Monday, October 29, 2018

''ശതാബ്ദങ്ങളായി മതിക്കപ്പെട്ടുവരുന്ന ഈ ഭാരതീയവ്യവസ്ഥകളെ കുറിച്ചുള്ള എന്‍റെ മതിപ്പ് പ്രായമേറുന്തോറും ഏറിവരുകയാണ്. ഇവയില്‍ പലതും നിഷ്പ്രയോജനവും വ്യര്‍ത്ഥവുമാണെന്ന് ഞാന്‍ വിചാരിച്ചുവന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ പ്രായമേറുന്തോറും അവയില്‍ ഒന്നിനെപ്പോലും അവഹേളിക്കുവാന്‍ എനിക്ക് ധൈര്യം കുറഞ്ഞുവരുകയാണ്. അവയോരോന്നും ശദാബ്ദങ്ങളിലൂടെ കടന്നുവന്ന അനുഭവങ്ങളുടെ മൂര്‍ത്തീഭാവമത്രേ.....
ഏതുഭക്ഷണമാണ് എനിക്ക് നല്ലതെന്ന് എന്‍റെ അനുഭവമാണ് എന്നെ പഠിപ്പിക്കുന്നത്. അതിനാല്‍ എന്‍റെ മാര്‍ഗ്ഗം തടസ്സപ്പെടുത്താതിരിക്കുക.....
ഇന്നലെയുണ്ടായ ഒരു പയ്യന്‍, മറ്റന്നാള്‍ മരിക്കാന്‍ പോകുന്നവന്‍ വന്ന് എന്നോട് പറയുകയാണ്, എന്‍റെ കര്‍മ്മപരിപാടികളൊക്കെ മാറ്റാന്‍. അതും കേട്ട് ഞാന്‍ അവന്‍റെ ആശയങ്ങള്‍ക്കനുസരിച്ച് എന്‍റെ ചുറ്റുപാടുകളെ മാറ്റിയാല്‍ ഞാന്‍ മാത്രമാണ് വിഢ്ഢിയാകുക! പല രാജ്യങ്ങളില്‍നിന്നും നമുക്ക് കിട്ടുന്ന ഉപദേശങ്ങളില്‍ മിക്കതും ഇത്തരത്തിലുള്ളതാണ്. ഈ പണ്ഡിതമാനികളോടു പറയൂ - ഉറപ്പുള്ള ഒരു സമൂഹം നിങ്ങള്‍ സ്വയം കെട്ടിപ്പടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഉപദേശം ഞാന്‍ കൈക്കൊള്ളാം. രണ്ടുദിവസം തികച്ച് ഒരാശയം വച്ചുപുലര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല! തമ്മില്‍ കലഹിച്ച് പരാജയപ്പെടുകയാണ്. നിങ്ങള്‍ വസന്തശലഭങ്ങളെപ്പോലെ ജനിച്ച് അഞ്ചുനിമിഷംകൊണ്ടു തുലയുകയാണ്. കുമിളകള്‍ പോലെ ഉയര്‍ന്ന് തകരുന്നു. ഞങ്ങളെപ്പോലെ ഉറച്ച ഒരു സമുദായത്തെ ആദ്യം പണിതെടുക്കുക. സ്വശക്തിക്കു മാന്ദ്യം തട്ടാതെ പത്തിരുപതുനൂറ്റാണ്ടുകളിലൂടെ നിലകൊള്ളുന്ന നിയമങ്ങളും സ്ഥാപനങ്ങളും ആദ്യം തയ്യാറാക്കുക. പിന്നെയാകാം എന്‍റെ ആദര്‍ശങ്ങള്‍ ഉപേക്ഷിക്കുന്നതും നിങ്ങളുടെത് സ്വീകരിക്കുന്നതും. അതുവരെ സുഹൃത്തേ തലതിരിഞ്ഞ ഒരു പയ്യന്‍ മാത്രമാണ് നിങ്ങള്‍''
(വിവേകാനന്ദസ്വാമികള്‍)

No comments: