Friday, October 26, 2018

*അഴിക്കേണ്ട* *കയറുകൾ* .
************************

കർഷകൻ തന്റെ മൂന്നു കഴുതകളെ ചന്തയിൽ വിൽക്കുവാനായി കൊണ്ടുപോകുകയായിരുന്നു. പോകുന്ന വഴിയിൽ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. ഒന്നു കുളിച്ചു ഷീണം അകറ്റുവാൻ കർഷകൻ തീരുമാനിച്ചു. അയാൾ കഴുതകളെ കെട്ടുവാൻ കയറെടുത്തു. പക്ഷെ അയാളുടെ കൈയിൽ രണ്ടു കയറുകളെ ഉണ്ടായിരുന്നുള്ളു. കർഷകൻ വിഷമത്തിലായി. അയാൾ ചുറ്റും നോക്കിയപ്പോൾ അടുത്തൊരു ആല്മരച്ചുവട്ടിലിരുന്നു ധ്യാനിക്കുന്ന ഒരു സന്യാസിയെ കണ്ടു. കർഷകൻ സന്യാസിയോട് തന്റെ ആവശ്യം ബോധിപ്പിച്ചു. സന്യാസി പറഞ്ഞു താങ്കൾക്കു മൂന്നാമത്തെ കഴുതയെ ഓടിപ്പോകാതെ സൂക്ഷിക്കണമെങ്കിൽ ഒരു കാര്യം ചെയ്യുക രണ്ടു കഴുതകളെ മൂന്നാമത്തെ കഴുത കാണുന്ന വിധത്തിൽ കെട്ടിയിടുക. ഇതു കാണുമ്പോൾ മൂന്നാമൻ തന്നെയും അവിടെ ബന്ധിച്ചിട്ടുണ്ട് എന്നു വിശ്വസിച്ചു കൊള്ളും. കർഷകൻ അങ്ങിനെതന്നെ ചെയ്തു. നന്നായി ആസ്വദിച്ചു കുളിച്ചു അയാൾ തിരികെ വന്നു. കഴുതകൾ മൂന്നും അവിടെ തന്നെ ഉണ്ടായിരുന്നു. കർഷകൻ കയറുകൊണ്ട് മരത്തിൽ കെട്ടിയിരുന്ന രണ്ടു കഴുതകളെയും അഴിച്ചു മുന്നോട്ടു നടന്നു. എന്നാൽ മൂന്നാമത്തെ കഴുത അവിടെത്തന്നെ നിന്നു. കർഷകൻ കഴുതയെ വിളിച്ചു.... അതനങ്ങിയില്ല. അയാൾ അതിനെ ശാസിച്ചു,അടിച്ചു. എന്നിട്ടും കഴുത അനങ്ങിയില്ല. അയാൾ അതിനെ മാരകമായി തൊഴിച്ചു നോക്കി കഴുത അനുസരിച്ചില്ല. വീണ്ടും കർഷകൻ സഹായത്തിനായി സന്യാസിയുടെ അടുത്തെത്തി. സന്യാസി ചോദിച്ചു "നിങ്ങൾ കഴുതയുടെ കയർ അഴിച്ചായിരുന്നു? "
കർഷകൻ പറഞ്ഞു "അതിനു ഞാൻ കഴുതയെ കെട്ടിയിരുന്നില്ലല്ലോ... !".
സന്യാസി പുഞ്ചരിച്ചുകൊണ്ടു പറഞ്ഞു "അല്ലയോ സുഹൃത്തേ, ഇല്ലാത്ത കയറുകൊണ്ട് അതിനെ കെട്ടിയിട്ടിട്ടാണ് താങ്കൾ കുളിക്കുവാൻ പോയതെങ്കിൽ ആ കയർ അഴിക്കുന്നതായും കഴുതക്കു ബോധ്യപ്പെടണം. അതിനെ അഴിക്കുന്നതുപോലെ ഒന്നു കാണിക്കു... പിന്നെ എല്ലാം ശെരിയായിക്കൊള്ളും ". കർഷകൻ കഴുതയുടെ മുന്നിൽ ചെന്നു മരത്തിൽ നിന്നും കയർ അഴിക്കുന്നതുപോലെ കാണിച്ചു... പിന്നെ കഴുതയോടു നടക്കാൻ പറഞ്ഞു. തലയൊന്നാട്ടി ശരീരം ഒന്നു കുടഞ്ഞു കഴുത മുന്നോട്ടു നടന്നു.

സുഹൃത്തേ, ഇതുപോലെ തന്നെ നനമ്മുടെ മനസ്സിനെ കെട്ടിയിട്ടിരിക്കുന്ന ചില ചിന്തകളുണ്ടാകാം. ചിലപ്പോൾ ആ കയറുകൾ നമ്മുടെ ചെറുപ്പകാലത്തെ അനുഭവങ്ങളാകാം, ചിലരുടെ അഭിപ്രായങ്ങളാകാം. എന്തു തന്നെയായാലും അത്തരം നിഷേധാത്മക കാര്യങ്ങളുടെ കയറുകളുടെ കെട്ടുകളെ നമ്മുടെ മനസ്സിനെയും ചിന്തകളെയും മോചിപ്പിക്കൂ... പുത്തൻ സാധ്യതകളുടെ പൊൻചക്രവാളങ്ങൾ ഉദിച്ചുയരുന്നത് കാണാം. എവിടെയോ വായിച്ചതോർക്കുന്നു "നമ്മൾ മുന്നോട്ടു പോകുവാൻ തുടങ്ങുമ്പോൾ ആണ്‌ നമ്മൾ പൊട്ടിച്ചെറിയേണ്ട ചങ്ങലകളുടെ കിലുക്കം നമുക്ക് കേൾക്കുവാൻ സാധിക്കുന്നത് "

ശുഭദിനം

No comments: