Thursday, November 09, 2017

അഭ്യസ്തവിദ്യനല്ലാത്ത വ്യക്തിയില്‍നിന്നും നമുക്ക് ഒരുപാട് പ്രതീക്ഷിക്കാന്‍ കഴിയില്ല. ആരെയെങ്കിലും പഠിപ്പിക്കണമെങ്കില്‍ നിരന്തരം പഠിച്ചുകൊണ്ടിരിക്കണം. അതിന് നമ്മുടെ ജീവിതമൊരു വിദ്യാര്‍ത്ഥി ജീവിതമായിരിക്കണം.
എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് പ്രചോദനമായും ഊര്‍ജ്ജം പകര്‍ന്നുകൊണ്ടും ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ചില അവസരങ്ങളില്‍ കൊച്ചുകുട്ടികളില്‍നിന്നുപോലും നമുക്ക് പഠിക്കേണ്ടതായി വരും. മുതിര്‍ന്നവരെ തിരുത്താന്‍ ചില സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ പ്രാപ്തരായെന്നു കാണാം. അവരെ ഉപദേശിക്കുന്നതുപോലെ തന്നെ ആയിരിക്കണം നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലെങ്കില്‍ അവര്‍ തിരുത്തും. ഇതുപോലെ നിരക്ഷരനായ വ്യക്തിയില്‍ നിന്നും പല കാര്യങ്ങളും ഉള്‍ക്കൊള്ളാനും പ്രവര്‍ത്തിക്കാനും സാധിക്കണം.
ചുറ്റുമുള്ളവരുടെ നന്മയെയും സദ്ഗുണങ്ങളെയും മൂല്യത്തെയും മനസ്സിലാക്കാനുള്ള സന്മനസ്സ് ഉണ്ടെങ്കില്‍ പ്രകൃതിയില്‍ നിന്ന് പലതും പഠിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും. നാം മനസ്സിലാക്കാത്തതുകൊണ്ടാണ് പ്രകൃതി മുന്നറിയിപ്പുകള്‍ തരുന്നത്; ഭൂകമ്പം, പ്രളയം, കൊടുങ്കാറ്റ് എന്നിവ മുഖേന. ഇങ്ങനെ പരസ്പരം മനസ്സിലാക്കിയാല്‍ മനുഷ്യര്‍ തമ്മിലും പ്രകൃതിയും മനുഷ്യര്‍ തമ്മിലുള്ള ബന്ധം ഊഷ്മളവും ശക്തവുമാകും.
അതിന് പകരം ബലഹീനതകള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ നമ്മളും ബലഹീനരാകും. പലപ്പോഴും ആളുകള്‍ പഠിക്കുന്നത് നിരീക്ഷണത്തിലൂടെയാണ്.
ഗുരുകുല വിദ്യാഭ്യാസകാലത്ത് കണ്ടും കേട്ടും പ്രവര്‍ത്തിച്ചും പഠിച്ചിരുന്നു. ആദ്യത്തെ ഗുരു മാതാവാണ്. ഒരു കുട്ടിയെ സംബന്ധിച്ച് ആ വീട്ടിലെ അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുമിത്രാദികളും എല്ലാവരും ഗുരുക്കന്മാരാണ്. കുട്ടി വീട്ടിലുള്ളവരുടെ സ്വഭാവ സവിശേഷതകള്‍ അനുകരിച്ചു പഠിക്കും. നിരീക്ഷണ പാടവം കുട്ടികളില്‍ വളരെയധികമാണ്. നമ്മള്‍ നല്ലത് മാത്രം ആ കുഞ്ഞു മനസ്സില്‍ നിറയ്ക്കാന്‍ ശ്രമിക്കണം. ഗൃഹാന്തരീക്ഷത്തില്‍ എപ്പോഴും പോസിറ്റീവ് തരംഗങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം. അത് മറ്റുള്ളവരിലും ശക്തി പകരാന്‍ സഹായിക്കും.
ഉപയോഗിക്കുന്ന ജീവനില്ലാത്ത വസ്തുക്കളില്‍പ്പോലും ഈ പോസിറ്റീവ് തരംഗങ്ങള്‍ക്ക് ചലനം ഉണ്ടാക്കാന്‍ സാധിക്കും. കൊടുക്കുന്ന ഊര്‍ജ്ജം മാത്രമേ തിരിച്ചു കിട്ടൂ. അതുകൊണ്ട് എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം മാത്രം കൊടുക്കാന്‍ ശ്രമിക്കാം. അതല്ലെങ്കില്‍ പല ദുര്‍വികാരങ്ങള്‍ക്കും അടിമപ്പെട്ടു ജീവിതം നശിക്കും.
അതേപോലെ പല പ്രാവശ്യം ചിന്തിച്ചതിനുശേഷം മാത്രമേ ഏതൊരു കാര്യത്തിലും പ്രതികരിക്കാനോ പ്രവര്‍ത്തിക്കാനോ പാടുള്ളൂ. നാമോരുത്തരും നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവരാണ്. അതും ഒരേ പരമാത്മാവിന്റെ കീഴിലാണ്. ഈ ജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഏറ്റവും ഗുണവാനായ ഗുരുവിന്റെ കീഴിലാണ് എന്നതാണ് മഹത്തരം. നമുക്ക് പൂര്‍ണരാവാന്‍ കഴിയുന്ന ഒരു അവസരമാണിത്. അങ്ങനെയാണ് ദേവതയായി മാറാന്‍ കഴിയുന്നത്.
ഇന്നു കാണുന്ന വിദ്യാഭ്യാസമാണ് ശരിക്കുള്ള വിദ്യാഭ്യാസം എങ്കില്‍ ഈ കാണുന്ന തിന്മകള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ട് മനസ്സിലാക്കാം സാങ്കേതികവിദ്യാഭ്യാസമോ, സ്‌കൂള്‍, കോളജ് എന്നിവയിലൂടെയുള്ള പഠിപ്പോ മാത്രമല്ല വിദ്യാഭ്യാസം. ഒരു വ്യക്തിയ്ക്ക് ആത്മീയമായും ബൗദ്ധികമായും ശക്തി പകരുന്ന, ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതു തന്നെയാണ് ശരിക്കുള്ള വിദ്യാഭ്യാസം. അതല്ലെങ്കില്‍ പൂര്‍ണ്ണ സാക്ഷരതയുള്ള കേരളം ഒരിക്കലും ആത്മഹത്യയിലും മുന്‍പന്തിയില്‍ ആവാന്‍ പാടില്ലല്ലോ? ഇതൊരു വിരോധാഭാസമല്ലേ?
അതുകൊണ്ട് ആത്മീയ വിദ്യാഭ്യാസം തന്നെയാണ് ഏറ്റവും മഹത്തരം. അത് ഒരിക്കലും ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ലഭിച്ചിട്ടു കാര്യമില്ല. നമ്മുടെ ജീവിതത്തിന്റെ ഓരോ പ്രതിസന്ധിഘട്ടത്തിലും നമ്മെ ശക്തരാക്കാനും ഊര്‍ജ്ജസ്വലരായി നന്മയുള്ളവരായി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നതുമായിരിക്കണം യഥാര്‍ത്ഥ വിദ്യാഭ്യാസം. ഇതുതന്നെയായിരിക്കണം ഓരോ അദ്ധ്യാപകന്റെയും ലക്ഷ്യം.
ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിത്തീരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ജീവിതം എങ്ങനെ കലോത്സവം ആക്കി; ആഘോഷമാക്കി തീര്‍ക്കാം എന്ന് നോക്കാം. ആഘോഷം എന്നാലത് എല്ലാവര്‍ക്കും ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്നതാണ്. അതായത് നമ്മള്‍ എത്രത്തോളം ഉന്മേഷത്തോടെയും ഉണര്‍വ്വോടെയും ഇരിക്കുന്നുവോ അത്രയും പരമമായ തരംഗങ്ങള്‍ നമ്മളിലും നമുക്കു ചുറ്റുമുള്ളവരിലും പ്രസരിക്കുകയും ചെയ്യും. ഈ കല നമ്മള്‍ സ്വായത്തമാക്കുക തന്നെ വേണം.
ഒരു കലാകാരന്‍ തന്റെ കലയില്‍ പ്രാവീണ്യം നേടി, അത് ഏറ്റവും മനോഹരമായി പ്രദര്‍ശിപ്പിക്കുന്നതുപോലെ, ജീവിതത്തില്‍ ഓരോരുത്തരും ഓരോ പ്രവൃത്തിയും കലാപരമായി, നിറമുള്ളതാക്കി, പ്രകാശം പരത്തുന്നതാക്കി മാറ്റാന്‍ കഴിയണം. നല്ല വാക്കുകള്‍ മാത്രം സംസാരിച്ചും നല്ലത് മാത്രം കേട്ടും കണ്ടും രുചിച്ചും ആസ്വദിച്ചും ജീവിച്ചുതീര്‍ക്കണം. ഇതുതന്നെയാണ് യഥാര്‍ത്ഥമായ ജീവിതകല. ഈ അവബോധത്തെയാണ് യോഗജീവിതം എന്നുപറയുന്നത്.
ഓരോ കലാകാരനും പ്രശസ്തരും വിജയികളുമായി തീരണം എങ്കില്‍ അനുഭവസമ്പത്തും നിരന്തര പരിശ്രമവും ആവശ്യമാണ്.
ഓരോരുത്തരുടെയും സമ്പര്‍ക്കത്തിലുള്ളവരോടുള്ള പെരുമാറ്റവും സംസാരരീതികളും ഒരു കലയാക്കി മാറ്റിയാല്‍ അതുതന്നെയാണ് യോഗീജീവിതം എന്നു പറയുന്നത്. ഇതുതന്നെയാണ് ആത്മീയതയുടെ അടിസ്ഥാനം. ജീവിതം ഒരുതരത്തില്‍ നോക്കിയാല്‍ ഈ കലകളുടെയെല്ലാം സന്തുലനമാണ്. നമുക്ക് ചുറ്റുമുള്ള ഓരോ വ്യക്തികളെയും ചുറ്റുപാടിനെയും സന്തുലനം ചെയ്തു മാന്ത്രികതയോട് കൂടി നടത്തിക്കൊണ്ടുപോകാന്‍ പറ്റുകയെന്നത് മഹത്തരമായൊരു കാര്യമാണ്.
നമ്മുടെ ബുദ്ധിയും വികാരങ്ങളും തമ്മില്‍ ഒരു സന്തുലനം ആവശ്യമാണ്. അതിവിദഗ്ധനായ ഡോക്ടറായാലും തന്റെ കുട്ടിയെ ഓപ്പറേഷന്‍ ചെയ്യാനുള്ള അവസ്ഥ സംജാതമായാല്‍ എത്ര തന്നെ ശ്രമിച്ചാലും വികാര നിയന്ത്രണം ഇല്ല എങ്കില്‍ ഓപ്പറേഷന്‍ വിജയകരമായി നടത്താന്‍ സാധിക്കുകയില്ല.
ഇവിടെയാണ് ആധ്യാത്മികതയുടെയും ധാര്‍മികതയുടെയും വൈകാരിക നിയന്ത്രണത്തിന്റെയും പ്രാധാന്യം ഏറുന്നത്. ആധ്യാത്മികത ശരിക്കും കുഞ്ഞുനാള്‍ തൊട്ടു പരിശീലിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം. ശരിയായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതരീതി പിന്തുടരാന്‍ ഓരോ മനുഷ്യരെയും ഈ കലകളുടെ അറിവും പ്രായോഗികതയും പ്രാപ്തിയുള്ളവരാക്കും. ദുര്‍വികാരങ്ങള്‍ക്ക് അടിമപ്പെടാത്ത, വിഷലിപ്തമല്ലാത്ത, ദുരാഗ്രഹങ്ങളില്ലാത്ത സന്തുഷ്ടിയും ശാന്തിയും സമാധാനവും പവിത്രതയും നിറഞ്ഞ ഒരു ജീവിതത്തിന് ഈ കലകള്‍ സ്വായത്തമാക്കുന്നത് വഴി സാധിക്കും.


ജന്മഭൂമി: 

No comments: