Monday, January 27, 2020

കേനോപനിഷത്ത്

Tuesday 14 November 2017 9:30 pm IST
സാമവേദത്തിലെ തലവകാര ബ്രാഹ്മണത്തിലെ ഒന്‍പതാം അധ്യായമാണ് കേനോപനിഷത്ത്. ആദ്യ എട്ട് അധ്യായങ്ങളില്‍ അനുകരണ ശുദ്ധിക്കായുള്ള യാഗാദി കര്‍മങ്ങളും ദേവതാ ഉപാസനയുമാണ്. ഇതിലൂടെ ബ്രഹ്മവിദ്യയ്ക്ക് അധികാരിയായ ഒരാള്‍ക്ക് ഗുരുശിഷ്യ സംവാദത്തിലൂടെ ഈ ഉപനിഷത്ത് വഴി കാട്ടുന്നു. 'കേനേഷിതം പതതി... എന്ന് ആരംഭിക്കുന്ന ആദ്യ മന്ത്രത്തിലെ ആദ്യവാക്കില്‍ നിന്നാണ് ഇതിന് കേന ഉപനിഷത്ത് എന്ന് പേര് കിട്ടിയത്.നാല് അധ്യായങ്ങ(ഖണ്ഡം)ളിലായി 34 മന്ത്രങ്ങള്‍ മാത്രമുള്ള താരതമേ്യന ചെറിയ ഉപനിഷത്താണിത്. ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ പദ്യവും പിന്നീടുള്ള രണ്ടെണ്ണം ഗദ്യവുമാണ്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും പ്രാണനെയുമൊക്കെ പ്രവര്‍ത്തിപ്പിക്കുന്ന എല്ലാറ്റിനും ആധാരമായിരിക്കുന്ന ആത്മാവിനെ അറിയാന്‍ ഇവയെക്കൊണ്ടൊന്നും സാധിക്കുകയില്ല എന്ന് ഒന്നാമത്തെ ഭാഗം പറയുന്നു. ആത്മാവിനെ അറിഞ്ഞു എന്ന് അവകാശപ്പെടുന്നവര്‍ വാസ്തവത്തില്‍ അതിനെ അറിയുന്നില്ലെന്നും രണ്ടാം ഖണ്ഡത്തില്‍ വ്യക്തമാക്കുന്നു. ബ്രഹ്മത്തെ അറിയാനും മഹത്ത്വം മനസ്സിലാക്കാനും കഴിയാതെപോയ ഇന്ദ്രാദിദേവന്മാരുടെ കഥയാണ് അടുത്തതില്‍. നാലാംഭാഗത്തില്‍ മന്ദ അധികാരികള്‍ക്കുവേണ്ടി ആധിദൈവതം ആധ്യാത്മികം തുടങ്ങിയ ഉപാസനകളെ വിവരിക്കുന്നു. വളരെ കുറച്ച് മന്ത്രങ്ങളിലൂടെ വലിയ തത്ത്വശാസ്ത്രത്തെ അവതരിപ്പിക്കുന്നതിനാല്‍ ദശോപനിഷത്തുകളില്‍ അതിപ്രധാനമായ സ്ഥാനമുണ്ട് കേനോപനിഷത്തിന്. തലവകരോപനിഷത്തെന്നും ബ്രാഹ്മണോപരിഷത്തെന്നും ഇതിനു പേരുണ്ട്.ശാന്തിമന്ത്രംഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും വേണ്ടവിധത്തില്‍ ഏകാഗ്രമാക്കിയാല്‍ മാത്രമേ ബ്രഹ്മവിദ്യ അഭ്യസിക്കാനും വേദാന്തശ്രവണത്തെ പ്രയോജനപ്പെടുത്താനും കഴിയൂ. അതിനുവേണ്ടിയാണ് ശാന്തിമന്ത്രജപം അഥവാ ശാന്തിപാഠം ചൊല്ലുന്നത്. ശാന്തിമന്ത്ര ഉപാസന ചെയ്യാതെ വേദവിദ്യ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്യരുതെന്നാണ് നിയമം. ഉപനിഷദ് പഠനത്തിന്റെ തുടക്കത്തിലും അവസാനത്തിലും ശാന്തിമന്ത്രം ജപിക്കാറുണ്ട്. കേനോപനിഷത്തിന് സാധാരണയായി രണ്ട് ശാന്തിമന്ത്രങ്ങള്‍ ഉണ്ട്. 'ഓം സഹനാവവതു...എന്ന മന്ത്രവും 'ഓം അപായന്തു... എന്നതും. 'സഹനാവവതു' എന്നു തുടങ്ങുന്ന ശാന്തിമന്ത്രത്തെ അടുത്ത ഉപനിഷത്തില്‍ നമുക്ക് കാണാം അപ്പോള്‍ വിവരിക്കാം. ഓം ആ പ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃശ്രോത്രമഥോബലമിന്ദ്രിയാണി ച സര്‍വാണിസര്‍വം ബ്രഹ്മൗപനിഷദം മാഹം ബ്രഹ്മനിരാകുമ്യാംമാ മാ ബ്രഹ്മ നിരാകരോദനിരാകരണമസ്തുഅനിരാകരണം മേളസ്തു തദാത്മനി നിരതേയ ഉപനിഷതു ധര്‍മാസ്‌തേമയി സന്തുതേമയി സന്തുഓം ശാന്തിഃ ശാന്തിഃ ശാന്തിഃഎന്റെ അവയവങ്ങളും വാക്ക്, പ്രാണന്‍, കണ്ണ്, ചെവി, ബലം, എല്ലാ ഇന്ദ്രിയങ്ങളും പുഷ്ടങ്ങളാകട്ടെ. ഉപനിഷത്ത് പ്രതിപാദിക്കുന്ന ബ്രഹ്മം തന്നെയാണ് എല്ലാം. ആ ബ്രഹ്മതത്ത്വത്തെ ഞാന്‍ ഒരിക്കലും നിരാകരിക്കാതിരിക്കട്ടെ (മറക്കാതിരിക്കട്ടെ). ബ്രഹ്മം എന്നെയും നിരാകരിക്കാതിരിക്കട്ടെ അഥവാ കൈവെടിയാതിരിക്കട്ടെ. ബ്രഹ്മതത്ത്വം എന്നും ഓര്‍മയുണ്ടാകണം. എന്നില്‍ നിന്ന് ബ്രഹ്മജ്ഞാനം വിട്ടുപോകരുതേ. എനിക്ക് ബ്രഹ്മത്തോടും തിരിച്ചും നിത്യമായ സംബന്ധമുണ്ടായിരിക്കണം. ഉപനിഷത്തുകളില്‍ വിവരിക്കുന്നവയും വിധിച്ചിരിക്കുന്നവയുമായ ധര്‍മങ്ങളെല്ലാം ബ്രഹ്മനിഷ്ഠനായ എന്നില്‍ ഉണ്ടാകട്ടെ. അവ എന്നിലുണ്ടാകട്ടെ എന്ന് വീണ്ടും പ്രാര്‍ഥന.പരബ്രഹ്മസ്വരൂപന്റെ അനുഗ്രഹത്താല്‍ എന്റെ എല്ലാ കരണങ്ങളും വേണ്ടപോലെ ആകുകയും ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ ബലങ്ങളെല്ലാം ഉണ്ടാകണമെന്നുമുള്ള പ്രാര്‍ഥന ആത്മീയ അനേ്വഷണത്തിലേര്‍പ്പെടുന്ന സാധകന് വളരെ അത്യാവശ്യംതന്നെ. ബ്രഹ്മം സര്‍വവ്യാപിയായതിനാല്‍ ആരെയും നിരാകരിക്കുകയോ അല്ലാതെയോ ചെയ്യുന്നില്ല. അറിവില്ലായ്മമൂലം ബ്രഹ്മത്തില്‍നിന്ന് നാം ദൂരെയാണെന്ന് തോന്നും. അപ്പോഴാണ് നിരാകരണമുണ്ടോ എന്ന് സംശയം. ബ്രഹ്മതത്ത്വത്തിലുറച്ചിരിക്കാന്‍ നമുക്ക് എപ്പോഴും കഴിയണമെന്നും അതിന് ബ്രഹ്മത്തിന്റെ അനുഗ്രഹം സദാ ഉണ്ടാകണമെന്നും ഉപനിഷദ് വിദ്യാര്‍ഥിയും ഗുരുവും പ്രാര്‍ത്ഥിക്കുന്നു. ആത്മാനേ്വഷകന്‍ നിനച്ചിരിക്കേണ്ടതുമായ ഇക്കാര്യം വളരെ ഭംഗിയായി ഇവിടെ പറഞ്ഞിരിക്കുന്നു. ബ്രഹ്മനിഷ്ഠനായ ഒരാള്‍ക്ക് ഉപനിഷത്ത് നിര്‍ദ്ദേശിക്കുന്ന ധര്‍മം നമ്മള്‍ ഓരോരുത്തരിലും ഉണ്ടാകണേ എന്നതും ശ്രദ്ധേയമാണ്. ഈയൊരു ധര്‍മാചരണമാണ് നമ്മെ അറിവിന്റെ വഴിയില്‍ മുന്നോട്ടു നയിക്കുന്നത്.ഉപനിഷദ് പഠനത്തിന് വിഘാതമായി നില്‍ക്കുന്ന എല്ലാ കാര്യങ്ങളും നീങ്ങാനായി മൂന്നുതവണ ശാന്തി ചൊല്ലുന്നു. ആധ്യാത്മികവും ആധിഭൗതികവും ആധിദൈവികവുമായ എല്ലാ ദുഃഖങ്ങളും നീങ്ങട്ടെ. എന്നില്‍നിന്നും ചുറ്റുപാടില്‍നിന്നും അദൃശ്യശക്തികളില്‍ നിന്നും ഉണ്ടാകുന്ന താപത്രയങ്ങളെ നീക്കി ശാന്തിയുണ്ടാകണേ. പഠനം നന്നായി നടക്കാന്‍

No comments: