Tuesday, January 28, 2020

ഗായത്രി മഹിമ

Monday 8 October 2012 6:55 pm IST
ബോധവികസനം സംഭവിക്കുന്നതോടെ മനുഷ്യന്‍ മൃഗതലത്തില്‍ നിന്നും മനുഷ്യതലത്തിലേക്കും മനുഷ്യതലത്തിലെത്തിയവര്‍ ദേവതലത്തിലേക്കും പരിണമിക്കുന്നു. ഒടുക്കം ഈശ്വരബോധം സൃഷ്ടിക്കുന്നതോടെ അവന്റെ ജീവിതയാത്ര സാഫല്യമടയുന്നു. ബോധവികസനത്തിനുവേണ്ടി ആശ്രയിക്കാനുള്ള അതിശ്രേഷ്ഠമായ മന്ത്രമാണ്‌ ഗായത്രീമന്ത്രം. ഊര്‍ദ്ധ്വപ്രാണന്റെ രഹസ്യമറിഞ്ഞവര്‍ ഗായത്രീമന്ത്രോപാസനകൂടി ചെയ്യുന്നപകുഷം അവരുടെ ബോധവികസനം പെട്ടെന്ന്‌ സംഭവിക്കും. ഊര്‍ദ്ധ്വപ്രാണനിലൂടെ അജപാഗായത്രിയുടെ ആന്തരിക സാധനയും, ചുണ്ടുകളനക്കി ത്രിപാദഗായത്രിയുടെ ഉപാസനയും, ചുണ്ടുകളനക്കി ത്രിപാദഗായത്രിയുടെ ഉപാസനയും ചെയ്യുന്നതാണ്‌ ബ്രാഹ്മണ്യത്തിന്റെ കാതല്‍. ഉപനയനം കഴിഞ്ഞ്‌ ബ്രാഹ്മണ്യത്തിലേക്ക്‌ പ്രവേശിച്ച ഏതൊരാളും നിര്‍ബന്ധമായും ഗായത്രി ഉപാസന ചെയ്തിരിക്കണമെന്നാണ്‌ പാരമ്പര്യവിശ്വാസം. ഇന്നത്തെ അവസ്ഥയില്‍ ഗായത്രി ഉപാസന എല്ലാവര്‍ക്കും വേണ്ടതാണ്‌.
മനുഷ്യബോധം വികസിച്ചിട്ടില്ലാത്തവര്‍ക്ക്‌ ബ്രാഹ്മണ്യത്തിലേക്ക്‌ കടന്നുവരാനും ബ്രാഹ്മണ്യത്തില്‍ എത്തിയവര്‍ക്ക്‌ ബധവികസനത്തിനും ഈശ്വരപ്രാപ്തിക്കും ഗായത്രി മന്ത്രോപാസന ചെയ്യാം. ഒരു ബ്രഹ്മവിദ്യാര്‍ത്ഥി അജപാഗായത്രിയോടൊപ്പം ത്രിപാദഗായത്രി മന്ത്രോപാസന ചെയ്യുമ്പോള്‍ അവന്റെ ബോധം ക്രമേണ ഉയര്‍ന്ന തലങ്ങളിലേക്ക്‌ വികസിക്കുന്നു.
ഉന്നതോന്നതങ്ങളായ ഏഴ്‌ തലങ്ങളിലൂടെ മനുഷ്യബോധം കടന്നുവരേണ്ടതുണ്ട്‌. അതിന്‌ ഭൂര്‍, ഭുവഃ, സ്വര്‍മഹഃ, ജനഃ, തപഃ, സത്യം എന്നീ പേരുകളാണ്‌ പ്രാചീനകാലം മുതല്‍ക്ക്‌ നല്‍കപ്പെട്ടിരിക്കുന്നത്‌. ഇവയില്‍ ഭൂര്‍, ഭുവസ്വര്‍ എന്നുപറയുന്നത്‌ നമ്മുടെ ശരീര പ്രാണ മനസുകള്‍ നിലനില്‍ക്കുന്ന തലങ്ങളാണ്‌. മഹഃ എന്നുപറഞ്ഞാല്‍ അതിലുപരി നില്‍ക്കുന്ന ബോധതലം. ജന, തപ, സത്യം എന്നിവ മൂന്നും ബോധാതീത തലങ്ങളാണ്‌.
ബ്രഹ്മവിദ്യാര്‍ത്ഥിയായ ഒരു ബ്രാഹ്മണന്‍ ആന്തരികവും ബാഹ്യവുമായ ഗായത്രി ഉപാസനയിലൂടെ അവന്റെ ബോധതലത്തെ ഈ ഏഴുമണ്ഡലങ്ങളിലൂടെ വികസിപ്പിച്ച്‌ സത്യലോകത്ത്‌ എത്തിച്ചേരുന്നു. പിന്നീട്‌ സത്യലോകത്ത്‌ നിന്നുകൊണ്ട്‌ ഗായത്രീമന്ത്രത്തിലൂടെ അവതാരശക്തിയായ സവിതാവിനെ സ്തുതിക്കുന്നു. അപ്പോള്‍ ആ സാന്നിദ്ധ്യം ഇറങ്ങിവന്ന്‌ ജീവനെ പ്രബുദ്ധമാക്കുന്നു. അതോടെ ദിവ്യജീവിതം പ്രാപ്യമായിത്തീരുന്നു. അതിനാലാണ്‌ ഗായത്രീമന്ത്രത്തിന്‌ ഇത്രയേറെ പ്രസക്തി വന്നത്‌. ഏത്‌ ബോധതലത്തില്‍ നില്‍ക്കുന്നവര്‍ക്കും ഗായത്രി ഉപാസനയിലൂടെ ആത്മബോധത്തെ വകസിപ്പിക്കാം. ഓരോ ഘട്ടത്തിലും അതിന്‌ വ്യത്യസ്ത അര്‍ത്ഥതലങ്ങളുണ്ട്‌. അര്‍ത്ഥഗഹനത്തോടും ശ്രദ്ധാഭക്തിയോടുംകൂടി ഗായത്രിയെ ആശ്രയിക്കുന്ന മനുഷ്യാത്മാക്കള്‍ക്ക്‌ ഉന്നതി കൈവരുമെന്നതില്‍ രണ്ട്‌ പക്ഷമില്ല.
തഥാതന്‍

No comments: