Wednesday, October 31, 2018

*രാസലീല 54*

വസതീ: ത്യക്ത്വാദുപാസനാശാ:

പലരുടേയും സ്ഥിതി ആണത്. പലരും കുടുംബം ഉപേക്ഷിച്ചു വീടുപേക്ഷിച്ചു ജോലി ഉപേക്ഷിച്ചു ഭാര്യേം കുട്ടികളേം ഉപേക്ഷിച്ചു എന്തിനാച്ചാൽ ഏകാന്തത്തിൽ ഇരുന്ന് മെഡിറ്റേഷൻ ചെയ്യണം. ധ്യാനം ചെയ്യണം ഭഗവാനെ പ്രാപിക്കണം. കാഷായം ഉടുത്തു പേര് മാറ്റി നോക്കുമ്പോ പറ്റണില്ല്യ. പലരും തോറ്റു പിൻവാങ്ങി പിന്നെ സാമൂഹിക പ്രവർത്തനത്തിനും ലോകസേവാ പ്രവർത്തനത്തിനും ഒക്കെ ഇറങ്ങും. എന്താ വേറൊന്നും ചെയ്യാനില്ല. ഒക്കെ ഉപേക്ഷിക്കുകയും ചെയ്തു. ഇവിടേക്ക് വന്നു. ഉള്ളിലൊന്നും കിട്ടണില്ല്യ. ഉള്ളിലേക്ക് തിരിഞ്ഞു നോക്കുമ്പോ വലിയ ഇരുട്ടായിരിക്കണു. ധീരന്മാർക്കേ അങ്ങട് പ്രവേശനമുള്ളൂ.

 നിവവൃതു:
തിരിച്ചു. ഇനി എന്തു ചെയ്യും. പക്ഷേ ഗോപികകൾ അതോടെ വിട്ടില്ല്യ. സാധാരണ സാധകന്മാർ വിട്ടു പോവും. ഉള്ളില് ഇരുട്ട് കാണുമ്പോ, ധ്യാനിക്കാൻ പറ്റാതെ വരുമ്പോ, പൂണൂലിട്ട് സന്ധ്യാവന്ദനാദികൾ ചെയ്യാൻ പറ്റാതെ വരുമ്പോ വിട്ടു പോവും. എന്താ ഇരുട്ട്. അങ്ങട് പോവാൻ ഒരു വഴിയും കാണാനില്ല്യ. അതാണ് എല്ലാം ഉപേക്ഷിച്ച് ഹരിയുടെ ആനന്ദത്തിനെ കണ്ട് അദ്ധ്യാത്മ മണ്ഡലത്തിലേക്ക് വന്നവൻ. അദ്ധ്യാത്മ യാത്ര യുടെ ബ്ലൂപ്രിന്റ് ഏകദേശം ഇതുപോലെ ആണ്. പലരും ഒരു സത്സംഗമോ മഹാത്മാക്കളെ കാണുകയോ ഒക്കെ ചെയ്യുമ്പോ ആദ്യം പെട്ടെന്ന് ഒരു ആനന്ദം പെട്ടെന്ന് ഒരു അനുഭൂതി പെട്ടെന്ന് ഒരു യോഗാനുഭവം ഒക്കെ ഉണ്ടാവും. ഇതേ മട്ടിൽ വേഗം അങ്ങ് പോയിക്കളയാംന്ന് വിചാരിക്കും. എന്നിട്ട് ഒക്കെ ഉപേക്ഷിച്ച്  വരും. അതാണ് ഗോപികകളും ചെയ്തത്.

സന്ത്യജ്യ സർവ്വ വിഷയാൻ

എല്ലാം ഉപേക്ഷിച്ച്  വന്നു.  ഇവിടെ വന്നിട്ട് ഹരി അത്ര എളുപ്പത്തിലൊന്നും വഴങ്ങുന്നവനല്ല. അവൻ പ്രത്യക്ഷ പ്പെട്ടും മറഞ്ഞും കളിക്കുന്നവനാണ്. അവന് അതാണിഷ്ടം. അവൻ ചിലപ്പോ പ്രത്യക്ഷമാവും ചിലപ്പോ പരോക്ഷമാവും. അങ്ങനെ പരോക്ഷമാവുമ്പോ അവനെ അന്വേഷിക്കാൻ ഉപാസന ചെയ്യാൻ പോയി. ഹരിയെ അന്വേഷിച്ചു കാട്ടിൽ ഗോപികകൾ ചെന്നു. കാണാൻ വയ്യ. അപ്പോ എന്തു ചെയ്തു.

തന്മനസ്കാ:

ഭഗവാൻ കൊടുത്ത ആനന്ദത്തിനെ മനസ്സിൽ വെച്ചു. ഹരിയെ തന്നെ മനസ്സിൽ വെച്ച്

 തന്മനസ്കാ: തദാലാപാ:

എല്ലാവരോടും ഹരിയെ കുറിച്ച് തന്നെ പറയുന്നു.

 തദ്വിചേഷ്ടാ:

ഹരി എന്തൊക്കെ ചെയ്തു ആ ചേഷ്ടകളൊക്കെ ചെയ്തു. ഹരിയെ പ്രാപിക്കാൻ വേണ്ടി ചേഷ്ടിക്കുന്നു.

തദാത്മികാ: താദാത്മ്യം പ്രാപിച്ചിരിക്കണു.

 ഹരിയോട്

തദ് ഗുണാനേവ ഗായന്ത്യ :

ഹരിഗുണമേ ഗാനം ചെയ്ത്

 ന ആത്മാഗാരാണി സസ്മരു:

അവരവരുടെ വീട് കുടുംബം ബന്ധങ്ങൾ ഒന്നും ഓർത്തതേ ഇല്ല്യാത്രേ. ഭഗവാന് വേണ്ടി എല്ലാം ഉപേക്ഷിച്ച് വന്നിട്ടും ഭഗവാനെ സ്മരിച്ചു കൊണ്ട് ധ്യാനിച്ചു കൊണ്ട് സങ്കീർത്തനം ചെയ്തു കൊണ്ട് ഇനി മുകളിലോട്ട് പോയില്ലെങ്കിലും ചോട്ടില് വീഴാതെ എങ്കിലും സാധകൻ നില്ക്കണം.

 മത്കർമ്മകൃത് മത്പരമ:
മദ്ഭക്ത: സംഗവർജിത:
നിർവൈര: സർവ്വഭൂതേഷു
യ: സ മാമേതി പാണ്ഡവ:
മയ്യേവ മന ആധത്സ്വ
മയി ബുദ്ധിം നിവേശയ:
നിവസിഷ്യസി മയ്യേവ
അത ഊർദ്ധ്വം ന സംശയ:

ഇതൊക്കെ ഗീതയിൽ ഭഗവാൻ തന്നെ പറയുന്നതാണ്. ബുദ്ധിയും മനസ്സും ശരീരവും ഇന്ദ്രിയങ്ങളും ഒക്കെ ഭഗവാന് അർപ്പിച്ചു എന്നാണ്. സമ്പൂർണമായ അർപ്പണം.

 തന്മനസ്കാ:

മനസ്സ് ഭഗവാനേ ചിന്തിച്ചു കൊണ്ടിരിക്കണു. കൃഷ്ണൻ വര്വോ  കാട്ടിലുള്ള ഒരു പത്രം, ഇല വീണാൽ  കൃഷ്ണൻ വരുന്നുണ്ടോ കാട്ടില് ചെടികള് ചലിച്ചാൽ ഹരി  വരുന്നുണ്ടോ

 തന്മനസ്കാ: തദ് ആലാപാ:

എപ്പഴും അത് തന്നെ പറഞ്ഞോണ്ടിരിക്കാ. സാധകന്മാരും ഭക്തന്മാരും അങ്ങനെയാ. ഇത്തിരി സമയം കിട്ടിയാൽ ഭഗവദ് വിഷയങ്ങള് പറഞ്ഞുകൊണ്ടിരിക്കും. അത് ആർട്ടിഫിഷ്യലായിട്ടല്ല. നാച്ച്വറലായിട്ട് അവർക്ക് അതേ വര്വള്ളൂ. തദ് ആലാപാ: ചൈതന്യമഹാപ്രഭു താർക്കികനായിരുന്നുകൃഷ്ണഭാവം വന്നതോടുകൂടെ  തർക്കശാസ്ത്രം പഠിപ്പിക്കുമ്പോ മറന്നു പോയിട്ട് കൃഷ്ണകഥ പറഞ്ഞു തുടങ്ങുംന്നാണ്. ഓർമ്മയുണ്ടാവില്ല്യ .തന്മനസ്കാ: ചിലപ്പോ മനസ്സ് കൃഷ്ണരൂപത്തിലേക്ക് പൊയ്പോവും.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: