവും ദുശ്ശാസനനും ഒക്കെ ആണെങ്കിലും ഇതിഹാസത്തെ ജ്വലിപ്പിച്ചു നിർത്തിയ ധർമ്മിഷ്ഠനായ  യോദ്ധാവ് ആയിരുന്നു ബാർബരീകൻ.

ഭീമസേനന് ഹിഡിംബിയിൽ ഉണ്ടായ പുത്രനാണ് ഘടോൽകചൻ, ആ ഘടോൽകചന്റെ പത്നി പ്രാഗ് ജ്യോതിഷത്തിലെ മുരസ്ക്കാരന്റെ പുത്രി മൗർവിയാണ്. യുദ്ധസംഹിതയിലും തർക്കശാസ്ത്രത്തിലും അതിനിപുണയായ മൗർവി, തന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്ന വ്യക്തിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശപഥം എടുത്തിരുന്നു. അപ്രകാരം ഘടോൽകചൻ മൗർവിയെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വപത്നിയാക്കി. അവരുടെ പുത്രനാണ് വീരബാർബരികൻ, ഭീമസേനന്റെ പൗത്രൻ.

ചെറുപ്പത്തിൽ അമ്മയിൽ നിന്നും ആയോധനകലയിലും അച്ഛനിൽ നിന്നും മായ യുദ്ധത്തിലും കഴിവ് തെളിയിച്ച അതിസമർത്ഥനായ ബാർബരികൻ തന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനും ശ്രേഷ്ഠ സ്ഥാനത്തിനും വേണ്ടി ദ്വാരകയിലേക്ക് പുറപ്പെട്ടു. ശ്രീകൃഷ്ണന്റെ നിർദേശപ്രകാരം അഷ്ടലക്ഷ്മിമാരെ തപസ്സു ചെയ്തു മൂന്ന് ദിവ്യാസ്ത്രങ്ങൾ നേടുന്നു. ആദ്യത്തെ അസ്ത്രം ശത്രുക്കളെ തിരഞ്ഞെടുക്കുമ്പോൾ, രണ്ടാമത്തെ അസ്ത്രം വേണ്ടപ്പെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കുന്നു, മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒരുമിച്ച് നിഗ്രഹിക്കുകയും ചെയ്യും. എന്നിട്ട് ഈ മൂന്ന് അസ്ത്രവും ബാർബരികന്റെ അടുത്ത് തിരിച്ചെത്തും എന്നതാണ് രീതി.

കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിന് മുമ്പ് സേനാബലം കൂട്ടാൻ ഭീമൻ മകൻ ഘടോൽകചനെ ക്ഷണിക്കാൻ, വനാന്തർ ഭാഗത്തേക്ക് പുറപ്പെട്ടു. വായു പുത്രനായ വൃകോദരന് വനമദ്ധ്യത്തിൽ വെച്ച് ആരോഗ്യദൃഡഗാത്രനായ ഒരു വനവാസി യുവാവിനോട് യുദ്ധം ചെയ്യേണ്ടി വന്നു. ഹസ്തബലത്തിലും മല്ലയുദ്ധത്തിലും കുന്തിപുത്രന് പകരം ഒരു നാമമില്ലെന്ന ഹുങ്കിൽ യുദ്ധമാരംഭിച്ച ഭീമനെ വളരെ വേഗം തന്നെ ആ യുവാവ് കീഴടക്കി. അത്ഭുതപരവശനായ ഭീമസേനൻ യുദ്ധം നിർത്തി തന്നെ നേരിട്ട യോദ്ധാവിന്റെ കുലവും രാജ്യവും വിശദമാക്കാൻ പറഞ്ഞു. ആ പരിചയപെടലിൽ അവർ ഒരു കാര്യം മനസിലാക്കി, പൗത്രനും മുത്തശ്ശനും തമ്മിൽ നടത്തിയ യുദ്ധമായിരുന്നു അത് എന്ന സത്യം.

ക്ഷമചോദിച്ച ബർബരീകനെ വാത്സല്യത്തോടെ നെഞ്ചോടമർത്തി ആശംസകൾ ചൊരിഞ്ഞ കുന്തീപുത്രൻ വരവിന്റെ ഉദ്ദേശവും വരാനിരിക്കുന്ന യുദ്ധത്തെക്കുറിച്ചും വിശദമായി പറഞ്ഞു. ദ്വാരകപതിയായ വാസുദേവൻ തേരാളിയായിവരുന്ന കുരുക്ഷേത്രത്തിൽ പിതാവ്  ഘടോൽക്കചനൊടൊപ്പം പോകണം എന്ന് അപ്പോഴേ തീരുമാനിച്ച ബാർബരീകൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പും നടത്തി തുടങ്ങി.

യുദ്ധത്തിന് പോകാൻ അനുഗ്രഹം തേടി അമ്മയുടെ അടുത്ത് ചെന്ന ബാർബരീകരനോട് അമ്മ ഏത് പക്ഷത്ത് യുദ്ധം ചെയ്യാനാണ് താൽപര്യം എന്ന് ചോദിച്ചു.

"എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം" എന്ന് അമ്മയോട് വാക്കുപറഞ്ഞു.

ആ സമയത്ത് പാണ്ഡവ പക്ഷം അക്ഷൗണിയുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദുർബലർ ആയിരുന്നു അതായിരുന്നു ബാർബരീകരൻ ഉദ്ദേശിച്ചതും.

കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാണ്ഡവ പക്ഷത്ത്‌  ചർച്ചകൾ കൊടുമ്പിരിക്കൊണ്ടപ്പോൾ യുധിഷ്ഠിരനോട് അർജുനൻ പറഞ്ഞു വെറും മൂന്ന് ദിവസം കൊണ്ട് ഞാൻ ഈ യുദ്ധം അവസാനിപ്പിച്ചു തരാം എന്തിനാണ് വെറുതെ ആകുലനാകുന്നത് എന്ന്.

ഇത് കേട്ട ബാർബരീകൻ പെട്ടെന്ന് ചാടിയെഴുന്നേറ്റു പറഞ്ഞു. "മഹാരാജാവേ എനിക്ക് ഇതിനു മൂന്ന് ബാണങ്ങൾ തൊടുക്കാനുള്ള  നിമിഷങ്ങൾ മതി."
ബാർബരീകരന്റെ വെറും വീരവാദം എന്ന് കരുതി ബാക്കിയുള്ളവർ പുഞ്ചിരിച്ചപ്പോൾ കൃഷ്ണൻ മാത്രം അർത്ഥഗർഭമായി ബാർബരീകനെ നോക്കി മന്ദഹസിച്ചു. എന്നിട്ടു അർജ്ജുനനോട് പറഞ്ഞു "അവനതിനു കഴിയും. അവനു മാത്രം."
ഇതുകേട്ട പാണ്ഡവപക്ഷത്തെ പേരുകേട്ട യോദ്ധാക്കൾക്ക് അത്ഭുതമായി. കൃഷ്ണൻ വിശദമായി പറഞ്ഞുകൊടുത്തു. ബാർബരീകന്റെ വരബലം അതുവരെ ആർക്കും അറിയില്ലായിരുന്നു.
ഒമ്പതിനായിരം രാക്ഷസന്മാരെ ഒരുമിച്ച് ഒരു നിമിഷം കൊണ്ട് വധിച്ച കഥയും കൃഷ്ണൻ പറഞ്ഞു കൊടുത്തു.

യുദ്ധം ജയിക്കാൻ ഇതു മതിയാകും എന്ന് ഉറച്ചു വർധിത വീര്യത്തോടെ രാജാക്കന്മാർ പിരിഞ്ഞു. പക്ഷെ കൃഷ്ണൻ മാത്രം ചിന്താനിമഗ്നനായി ഇരുന്നു.

ഈ യുദ്ധത്തിന്റെ കാരണക്കാരനും ആവശ്യക്കാരനും ആയ ഭഗവത് സ്വരൂപനും ത്രികാലജ്ഞാനിയുമായ വാസുദേവന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരുന്നു.

ബാർബരീകരനെ പരീക്ഷിക്കാനായി ഭഗവാനും തീരുമാനിച്ചു. നിനക്കു ഏതു പക്ഷത്തു യുദ്ധം ചെയ്യാനാണ് താല്പര്യം.
അമ്മയോട് പറഞ്ഞത് പോലെ തന്നെ "എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം" ഭഗവാനോടും പറഞ്ഞു. പാണ്ഡവപക്ഷം എന്ന് എടുത്ത് പറഞ്ഞില്ല.

അതായത് യുദ്ധം ആരംഭിച്ചു കഴിയുമ്പോൾ അമ്മയോട് പറഞ്ഞപോലെ ആദ്യത്തെ തവണ ദുർബലരായ പാണ്ഡവർക്ക് വേണ്ടി കൗരവരെ എല്ലാം വധിച്ചു കഴിഞ്ഞാൽ പാണ്ഡവപക്ഷം കരുത്തരാകും, അപ്പോൾ പശ്ചാത്താപത്തിൽ അടുത്ത  തവണ ദുർബലരായി മരണപ്പെട്ട കൗരവർക്കു വേണ്ടി പാണ്ഡവരെ എല്ലാം ഇല്ലാതാക്കും. ഇത് ധർമ്മസംസ്ഥാപനത്തിന് ചേർന്നതാകില്ല എന്ന് കൃഷ്ണന് അറിയാമായിരുന്നു.
ഇത് മനസിൽ വെച്ചു കൊണ്ടു ഭഗവാൻ ഒരു ആൽമരം കാണിച്ച് ബാർബരീകനോട് ഒരു അസ്ത്രം ഉപയോഗിച്ച് അതിലെ എല്ലാ ഇലയ്ക്കും സുഷിരം ഇടാൻ പറയുന്നു. എന്നിട്ട് ബാർബരികൻ കാണാതെ ഒരില സൂത്രത്തിൽ ചവിട്ടിപ്പിടിച്ചു. എല്ലാ ഇലയിലും സുഷിരമിട്ടു അസ്ത്രം ഭഗവാന്റെ കാലിനടിയിലെ ഇലയ്ക്ക് വേണ്ടി മുന്നിൽ വന്നു. അങ്ങ് കാല് മാറ്റിയാലേ ആ ഇല മുറിക്കാൻ പറ്റൂ എന്ന് ബാർബരീകൻ പറഞ്ഞു. ആ അസ്ത്രത്തിനാണെങ്കിൽ ഭഗവാന്റെ കാലിൽ തുളഞ്ഞു കയറാനും കഴിയാതെ വന്നു. കാലുമാറ്റാൻ ആവശ്യപ്പെട്ട ബാർബരീകന്റെ ശക്തിയ റിഞ്ഞ കൃഷ്ണൻ യുദ്ധത്തിന് മുൻപ് യുദ്ധത്തിന് തയാറായി വന്ന ഒരു യോദ്ധാവിന്റെ ബലി ചോദിക്കുന്നു. വന്നത് ഭഗവാൻ കൃഷ്ണനാണെന്ന് മനസിലാക്കിയ ബാർബരീകൻ ഭഗവാൻ ഉള്ള ഭാഗം ശക്തമാണെന്നും മനസിലാക്കി, അതിനാൽ  സ്വന്തം ബലി ഭഗവാന്റെ സുദർശന ചക്രത്താൽ സംഭവിക്കണം എന്ന് പറഞ്ഞു. അപ്രകാരം തന്നെ ഭഗവാനും ചെയ്തു.

അങ്ങനെ യുദ്ധം ചെയ്യാൻ വന്ന ബാർബരികൻ അവസാനം ഭഗവാനോട് ഈ യുദ്ധം കാണാനുള്ള അവസരം തരണം എന്ന് അഭ്യർത്ഥിക്കുന്നു. തലയറ്റിട്ടും ഭഗവാൻ ബാർബരികനെ കുരുക്ഷേത്ര ഭൂമി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിച്ചിട്ടു ഇങ്ങനെ അരുളിച്ചെയ്തു.

"ധർമ്മാധർമ്മങ്ങൾ കൂട്ടിമുട്ടുന്ന ഈ മഹായുദ്ധ ഭൂമിയിൽ എല്ലാം കാണാൻ സാധിക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും. നീ ആണ് ഈ യുദ്ധത്തിന്റെ ഏകസാക്ഷിയും."

ഭാരത യുദ്ധം അവസാനിക്കാറായപ്പോൾ ഗാന്ധാരി ഭഗവാനെ ശപിക്കുമ്പോൾ ഭഗവൻ ഗാന്ധാരിയോട് പറയുന്നുണ്ട് ബാർബരികനെകുറിച്ച്, ധർമ്മ സംസ്ഥാപനത്തിനു വേണ്ടി മാത്രമേ ഞാൻ നിലകൊണ്ടിട്ടുള്ളൂ എന്നും അതുകൊണ്ടാണ് ഞാൻ ബാർബരികനെ മുക്തി നൽകി സാക്ഷിയാക്കിയതും, അല്ലെങ്കിൽ ഏകപക്ഷീയമായി ഈ യുദ്ധത്തിൽ ബാർബരികൻ കാലം നിറഞ്ഞേനേ എന്നും പറയുന്നു.

പിന്നീട് ഗാന്ധാരി ബാർബരികനോട് സാക്ഷി വിസ്താരം നടത്തുമ്പോൾ ബാർബരികൻ പറയുന്ന ഒരുകാര്യമുണ്ട്.

ഈ യുദ്ധത്തിൽ ഞാൻ ഒരാളുടെ രൂപം മാത്രമാണ് കണ്ടത്. രണ്ടു പക്ഷത്തും യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്കും ഒരേ ഒരു രൂപമായിരുന്നു. അവിടെ അർജുനനും ഭീമനും ദുര്യോധനനും ഒന്നും ഇല്ലായിരുന്നു, എല്ലാം  ഭഗവാൻ മാത്രമായിരുന്നു. എല്ലാവരും ഭഗവാന്റെ പ്രതിരൂപങ്ങളുമായിരുന്നു. വേദനിക്കുന്നതും വിജയഭേരിമുഴുക്കുന്നവനും ഒരാൾ തന്നെ.

*സംഭവാമി യുഗേ യുഗേ*

No comments: