Thursday, November 28, 2019

അമൃതത്വം നേടുന്ന ജ്ഞാനി

Thursday 28 November 2019 3:27 am IST
കലാപ്രളയാധികരണം
ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം - താനി പരേ തഥാ ഹ്യാഹ
പ്രാണനും ഇന്ദ്രിയങ്ങളും മനസ്സും പരമാത്മാവില്‍ ലയിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. ജീവന്‍ മുക്താവസ്ഥയിലും ജീവനെ വിട്ടു പിരിയാതിരിക്കുന്ന പ്രാണനും ഇന്ദ്രിയങ്ങളും മനസ്സുമെല്ലാം പ്രാരബ്ധം തീരും വരെ ദേഹത്തെ നിലനിര്‍ത്തും. ആജീവന് ഞാനെന്നോ എന്റെ ശരീരമെന്നോ ഉള്ള ഭാവം ഉണ്ടാകില്ല.പ്രാബ്ധം ഒടുങ്ങുമ്പോള്‍ ജീവന്‍ അവയോടു കൂടി ശരീരം വിട്ട് പരമാത്മാവില്‍ ലയിക്കുന്നു. മുണ്ഡകോപനിഷത്ത് ഇത് വ്യക്തമാക്കുന്നു.
അവിഭാഗാധികരണം
ഇതിലും ഒരു സൂത്രം മാത്രം.
സൂത്രം - അവിഭാഗോ വചനാത്
ഒരു വിഭാഗവും ശേഷിക്കുന്നില്ല. ശ്രുതി വാക്യങ്ങള്‍ അങ്ങനെ പറയുന്നതിനാല്‍ . പുരുഷനെ അനുഗമിക്കുന്ന  ഇന്ദ്രിയങ്ങള്‍ മുതലായ 14 കലകളും പരമാത്മാവില്‍ ലയിച്ച് ചേരുന്നുവെന്നും പിന്നെ ഒന്നും അവശേഷിക്കില്ലെന്നും ശ്രുതിയില്‍ പറയുന്നുണ്ട്. 
പ്രശ്‌നോപനിഷത്തില്‍ 'സ യഥേമാഃ നദ്യ സ്യന്ദമാന......... ഏഷോ/കലോ/മൃതോ ഭവതി'   സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്ന നദികള്‍ സമുദ്രത്തിലെത്തുമ്പോള്‍ അതുമായി ചേരുകയും നാമരൂപങ്ങള്‍ ഇല്ലാതായി സമുദ്രമെന്ന പേരില്‍ തന്നെ അറിയപ്പെടുകയും ചെയ്യുന്നു. അതുപോലെ പുരുഷനില്‍ നിന്നുള്ള 16 കലകള്‍ പുരുഷനിലേക്ക് നീങ്ങി പുരുഷനില്‍ ലയിച്ച് നാമരൂപങ്ങളെ വിട്ട് പുരുഷന്‍ എന്ന പേരിനാല്‍ അറിയപ്പെടുന്നു. അങ്ങനെ കലകളെല്ലാം തന്നില്‍ ലയിക്കുമ്പോള്‍ പുരുഷന്‍ കലകളില്ലാത്തവനായും അമൃതനായും മാറുന്നു. ജ്ഞാനി എല്ലാ കലകളോടും കൂടി ഒന്നിച്ച് പരമാത്മാവില്‍ ലയിക്കുകയാണ് ചെയ്യുന്നത്. അവിടെ ജീവനെന്നോ കലകളെന്നോ വിഭജനമില്ല.
തദോകോളധികരണം
സൂത്രം  തദോകോഗ്രജ്വലനം തത് പ്രകാശിത ദ്വാരോവിദ്യാസാമര്‍ത്ഥ്യാത്തച്ഛേഷ ഗത്യനുസ്മൃതിയോഗാച്ചഹാര്‍ദ്ദാനുഗൃഹീത: ശതാധികയാദേഹത്യാഗം ചെയ്യുന്ന ആത്മാവിന്റെ വാസസ്ഥാനമായ ഹൃദയത്തിന്റെ അഗ്രഭാഗത്ത് പ്രകാശമുണ്ടാകുന്നു. അതിനാല്‍ പ്രകാശിതമായ പുറം ദ്വാരത്തോടു കൂടിയ ജ്ഞാനി താന്‍ അഭ്യസിച്ച ബ്രഹ്മവിദ്യയുടെ പ്രഭാവത്താലും ബ്രഹ്മലോകത്തിലേക്ക് പോകുന്ന സംസ്‌കാര യോഗം കൊണ്ടും ഹൃദയത്തിലിരിക്കുന്ന പരമാത്മാവിനാല്‍ അനുഗ്രഹീത നരി നൂറ്റി ഒന്നാമത്തെ നാഡിയായ സുഷുമ്‌നയിലൂടെ പുറത്ത് പോകുന്നു.
 മരിക്കാറായാല്‍ ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം സൂക്ഷ്മ ശരീരത്തില്‍ ഒന്നിക്കുന്നു. അപ്പോള്‍ ഹൃദയാഗ്രത്തില്‍ പ്രകാശമുണ്ടാകും. ആ പ്രകാശത്തില്‍ ജ്ഞാനിയ്ക്ക് പുറമേക്കുള്ള വഴി തെളിഞ്ഞു കാണും. ബ്രഹ്മവിദ്യ പ്രഭാവത്താല്‍ സുഷുമ്‌നയിലൂടെ ദേഹം വിട്ട് അമൃതത്വം നേടുന്നു. അജ്ഞാനികള്‍ മറ്റ് നാഡികളിലൂടെ പുറത്ത് പോയി സംസാരത്തിലേക്ക് മടങ്ങും.
 ഛാന്ദോഗ്യത്തില്‍ 'ശതം കൈകാഹൃദയസ്യ....... ഉത്ക്രമണേ ഭവന്തി'
സുഷുമ്‌നാ നാഡിയിലൂടെ പോകുന്ന ജ്ഞാനിയെ പിന്തുടരുന്ന ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം മുക്താത്മാവിന്റെ കൂടെ ബ്രഹ്മത്തില്‍ ലയിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു.

No comments: