Friday, October 26, 2018

ഞാനില്ലാതിരിക്കുന്നതിലെ ആശ്വാസവും ആനന്ദവും അനന്തമാണ്; കാരണം ലോകനിർവചനപ്രകാരമായ രാഗ-ദ്വേഷ കർതൃത്വ-ഭോക്‌തൃത്വ ബുദ്ധിയോ എന്തെങ്കിലും നേടിയെടുക്കണമെന്നോ കൈവശപ്പെടുത്തണമെന്നോ ഉള്ള ആഗ്രഹമോ അവിടെ ഉദയം കൊള്ളുന്നേയില്ല. അവിടെ ആനന്ദസ്വരൂപമായ "ഉള്ളത്"മാത്രമാണ് പ്രകാശിക്കുന്നത്. 
 കര്‍മ്മത്തില്‍ കുടുങ്ങിപ്പോകരുത്; കര്‍മ്മത്തില്‍ നിന്നും ബുദ്ധിപൂര്‍വമായ പിന്മാറ്റമാണാവശ്യം
അവനവനായിഒന്നും പുതുതായി ഏറ്റെടുത്തു ചെയ്ത് കര്‍മ്മത്തിലും കര്‍മ്മബന്ധത്തിലും കുടുങ്ങാതിരിക്കുക; സ്വമേധയാ (നിയതിവശാല്‍) വരുന്ന കര്‍മ്മങ്ങളെ യാതൊരു പരിഭവവും കൂടാതെ ശരീരത്തിലൂടെ നടപ്പില്‍ വരുത്തുക (ശരീരത്തെ അതിന്റെ പ്രകൃതിക്കുവിട്ടുകൊടുക്കുക എന്നു സാരം); ഇത്തരത്തില്‍ ഒന്നിലും കര്‍തൃത്വബുദ്ധിയുണ്ടാകുന്നില്ല.
Doing and happening is entirely different. ആദ്യത്തേത് കര്‍മ്മവും രണ്ടാമത്തേത് അകര്‍മ്മവും. അകര്‍മ്മത്തില്‍ ശരീരത്തിലൂടെ നിയതമായ കര്‍മ്മം നടക്കൂമ്പോഴും ചെയ്യുന്നു എന്നവകാശപ്പെടാന്‍ ഒരാളില്ല. ഇതാണ് ജ്ഞാനലക്ഷണം. ജ്ഞാനം തന്നെയാണ് സന്യാസം (ജ്ഞാനം സന്യാസലക്ഷണം) എന്ന് ആചാര്യസ്വാമികള്‍ പറഞ്ഞിരിക്കുന്നു.
ഈ ശരീരം ഞാന്‍ അല്ല, എന്റെയല്ല, എനിക്കുവേണ്ടിയും അല്ല എന്ന തിരിച്ചറിവ് സത്യസാക്ഷാത്കാരത്തിന്റെ ഒരുവശമാണ്. ഞാനിനെ അതിന്റെ ഉറവിടത്തില്‍ അന്വേഷിച്ചുചെന്നാല്‍ ഇതു കണ്ടെത്താവുന്നതുമാണ്.
ഈ ശരീരം പ്രകൃതിയുടേതാണ്, എന്റേതല്ല എന്നറിഞ്ഞ് അതിനെ പ്രകൃതി താളം നിറവേറ്റുന്നതിനായി വിട്ടുകൊടുക്കുക. എവിടെ കര്‍തൃത്വനാശം സംഭവിക്കുന്നുവോ അവിടെ (സകല പ്രവൃത്തിയിലും) ഈശ്വരന്റെ കൈയ്യൊപ്പുണ്ടാകുന്നു.
കര്‍മ്മയോഗമെന്നത് ഒരു കര്‍മ്മം ചെയ്യുമെന്നോ ചെയ്യില്ല എന്നോ പറയുന്നതല്ല; മറിച്ച് ശരീരത്തെ, യാതൊരു പരാതിയോ കര്‍മ്മഫലത്തെക്കുറിച്ചുള്ള ആശങ്കയോ ഇല്ലാതെ, അതിന്റെ നിയതിക്കു വിട്ടുകൊടുക്കല്‍ ആകുന്നു.

letting go

No comments: