Wednesday, April 04, 2018

അജ്ഞാനി തന്റെ തെറ്റിദ്ധാരണകളില്‍ ആണ്ട് മുഴുകിയിരിക്കുന്നതിനാല്‍ ലോകത്തിന്റെ ക്ഷണികതയോ തനിക്ക് അടിക്കടി കിട്ടിക്കൊണ്ടിരിക്കുന്ന അടികളോ അവനെ ഉണര്‍ത്താന്‍ പര്യാപ്തമാകുന്നില്ല. ഈ മനോപാധികള്‍ , സ്വയം ഉണ്ടാക്കിയ പരിമിതികള്‍ , ദേവരാജാവായ ഇന്ദ്രന്റെ ശരീരം പോലെ നിലനിന്നുപോവുന്നു. എന്നാല്‍ ഇതിനിടയില്‍ ആകസ്മികമായി ചില ദിവ്യാത്മാക്കള്‍ അവരുടെ നിത്യശുദ്ധസ്വരൂപവുമായി അവതരിക്കപ്പെടുന്നുമുണ്ട്.
ലോകത്തുള്ള സ്ഥാവര വസ്തുക്കള്‍ ചലനമില്ലാതെ കാലത്തിന്റെ കനിവിനുവേണ്ടി കാത്തു നില്‍ക്കുന്നതുപോലെ, ധ്യാനനിരതരായി കഴിയുന്നതായി തോന്നുന്നു. ചലനസ്വഭാവമുള്ളവ വിപരീത ദ്വന്ദശക്തികളുടെ പ്രഭാവത്തില്‍ ചാഞ്ചാടി രാഗദ്വേഷങ്ങള്‍ , ഇഷ്ടാനിഷ്ടങ്ങള്‍ , സുഖദുഖങ്ങള്‍ , എന്നിവ അനുഭവിച്ച്, വാര്‍ദ്ധക്യം, മരണം, എന്നിവയിലൂടെ പലവട്ടം കടന്നുപോവുന്നു. അവയില്‍ കൃമികീടങ്ങള്‍ അവരുടെ കര്‍മ്മഫലങ്ങള്‍ ശാന്തരായി അനുഭവിച്ച് ക്ഷമയോടെ ധ്യാനനിരതരായി കാലം കഴിച്ചുകൂട്ടുന്നു എന്ന് പറയാം. എങ്കിലും കാലം (കാലന്‍) എല്ലാ ധ്യാനചിന്തകള്‍ക്കും അതീതനാണ്. അതെല്ലാത്തിനെയും ഇല്ലാതാക്കുന്നു.
യോഗവാസിഷ്ഠം നിത്യപാരായണം

No comments: