Thursday, November 28, 2019

[28/11, 17:25] Bhattathiry: ജീവിതം  -  മരണം
    - - - - - - - - - - -
ജീവിതമെന്നാൽ  അത് ജീവിച്ചുകൊണ്ടിരിക്കലാണ്,  അതൊരു  അവസ്ഥയല്ല,  അതൊരു  പ്രക്രിയയാണ്.  ജീവിതത്തെ  മനസ്സിലാക്കുവാൻ,  ജീവിച്ചുകൊണ്ടിരിക്കലല്ലാതെ,  ഉണർച്ചയോടെ,  അതിനോടൊപ്പം  ഒഴുകിക്കൊണ്ടിരിക്കലല്ലാതെ,  മറ്റുവഴികളൊന്നുമില്ല.  ജീവിതത്തിന്റെ  അർത്ഥത്തെ  നിങ്ങളേതെങ്കിലും  സിദ്ധാന്തത്തിലോ,  തത്വശാസ്ത്രത്തിലോ,  ദൈവശാസ്ത്രത്തിലോ  തേടിക്കൊണ്ടിരിക്കുകയാണെങ്കിൽ  അപ്പോൾ  നിങ്ങൾക്ക്  രണ്ടും,  ജീവിതവും  അതിന്റെ അർത്ഥവും,  നഷ്ടപ്പെടുമെന്ന്  ഉറപ്പാണ്.

ജീവിതം  നിങ്ങൾക്കുവേണ്ടി  മറ്റൊരിടത്തു  കാത്തിരിക്കുകയില്ല.  അത്  നിങ്ങളിൽ  സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത്  ഭാവിയിൽ എത്തിച്ചേരേണ്ടതായ  ഒരു ലക്ഷ്യമല്ല,  അത്  'ഇപ്പോൾ  - ഇവിടെ'യാണ്.  ഈ  ഒരു  നിമിഷത്തിൽ  അത്  നിങ്ങളുടെ  ശ്വാസത്തിലുണ്ട്.  അത്  നിങ്ങളുടെ  രക്തത്തിൽ  ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്,  അത്  നിങ്ങളുടെ  ഹൃദയത്തിൽ  സ്പന്ദിച്ചുകൊണ്ടിരിക്കുന്നുണ്ട്.  നിങ്ങളെന്തെല്ലാമാണോ  അതാണ്  നിങ്ങളുടെ  ജീവിതം.  അതിന്റെ  അർത്ഥത്തെ  മറ്റെവിടെയെങ്കിലും  നിങ്ങളന്വേഷിക്കാൻ  തുടങ്ങുകയാണെങ്കിൽ  നിങ്ങൾക്കത്           
നഷ്ടമാകും.  എന്നാൽ  നൂറ്റാണ്ടുകളായി  മനുഷ്യൻ  അതുതന്നെ  ചെയ്തുകൊണ്ടിരിക്കുകയാണ്.

ഓർമിക്കേണ്ടതായ  രണ്ടാമത്തെ  കാര്യമിതാണ് -
ജീവിതമെന്താണെന്ന്  ഒരിക്കൽ  നിങ്ങളറിഞ്ഞുകഴിഞ്ഞാൽ  മരണമെന്താണെന്നും നിങ്ങളറിയും.  കാരണം  മരണവും  അതേ  പ്രക്രിയയുടെ  ഭാഗം  തന്നെയാണ്.  സാധാരണയായി  നാം  ചിന്തിക്കുന്നത്  മരണം  അവസാനമാണ്  വന്നെത്തുന്നത്  എന്നാണ്.  മരണം  ജീവിതത്തിനെതിരാണ്,  മരണം  നമ്മുടെ  ശത്രുവാണ്  എന്നെല്ലാമാണ്  സാധാരണയായി  നാം  ചിന്തിക്കുന്നത്. എന്നാൽ  മരണം  ശത്രുവല്ല. മരണത്തെക്കുറിച്ചു  ശത്രുവെന്ന  നിലയ്‌ക്കാണ്‌ നിങ്ങൾ  ചിന്തിക്കുന്നതെങ്കിൽ  അപ്പോൾ  അത്  വെളിപ്പെടുത്തുന്നത്  ജീവിതമെന്താണെന്ന്  നിങ്ങൾക്കറിയുവാൻ  സാധ്യമായിട്ടില്ല  എന്നുമാത്രണ്.

മരണമെന്നത്  സ്വാഭാവികമാണ്.  അത്  ജീവിതത്തിന്റെ  അവിഭാജ്യ  ഘടകമാണ്.  അത്  ജീവിതവുമായ്  സൗഹൃദത്തിലാണ്.  അതിനെക്കൂടാതെ ജീവിതത്തിനു  നിലനിൽക്കാൻ  കഴിയില്ല. മരണമുള്ളതുകൊണ്ടാണ്  ജീവിതം  നിലനിൽക്കുന്നത്,  മരണമതിനു  ഒരു  പശ്ചാത്തലമൊരുക്കുന്നു.  മരണമെന്നത്  വാസ്തവത്തിൽ,  ഒരു  നവീകരണ  പ്രക്രിയയാണ്. ജീവിതം  സംഭവിക്കുന്നതുപോലെ  തന്നെ  ഓരോ  നിമിഷവും  മരണവും  സംഭവിക്കുന്നു.  കാരണം  ഓരോ  നിമിഷവും നവീകരണം അവിടെ  ആവശ്യമാണ്.

നിങ്ങൾ  ശരിക്കും  ജീവിക്കുവാൻ  ആഗ്രഹിക്കുന്നുവെങ്കിൽ  അപ്പോൾ  നിങ്ങൾക്ക്  മരിക്കുവാൻ  തയാറാകേണ്ടിവരും.  നിങ്ങളിൽ  മരണത്തെ  ഭയപെട്ടുകൊണ്ടിരിക്കുന്നവനാരാണ്? 
ജീവിതം  മരണത്തെ  ഭയപെടുന്നുണ്ടോ?  അത്  സാധ്യമല്ല,  എങ്ങിനെയാണ്  ജീവിതത്തിന്  അതിന്റെതന്നെ  അവിഭാജ്യമായ  പ്രക്രിയയെ  ഭയപെടുവാൻ  കഴിയുക?  നിങ്ങളിലുള്ള  മറ്റെന്തോ  ആണ്  അതിനെ  ഭയപ്പെടുന്നത്.  നിങ്ങളിലുള്ള  അഹംബോധമാണ്  അതിനെ  ഭയപ്പെടുന്നത്.  ജീവിതവും  മരണവും  വിപരീതങ്ങളല്ല,  എന്നാൽ  അഹംബോധവും  ജീവിതവും  വിപരീതങ്ങളാണ്.  അഹംബോധം  ജീവിതത്തിനും  മരണത്തിനും,  രണ്ടിനുമെതിരാണ്.  അഹംബോധം  ജീവിക്കുവാൻ  ഭയപ്പെടുന്നു,  അഹംബോധം  മരിക്കുവാനും   ഭയപ്പെടുന്നു . ഓരോ  പരിശ്രമവും ജീവിതത്തിലേക്കുള്ള  ഓരോ  കാൽവെയ്പ്പും,  മരണത്തെ  കൂടുതലെടുത്തേയ്ക്കു  കൊണ്ടുവരികയും  ചെയ്യുന്നു,  അതുകൊണ്ടാണ്  അത്  ജീവിക്കുവാൻ  ഭയപ്പെടുന്നത്.

മരണവും  ജീവിതവും  ഒരേ  ഊർജത്തിന്റെ  തന്നെ,  ഒരേ  പ്രതിഭാസത്തിന്റെ  തന്നേ,  ഇരു  ധ്രുവങ്ങളാണ് - വേലിയേറ്റവും  വേലിയിറക്കവും  പോലെ,  പകലും  രാത്രിയും  പോലെ,  ഗ്രീഷ്മവും  ഹേമന്തവും  പോലെ.  അവ  വേറെ വേറെയല്ല,  അവ  വിപരീതങ്ങളല്ല,  അവ  പരസ്പരവിരുദ്ധങ്ങളല്ല,  മറിച്  അവ  പരസ്പര  പൂരകങ്ങളാണ്‌.  മരണമെന്നത്  ജീവിതത്തിന്റെ  അന്ത്യമല്ല.  വാസ്തവത്തിൽ  അത്  ജീവിതത്തിന്റെ  പൂർത്തീകരണമാണ്.  അത്  ജീവിതത്തിന്റെ  അന്ത്യത്തിലേക്കുള്ള  പുരോഗമനമാണ്,  ഒരിക്കൽ  നിങ്ങൾ  നിങ്ങളുടെ  ജീവിതത്തെയും  അതിന്റെ  പ്രക്രിയകളെയും  അറിഞ്ഞുകഴിഞ്ഞാൽ  അപ്പോൾ                          മരണമെന്താണെന്ന്  നിങ്ങളറിയും.

മരണവും  ജീവിതവും  രണ്ടും  ഒരുമിച്ചാണ്  ഒരു  ജ്വാലയായ്  തീരുന്നത്  എന്ന്,  അവ  ഒരിക്കലും  വേറെവേറെയല്ല  എന്ന്  ഓർമയിരിക്കട്ടെ.  ഏറ്റവും  കുറഞ്ഞ  അളവിലാണ്  നിങ്ങൾ  ജീവിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ  അപ്പോൾ  നിങ്ങൾക്കു  മരണത്തെയും  ജീവിതത്തെയും  വെവ്വേറെയായി  കാണുവാൻ  കഴിയും.  എന്നാൽ  ആ  കൊടുമുടിയിലേക്ക്  നിങ്ങളടുക്കും തോറും  അവ  കൂടുതൽ  കൂടുതൽ  അടുത്തേക്ക്  വരുവാൻ  തുടങ്ങും.  അതിന്റെ  ഏറ്റവും  ഉച്ചിയിലെത്തുമ്പോൾ  അവ  കൂടിച്ചേരുകയും  ഒന്നായിത്തീരുകയും  ചെയ്യും.  സ്നേഹത്തിൽ,  ധ്യാനത്തിൽ,  അചഞ്ചലമായ  വിശ്വാസത്തിൽ, എവിടെയെല്ലാം  ജീവിതം  പൂർണമായിത്തീരുന്നുവോ  അവിടെയെല്ലാം  മരണവും  ഉണ്ടാകും.  മരണത്തെ  കൂടാതെ,  ജീവിതത്തിന്  സമ്പൂർണമാകാൻ  കഴിയില്ല .......

               ഓഷോ  .....  ഓഷോ  .....  ഓഷോ
          (  പുസ്തകം :  ' മരിക്കുന്നതിന്റെ  കല ' )
[28/11, 17:25] Bhattathiry: "നിങ്ങളുടെ നാവടക്കി വെക്കൂ.
നിങ്ങളെത്തന്നെ ഉയർത്തികാട്ടാതിരിക്കൂ.
ആ പാതയെ ലഘൂകരിക്കൂ.
പാതയുടേതായ സത്യത്തെ പിന്തുടരുകയും
അതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുക.
അതിനെ നിങ്ങളുടേതാക്കി മാറ്റുക.

 അതിനെ ജീവിച്ചറിയുക.
അതെല്ലായ്‌പ്പോഴും നിങ്ങൾക്ക് തുണയായിരിക്കും.

നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നതെന്തോ
അവയെ തട്ടിമാറ്റാതിരിക്കുകയും
മറ്റുള്ളവർക്കു നല്കപ്പെട്ടതെന്തോ
അവയെ എത്തിപിടിക്കാതിരിക്കുകയും ചെയ്യുക.

  അല്ലാത്തപക്ഷം നിങ്ങളുടെ സ്വസ്ഥതയെ
നിങ്ങൾ തന്നെ തടസ്സപ്പെടുത്തും.
നിങ്ങൾക്ക് നല്കപ്പെട്ടവയ്ക്കെല്ലാം നന്ദി പറയുക,
എത്ര തന്നെ തുച്ഛമാണവയെങ്കിലും.

  ഒരിക്കലും അടിപതറാതെ
പരിശുദ്ധനായി നിലകൊള്ളുക.

      ജീവിതം സങ്കീർണ്ണതകളെക്കൊണ്ട് നിറഞ്ഞതാണ്. ജനന സമയത്തുപോലും ഒരു പൊക്കിൾകൊടിയുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും വലിയ സങ്കീർണ്ണത, എല്ലാ സങ്കീർണ്ണതകളുടെയും ഉറവിടം, അജ്ഞാനമാണ്, അബോധാവസ്ഥയാണ്. വസ്തുപരമായ ലോകത്തിലേക്കാണ് നാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നാം ആരാണ് എന്നതിനെക്കുറിച്ച് നാം തീർത്തും അജ്ഞരാണ്.

  ഗൗതമബുദ്ധന്റെ മുഴുവൻ സന്ദേശവും ഉള്ളിലേക്ക് തിരിയുന്നതിനാണ്. സന്ദേശം ലളിതമാണ്, എന്നാൽ പ്രായോഗികമാക്കുന്നത് ദുഷ്ക്കരവുമാണ്. നിരവധി ജന്മങ്ങളായി നാം ബാഹ്യമായിട്ടാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്, നാം ബഹിർമുഖന്റെതായ ജീവിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് അത് ദുഷ്ക്കരമായിരിക്കുന്നത്. നമ്മുടെ തന്നെ സത്യവുമായി എങ്ങിനെയാണ് ബന്ധപ്പെടേണ്ടതെന്ന്, എങ്ങിനെയാണ് നമ്മോടൊപ്പം തന്നെയായിരിക്കേണ്ടതെന്ന് നാം  പൂർണ്ണമായും മറന്നുപോയിരിക്കുന്നു. നാം ആ  പാതയും, ആ ഭാഷയും , ആ രീതിയും മറന്നുകഴിഞ്ഞു. അതുമാത്രമല്ല ; നമ്മളിൽ ഒരാന്തരികത്വം ഉണ്ടെന്നുപോലും നാം പൂർണ്ണമായും വിസ്മരിച്ചു കഴിഞ്ഞു. നമുക്കൊരു പുറംലോകം മാത്രമേയുള്ളൂ എന്നതുപോലെയാണ് നാം ചിന്തിക്കുന്നത്. ഇത് മൂഢതയാണ്. ഒരു അകം ഭാഗത്തോടൊപ്പം മാത്രമേ ഒരു പുറം ഭാഗത്തിന് നിലനിൽക്കാൻ കഴിയൂ; ആന്തരികമില്ലാതെ ബാഹ്യവും അസാദ്ധ്യമാണ്. പുറത്തുള്ളത് നമുക്ക് കാണാൻ കഴിയുമെങ്കിൽ അകത്തുള്ളതും നമുക്ക് കാണാൻ കഴിയും. വാസ്തവത്തിൽ അകത്തുള്ളത് കാണുവാൻ എളുപ്പമാണ്, കാരണം അവിടെയാണ് നാം വേരുറപ്പിച്ചിരിക്കുന്നത്.

  എന്നാൽ ഒരിക്കലും ഉള്ളിലേക്ക് നോക്കാതെ, നാം എല്ലാ ദിശകളിലേക്കും പാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്, എല്ലാ തരത്തിലുമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്, എന്തുകൊണ്ടാണത് ചെയ്യുന്നതെന്നറിയാതെ, മറ്റുള്ളവരത് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന ഒരേ ഒരു കാരണത്താൽ നാം അനുകരിക്കുകയാണ്, അനുഗമിച്ചുകൊണ്ടിരിക്കുകയാണ്. നാം കാർബൻ കോപ്പികളായിത്തീർന്നുകഴിഞ്ഞു. തനി പകർപ്പുകളാവുക എന്നത് ജീവിതത്തിലെ ഏറ്റവും വിരൂപമായ ഒരു കാര്യമാണ്. ഒരുവൻ മൗലികനാവുന്നില്ലായെങ്കിൽ , തന്റെ സഹജമായ മുഖത്തെ അവനറിയുന്നില്ലായെങ്കിൽ, മനുഷ്യനൊരിക്കലും ആനന്ദവാനായിത്തീരുന്നതിന് കഴിയുകയില്ല.

*(നർമ്മത്തിലൂടെ ദൈവത്തിലേക്ക് ).. ഓഷോ*
[28/11, 17:25] Bhattathiry: ജീവിതത്തിൽ നിന്നും ഒളിച്ചോടാതിരിക്കുക.

കാരണം അസ്തിത്വം നിങ്ങൾക്ക് ജീവിതം തന്നിട്ടുണ്ടെങ്കിൽ അതിന് ചില കാരണങ്ങൾ ഉണ്ടായിരിക്കണം.

അതൊരു യാദൃശ്ചിതതയല്ല.
അതിന് പിറകിൽ സമ്പൂർണ്ണമായ ഒരാലോചനയുണ്ട്.

കാരണം
ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാതെ ആർക്കും തന്നെ സ്വതന്ത്രനാകുവാൻ കഴിയുകയില്ല.

🌈 ഓഷോ  🌈
[28/11, 17:25] Bhattathiry: സ്നേഹം എന്നത് മനസ്സിനേക്കാൾ വലിയ കാര്യങ്ങളിലൊന്നാണ്. അത് മനസ്സിനേക്കാൾ ഉയർന്നതാണ്, മനസ്സിന്റെ പിടിക്കപ്പുറത്താണ്, ഉൾക്കൊള്ളാവുന്നതിനപ്പുറമാണ്. മനസ്സിനെ സംബന്ധിച്ചിടത്തോളം സ്നേഹം അസംബന്ധമായ എന്തോ ആണ് - യുക്തസഹമായ ലോകത്ത് അത് സംഭവിക്കാൻ പാടില്ല. ആളുകൾ യുക്തിവാദികളായിരുന്നെങ്കിൽ സ്നേഹം സംഭവിക്കുകയേ ചെയ്യുമായിരുന്നില്ല.

ആളുകൾ ഇപ്പോഴും യുക്തിവാദികളാകാതെ തുടരുന്നതുകൊണ്ടാണ്‌ സ്നേഹം സംഭവിക്കുന്നത്. ഒരു വ്യക്തിപൂർണ്ണമായും യുക്തിവാദി ആകുമ്പോൾ അയാളുടെ ഹൃദയം നഷ്ടപ്പെടുകയും അയാൾ ഉള്ളാലെ ഒരു ചുരുങ്ങിയ സംഗതിയായി തീരുകയും ചെയ്യും. അയാൾ മൃതനായ ഒരു പാറപോലെയാണ്. അയാൾ ജീവിക്കുന്നുണ്ട്- എന്നാലും ജീവിക്കുന്നില്ല.

അതുകൊണ്ട് ഇതെപ്പോഴും ഒരു പ്രശ്നമാണ്; സ്നേഹം സംഭവിക്കുന്നു, ഉടനെ മനസ്സ് സംശയിക്കാൻ തുടങ്ങുന്നു. സ്നേഹം ഒഴിവാക്കാൻ അത് വഴിയും ഉപാധികളും യുക്തികളും കണ്ടുപിടിക്കാൻ തുടങ്ങുന്നു.
കൂടാതെ അത് വലിയൊരു യുക്തി കാരകനാണ്. സ്നേഹം എന്നൊന്നില്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ പോലും അതിന് കഴിയും.

യുക്തിപരമല്ലാത്ത എന്തിലും ഇതു സംഭവിക്കും. ജീവിതം തന്നെ അയുക്തികമാണ്. വാസ്തവത്തിൽ എന്തുകൊണ്ടാണ് നമ്മൾ ഇവിടെയുള്ളത് എന്നതിന് കാരണമില്ല. അസ്തിത്വം ഒരു കാരണവുമില്ലാതെയാണ് നല്കപ്പെട്ടിരിക്കുന്നത്. വളരെപ്പെട്ടണ് നമ്മൾ ഇവിടെയുണ്ട്, വളരെപ്പെട്ടന്ന് നമ്മൾ അപ്രത്ര്യക്ഷമാവുകയും ചെയ്യുന്നു. മുഴുവൻ കാര്യങ്ങളും കൂടുതലും ഇന്ദ്രജാലം പോലെയാണ്.
------- ഓഷോ.

No comments: