Thursday, November 09, 2017

ഭഗവാനെക്കാണാന്‍ ദ്വാരകയിലേക്ക് പോയ അര്‍ജ്ജുനന്‍ ഏറെ വൈകീട്ടും തിരിച്ചെത്തിയിട്ടില്ല. ജ്യേഷ്ഠനായ ധര്‍മപുത്രര്‍ അതേക്കുറിച്ചാലോചിച്ചു വിഷമിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സു കലങ്ങിക്കൊണ്ടിരുന്നു. ഭയം വര്‍ധിച്ചു. ഏഴുമാസം കഴിഞ്ഞു പോയിട്ട്.
ദുര്‍ലക്ഷണങ്ങള്‍ പലതും കാണുന്നുമുണ്ട്. സൂര്യനെ നോക്കി കുറുക്കന്‍ ഓരിയിടുന്നു. മാടപ്രാവും കൂമനും കാക്കയും ദുശ്ശബ്ദം പുറപ്പെടുവിക്കുന്നു. കുതിരകള്‍ എന്നെ നോക്കി കരയുന്നു. കാര്‍മേഘങ്ങളില്ലെങ്കിലും ഇടിവെട്ടുന്ന ശബ്ദം കേള്‍ക്കാം. ഇടിവെട്ടും ഇടിത്തീയുമെല്ലാം ആയി മനസ്സിനെ മരണം അറിയിക്കുന്നതുപോലെ.
ക്ഷേത്രവിഗ്രഹങ്ങളില്‍നിന്നും കണ്ണീരൊഴുകുന്നതുപോലെ കാണപ്പെടുന്നുണ്ട്. ഭൂമിയുടെ തന്നെ ശോഭ കുറഞ്ഞതായി കാണുന്നു.
യുധിഷ്ഠിരന്‍ ഇതെല്ലാം ഭീമനോട് വിവരിച്ചുകൊണ്ടിരുന്നപ്പോള്‍ ഏറെ വൈകിയാണെങ്കിലും അര്‍ജ്ജുനന്‍ എത്തി. അര്‍ജ്ജുനന്‍ യുധിഷ്ഠിരന്റെ പാദത്തില്‍ വീണ് നമസ്‌കരിച്ചു. ഒഴുകുന്ന കണ്ണീരും വാടിയ മുഖവും കണ്ട് ശ്രീനാരദര്‍ പറഞ്ഞ വാക്കുകള്‍ യുധിഷ്ഠിരന്‍ ഓര്‍മിച്ചു.
ഭഗവാന്റെ അവതാരോദ്ദേശ്യം ഏതാണ്ട് പൂര്‍ത്തിയായെന്നാണ് ശ്രീനാരദര്‍ പറഞ്ഞത്.
യുധിഷ്ഠിരന്‍ അര്‍ജ്ജുനനെ പിടിച്ചെഴുന്നേല്‍പ്പിച്ച് വൃഷ്ണികളുടെ ക്ഷേമത്തെക്കുറിച്ചന്വേഷിച്ചു. ഭക്തവത്സലന്മാരായ ശ്രീകൃഷ്ണനും ബലരാമനും എല്ലാം സുഖമായിരിക്കുന്നുവോ? എല്ലാവരേയും പേരെടുത്ത് പറഞ്ഞ് ക്ഷേമാന്വേഷണം നടത്തിയതുകേട്ട് അര്‍ജ്ജുനന്‍ വിതുമ്പിക്കരഞ്ഞു.
എന്താ അര്‍ജ്ജുനാ പ്രശ്‌നം. നിന്നെ ആശ്രയിച്ചു വന്ന സ്ത്രീകളേയോ സത്തുക്കളെയോ നിനക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ലേ? ആരെങ്കിലും നിന്നെ പരാജയപ്പെടുത്തിയോ? നിന്നെ ആരെങ്കിലും അപമാനിച്ചുവോ?
അര്‍ജ്ജുനന്റെ മറുപടി കൂടുതല്‍ വേദനയോടെയായിരുന്നു.
”വഞ്ചിതോഹം മഹാരാജ! ഹരിണാ ബന്ധുരൂപിണാ
യേനമേളഹൃതം തേജോ ദേവവിസ്മാപനം മഹത്”
ഉവ്വ് മഹാരാജാവേ, ഞാന്‍ വഞ്ചിക്കപ്പെട്ടു. ശ്രീഹരിയാല്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു. എന്റെ തേജസ്സിനെ അപഹരിച്ചത് ഈ ശ്രീഹരിയാണ്. ദേവന്മാരെപ്പോലും അതിശയിപ്പിച്ചതായിരുന്നു ആ തേജസ്. അതിനെ നമ്മുടെ ബന്ധുരൂപത്തില്‍ വന്ന ശ്രീഹരി അപഹരിച്ചുകൊണ്ടുപോയി. അദ്ദേഹം വിട്ടുപരിഞ്ഞതോടെ നമ്മളാരും ഒന്നുമല്ലാതായി.
ഭഗവാന്‍ ശ്രീഹരി ബന്ധുരൂപത്തിലും സഖീഭാവത്തിലും സാരഥിവേഷത്തിലും ഭൂതപ്രകൃതത്തിലുമെല്ലാം നമ്മോടൊപ്പമുണ്ടായിട്ടും നമ്മളാരും തിരിച്ചറിഞ്ഞില്ല. സാക്ഷാല്‍ ഭഗവാന്‍ തന്നെയാണ് സാരഥിയായി വന്ന ശ്രീകൃഷ്ണനെന്ന് നമ്മളാരും തിരിച്ചറിയാത്തവിധം ഭഗവാന്‍ നമ്മെ വഞ്ചിച്ചു.
പണ്ട് പാഞ്ചാലീ സ്വയംവരവേളയില്‍ കാമാര്‍ത്തി പൂണ്ടെത്തിയ സര്‍വരാജാക്കന്മാരുടെയും തേജസിനെ അപഹരിച്ച് എന്നിട്ട് വില്ലെടുത്ത് മത്സ്യത്തെ മുറിച്ച് താന്‍ വിജയംകൈവരിച്ചത് ആ ശ്രീകൃഷ്ണ തേജസിനാലായിന്നു. പക്ഷേ അന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല, ആ ഭഗവാനെ.
ഖാണ്ഡവദഹനകാലത്ത് പിതാവായ ദേവേന്ദ്രനെപ്പോലും ഞാന്‍ പരാജയപ്പെടുത്തിയത് ശ്രീകൃഷ്ണ തേജസിനാലാണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞഞില്ല. ഖാണ്ഡവദഹനത്തില്‍നിന്ന് മയനെ രക്ഷപ്പെടുത്തിയതിനാല്‍ മയന്‍ നമുക്കുണ്ടാക്കിത്തന്നതാണ് ഈ ഇന്ദ്രപ്രസ്ഥം. ഭഗവാന്റെ സാന്നിദ്ധ്യമാണിതിനു വഴിയുണ്ടാക്കിയതെന്ന് തിരിച്ചറിയാന്‍ അന്ന് നമുക്കായില്ലല്ലോ.
രാജസൂയത്തിനു മുന്‍പായി വമ്പനായ ജരാസന്ധനെ വധിക്കാന്‍ ഭീമജ്യേഷ്ഠന് അവസരമുണ്ടാക്കിയത് ആ ഭഗവാന്‍ കൃഷ്ണന്റെ സാന്നിധ്യമായിരുന്നുവെന്ന് അന്ന് നമുക്കറിയാന്‍ കഴിഞ്ഞുവോ?
പാഞ്ചാലിയെ മുടിയില്‍ പിടിച്ചുവലിച്ചു സഭാ മധ്യത്തില്‍ വസ്ത്രാക്ഷേപത്തിനൊരുങ്ങിയ ദുശ്ശാസനാദി കളെ കീഴ്‌പ്പെടുത്തി വധിക്കുവാന്‍ നമുക്കു ശക്തി പകര്‍ന്നുതന്നതാരാണ്. ദുശ്ശാസനാദികളുടെ ഭാര്യമാരെക്കൊണ്ട് തല മുണ്ഡനം ചെയ്യിപ്പിച്ചതും ഇതേ ഭഗവാന്‍ തന്നെയാണ്.
വനവാസക്കാലത്ത് ദുര്‍വാസാവിന്റെ ശാപത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ഓടിയെത്തിയ ശ്രീകൃഷ്ണനെ ഭഗവാനെന്നു തിരിച്ചറിയാന്‍ നാം മറന്നു.
കിരാതവേഷത്തില്‍ വന്ന സാക്ഷാല്‍ ശൂലപാണി ശ്രീപരമേശ്വരനു നേരെ യുദ്ധം ചെയ്തു പിടിച്ചുനില്‍ക്കാന്‍ എന്നെ പ്രാപ്തനാക്കിയത് ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയെന്ന് നാമറിഞ്ഞുവോ?
കുരുക്ഷേത്ര യുദ്ധത്തില്‍ എന്റെ രഥത്തില്‍ തേരാളിയായി നിന്ന് ഭീഷ്മര്‍, കര്‍ണന്‍, ദ്രോണര്‍, ശല്യര്‍, അശ്വത്ഥാമാവ്, ത്രിഗര്‍ത്തന്‍, സൈന്ധവന്‍ എന്നിവരെയെല്ലാം ഒറ്റനോട്ടത്താല്‍ തന്നെ തേജസ്സറ്റവരാക്കിത്തീര്‍ന്നത് ഈ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ്.
യുദ്ധക്കളത്തിന്റെ നടുക്ക് തളര്‍ന്നുവീണ എന്നെ ഗീതോപദേശത്താല്‍ ശക്തനാക്കി പ്രാപ്തനാക്കികൊണ്ടുവന്ന ആ ഭഗവാനെ ഞാന്‍ വെറുമൊരു തേരാളിയായിക്കണ്ടു. മഹാപരാധം.
”സോഹം നൃപേന്ദ്ര! രഹിതഃ പുരുഷോത്തമേന
സഖ്യാ പ്രിയേണ സുഹൃദാ ഹൃദയേന ശൂന്യഃ
അധ്വന്യുരുക്രമ പരിഗ്രഹമംഗരക്ഷന്‍
ഗോപൈരസത്ഭിരബലേവ വിനിര്‍ജിതോളസ്മിഃ”
അല്ലയോ മഹാരാജന്‍, പുരുഷോത്തമനെ വേര്‍പിരിഞ്ഞ ഞാന്‍ ഇപ്പോള്‍ ഹൃദയമില്ലാത്തവനാണ്. ഭഗവാന്റെ ഭാര്യമാരെ സംരക്ഷിക്കാന്‍ സുഹൃത്തും പ്രിയനുമായ ഭഗവാന്‍ എന്നെ ഏല്‍പ്പിച്ചതാണ്. എന്നാല്‍ എനിക്കതിനായില്ല. ചില ദുഷ്ടന്മാരുടെ ആക്രമണത്തില്‍ ഞാന്‍ പരാജിതനായി. അപമാനിതനുമായി.
കുരുക്ഷേത്രയുദ്ധം ജയിച്ച ഞാനല്ലായിരുന്നു അവിടെ. അന്നെന്നോടൊപ്പമുണ്ടായിരുന്ന ഭഗവാന്‍ ഇന്നില്ല. എല്ലാവരാലും വന്ദിക്കപ്പെട്ടിരുന്ന തേരും കുതിരകളും വില്ലും ആവനാഴിയും അമ്പുകളുമെല്ലാം എന്നോടൊപ്പമുണ്ടായിരുന്നു. പക്ഷേ ഭഗവാന്‍ എന്റെ കൂടെയുണ്ടായില്ല. അതിനാല്‍ ഇതെല്ലാം നിര്‍ഫലമായി.
ബ്രാഹ്മണശാപത്താല്‍ ദ്വാരക കടലില്‍പ്പെട്ടു. അതിന് മുന്‍പുതന്നെ യാദവന്മാര്‍ പലരും തമ്മില്‍തല്ലി മരിച്ചു. പ്രപഞ്ചത്തെ സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നത് ഭഗവാന് വെറും ലീല.


ജന്മഭൂമി: http://www.janmabhumidaily.com/news734622#ixzz4y0hThufH

No comments: