Wednesday, April 04, 2018

ചരിത്രാതീതകാലത്ത് നിന്ന് ചരിത്ര കാലത്തിലേക്ക് പ്രവേശിക്കുന്ന ഇടം വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ്. തമ്മിലുള്ള പാരസ്പര്യം ആകണം തെളിവുകളേക്കാള്‍ അനുമാനങ്ങള്‍ക്ക് ആണ് മേല്‍ക്കൈ എപ്പോഴും. ഇന്ത്യാ ചരിത്രത്തിലും നേരിട്ടിട്ടുള്ള വലിയൊരു പ്രതിസന്ധിയാണു അത്. രണ്ട് മൂന്ന് സങ്കേതങ്ങള്‍ നമ്മെ വല്ലാതെ കുഴയ്ക്കും. അതില്‍ ഒന്നാണ് ആര്യന്മാരുടെ കുടിയേറ്റം. ആര്യന്മാരുടെ വരവോടെയാണു ഇന്ത്യാ ചരിത്രത്തിന്റെ ആരംഭം എന്നും അതിനു മുന്‍പ് നവീന ശിലായുഗം ആയിരുന്നു എന്നെല്ലാമാണു ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ വാദം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഹാരപ്പയില്‍ നടന്ന ഉദ്ഘനനം വരേക്കും ഇത് തന്നെയായിരുന്നു ശരി. എന്നാല്‍ ഹാരപ്പയിലെ അതി വിശാലമായ നഗരാാസൂത്രണ മാതൃകകള്‍ കണ്ടെത്തുന്നതോടെ ആര്യന്‍ അധിനിവേശ സിദ്ധാന്തം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി. എന്നാല്‍ അതുവരെയുള്ള ആര്യന്‍ തിയറിയെ ഉപേക്ഷിക്കുവാന്‍ തയ്യാറാകാഞ്ഞതിനാലാകണം യാഥാസ്ഥിതിക ആര്യന്‍ ചരിത്ര വാദികള്‍ പിന്നെ നിരൂപിച്ചത് ആര്യന്മാരുടെ ആക്രമണമാണു സിന്ധു നദീതട സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും, ആര്യന്മാരുടെ വരവോടെ സിന്ധൂനദീതടം വിട്ട് ഓടി വന്നവരാണു ദ്രാവിഡ ജനത എന്നും ആണ്. എന്തായാലും ഈ ഒരു സിദ്ധാന്തത്തോടെ ആര്യ-ദ്രാവിഡ ഗോത്രങ്ങള്‍ അവര്‍ തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ എന്നെല്ലാം അനുമാന സിദ്ധാന്തങ്ങള്‍ കൂടി ആവിര്‍ഭവിച്ചു. അതിനാല്‍ തന്നെ ഈ വര്‍ഗ്ഗ വിഭജനം പില്‍ക്കാലത്ത് ഇന്ത്യയില്‍ ചില പുതു സ്വത്വരാഷ്ട്രീയ രൂപീകരണത്തിനു കൂടി ഇടവച്ചു.
കഴിഞ്ഞ അദ്ധ്യായത്തില്‍ ആര്യന്മാരുടെ കുടിയേറ്റത്തിന്റെ ആദ്യത്തെ തിയറിയാണു പ്രസ്താവിച്ചത്. ഇവിടെ അതിന്റെ മറ്റൊരു തിയറി ചര്‍ച്ച ചെയ്ത് നോക്കാം. Land of seven revers എന്ന കൃതിയില്‍ സഞ്ജീവ് സന്യാല്‍ ഇങ്ങിനെ പറയുന്നു. ''പ്രാചീന ഇന്ത്യയുടെ ചരിത്രത്തിനു രണ്ട് സ്രോതസ്സുകള്‍ ഉണ്ട്. ഒന്ന് സിന്ധു നദീതട സംസ്‌കാാരവും മറ്റൊന്ന് വൈദീക സാഹിത്യങ്ങളും ഇവരണ്ടിന്റേയും ഭൂപ്രദേശവും, കാലഘട്ടവും തമ്മില്‍ പാരസ്പര്യം ഉണ്ടെങ്കിലും പൊരുത്തപ്പെടുത്തുന്ന വിഷയത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട്. എന്നാല്‍ ഈ രണ്ട് സ്രോതസ്സുകളും ഒന്നായിച്ചേരുന്ന ഒരു ഘട്ടമുണ്ട് അത് ഋഗ്വേദത്തില്‍ പറയുന്ന സരസ്വതി നദിയുടെ വരള്‍ച്ചയാണു. പ്രാചീന ഇന്ത്യയെ നിര്‍വചിക്കാന്‍ കഴിയുന്ന വലിയൊരു ഭൗമ പ്രതിഭാസമാണ് സരസ്വതി നദിയുടെ വരള്‍ച്ച.'' ഋഗ്വേദത്തില്‍ തന്നെ സരസ്വതീ നദിയുടെ സ്ഥാനം യമുനയ്ക്കും, സത്‌ലജിനും ഇടയില്‍ ആണെന്നതിനും തെളിവ് ഉണ്ട്*2. സിന്ധു നദീതട സംസ്‌കാരം എന്ന് പറയുമെങ്കിലും ഹാരപ്പയിലെ സ്മാരകങ്ങള്‍ കണ്ടു കിട്ടിയത് സരസ്വതീ നദിയുടെ സഞ്ചാരപഥം ഉണ്ടായിരുന്നയിടത്താണു. അതായത് ഋഗ്വേദത്തില്‍ പരാമര്‍ശമുള്ള, എന്നാല്‍ പിന്നീട് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിപ്പോയ പോയ സരസ്വതി നദിയും ഹാരപ്പയുടെ തകര്‍ച്ചയും ചെന്ന് മുട്ടുന്നത് ഒരെ ഇടത്ത് തന്നെയാണ്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഈ നഷ്ട നദി ആയിരുന്നിരിക്കണം. എന്നാല്‍ സൈന്ധവ സംസ്‌കാരവും, വൈദീക സംസ്‌കാരവും ഒന്നാണെന്ന് തെളിയിക്കത്തക്ക തെളിവൊന്നുമില്ലെങ്കിലും ഒന്ന് അല്ലെന്ന് തെളിയിക്കുവാനും തെളിവുകള്‍ അപര്യാപ്തമാണു. എന്തായാലും ഇവ രണ്ടിന്റേയും കാലഗണനയുടെ പൊരുത്തം രണ്ടും ആര്യന്മാരുടെ വരവിന്റേതിനേക്കാള്‍ മുന്‍പ് ആണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ആര്യന്മാരുടെ സംഭാവനയാണു വേദങ്ങള്‍ എന്ന വാദഗതിയെ ചോദ്യം ചെയ്യുന്ന ശക്തമായ ഒരു വാദമാണ് ഇത്. വേദ രചനാ കാലഘട്ടം എന്ന് പറയുന്നത് കൃസ്തുവിനും എതാണ്ട് നാലായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയാണു എന്നും ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള വരവ് ഏതാണ്ട് 1700 BC ക്കും 1500 BC ക്കും ഇടയില്‍ ആണ് എന്നുമാണ് അനുമാനം. അതായത് അവര്‍ വരുന്നതിനും ഏറെ മുമ്പ് തന്നെ വേദരചനാകാലം പിന്നിട്ടിരുന്നിരിക്കാം. എന്നാല്‍ അവരെത്തുന്നതിനും മുന്‍പ് നശിച്ചു പോയി എന്ന് അനുമാനിക്കുന്ന ഒരു നദിയെക്കുറിച്ച് അവരുടേതെന്ന് ആരോപിക്കുന്ന വേദങ്ങളില്‍ വിശേഷിച്ച് ഋഗ്വേദത്തില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നു.
മറ്റൊന്ന് വേദത്തിലെ പരാമര്‍ശ വിഷയങ്ങളും, പ്രതിപാദിക്കപ്പെടുന്ന സ്ഥലങ്ങളും ഒന്നും ആര്യന്മാരുടെ പൂര്‍വ്വ സങ്കേതങ്ങളേക്കുറിച്ചല്ല. പകരം കിഴക്ക് ഗംഗാ നദിയും പടിഞ്ഞാറ് കാബൂള്‍ നദിയും, വടക്ക് ഹിമാലയവും തെക്ക് സമുദ്രവും വരെയുള്ള പ്രദേശങ്ങളെക്കുറിച്ച് ആണ് വേദങ്ങളിലെ പരാമര്‍ശങ്ങളില്‍ ഏറെയും.*4
മദ്ധ്യേഷ്യയില്‍ നിന്ന് വന്നവരാണു ആര്യന്മാര്‍ എങ്കില്‍ ആ ദേശങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതില്‍ കാണുന്നില്ല എന്നതും അവര്‍ എത്തുന്നതിനു മുന്‍പ് രചിക്കപ്പെട്ട കൃതികള്‍ ആണ് വേദങ്ങള്‍ എന്നതിനു തെളിവാണ്. ആര്യന്മാരുടെ വരവ് ഇരുമ്പ് യുഗത്തില്‍ ആണ് എന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാല്‍ ഋഗ്വേദത്തില്‍ എവിടെയും ഇരുമ്പിനെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാലും, ചെമ്പിനേക്കുറിച്ച് മാത്രം പരാമര്‍ശമുള്ളതിനാലും ഋഗ്വേദ കാലം ചെമ്പ് യുഗം ആയിരുന്നിരിക്കണമെന്നാണു അനുമാനം. ആര്യന്മാരുടെ ആഗമനം സബന്ധിച്ച വാദങ്ങള്‍ക്കും അതിലേറെ വൈദീക സംസ്‌കാരം ആര്യന്മാരുടെ സംഭാവയാണെന്ന വാദത്തിനും നേര്‍ക്ക് ഇവയെല്ലാം വലിയ ചോദ്യചിഹ്നം ഉയര്‍ത്തുന്നവയാണു.
അതിനൊക്കെപ്പുറമെ രണ്ട് വിഷയങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ജനിതകപരമായി ആര്യന്‍ വംശജരായി പൊതുവില്‍ നിരൂപിക്കുന്നവരും ഇന്ത്യയില്‍ ആ വിധം ആരോപിക്കപ്പെടുന്നവരും തമ്മില്‍ വലിയ സാമ്യത്യൊന്നും ഇല്ല.*5 പകരം ഭൂമി ശാസ്ത്രപരമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അടര്‍ന്ന് മാറി വന്ന് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏതാണ്ട് എല്ലാ ജനതയ്ക്കും ഏറെക്കുറെ സാമ്യതകള്‍ ഉണ്ട് താനും. മറ്റൊന്ന് ആര്യന്‍ഭാഷയായി ആര്യന്‍ തിയറിക്കാര്‍ ആരോപിക്കുന്ന ഭാഷകളില്‍ ഒന്ന് സംസ്‌കൃതമാണു. ഇതര ആര്യന്‍ ഭാഷകള്‍ ആയ ഗ്രീക്ക്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നീ ഭാഷകള്‍ അവര്‍ പോയിടങ്ങളില്‍ എല്ലാം വ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്‌കൃതം ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. പല ഭൂഘണ്ഡങ്ങളില്‍ വ്യാപിച്ച ഒരു ഗോത്ര ജനത അവരുടെ ഭാഷകളില്‍ ഒന്നിനെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയി എന്നതും അത്ര എളുപ്പം വിശദീകരിക്കാവുന്ന ഒന്ന് അല്ല. അത് പോലെ തന്നെ ആര്യന്‍ എന്ന പദത്തിനു സംസ്‌കൃതത്തില്‍ ശ്രേഷ്ഠന്‍, കുലീനന്‍, സംസ്‌കൃത ചിത്തന്‍ എന്നെല്ലാമാണു അര്‍ത്ഥം. അല്ലാതെ വേദങ്ങളില്‍ എവിടെയും ഈ പദത്തെ ഒരു വര്‍ഗ്ഗത്തെയോ വംശത്തേയോ വിശേഷിപ്പിക്കാന്‍ അല്ല. വേദത്തില്‍ എവിടേയും ആര്യന്മാരും ദ്രാവിഡരും തമ്മില്‍ നിരന്തരം എറ്റുമുട്ടിയെന്നും പറയുന്നില്ല. അത്‌കൊണ്ട് ഒക്കെ ത്തന്നെ വൈദീക ബ്രാഹ്മണരെ ആ പദം കൊണ്ട് വിശേഷിപ്പിച്ച് ഒരു വര്‍ഗ്ഗവല്‍ക്കരിക്കുകയാണു ഉണ്ടായത് എന്ന് ഈ വിഷയത്തെ സംക്ഷിപ്തമായി അനുമാനിക്കാം.
എന്തായാലും ഇന്ത്യയില്‍ ആര്യന്മാര്‍ വന്നോ ഇല്ലയോ എന്നുള്ളതല്ല, പകരം കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രമാണു ഈ ഉദ്യമത്തില്‍ അന്വേഷിക്കുന്നത് എന്നതിനാല്‍ ആ വിഷയത്തെ ഇനിയും ചര്‍ച്ച ചെയ്ത് പര്‍വ്വതീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. അതിനാല്‍ തന്നെ ഇവിടുത്തെ നമ്പൂതിരിമാരെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആര്യ ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത് സംസ്‌കൃത ചിത്തരെന്നു മാത്രം ധരിക്കുകയും അതിനപ്പുറം ആ പദത്തെ ഒരു വര്‍ഗ്ഗത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാതെയിരിക്കുകയും ചെയ്യാം. കേരളത്തിലേക്കുള്ള നമ്പൂതിരി കുടിയേറ്റത്തെ തല്‍ക്കാലം വൈദീക ബ്രാഹ്ണരുടെ കുടിയേറ്റം മാത്രമായി നിരൂപിക്കുകയും ചെയ്യാം.

No comments: