Friday, January 31, 2020

ഉമാമഹേശ്വരസംവാദമായ് ഗുരുഗീത

Friday 31 January 2020 4:00 am IST
പരബ്രഹ്മമെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മള്‍ ഏതൊക്കെ പേരില്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തില്‍ ജീവിച്ചിരുന്ന ഗുരുക്കന്‍മാരായിരുന്നു. അവരിലൂടെയാണ് നമ്മള്‍ ദൈവത്തെ അറിഞ്ഞതും അനുഭവിച്ചതും.
ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണുഃ
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരംബ്രഹ്മ
തസ്‌മൈ ശ്രീ ഗുരവേ നമഃ
മുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാല്‍ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവര്‍ ചുരുക്കമാണ്. 'സ്‌കന്ദപുരാണ'ത്തിലെഗുരുഗീത  എന്നപേരില്‍ അറിയപ്പെടുന്ന ഭാഗമാണിത.് മഹാഭാരതത്തിലെ ഭഗവദ്ഗീതപോലെ.
സ്‌കന്ദ പുരാണത്തിലുള്ള ഉമാമഹേശ്വര സംവാദത്തില്‍ നിന്നും ആവശ്യാനുസരണം സംസ്‌കരിച്ചതാണു ഗുരുഗീത. ഒരിക്കല്‍ നൈമിശാരണ്യത്തില്‍വച്ച്, ഗുരു തത്ത്വമറിയാനായി ആഗ്രഹിച്ചിരുന്ന കുറേമുനിമാരൊട് സൂത മഹര്‍ഷി ഉമാ മഹേശ്വരസംവാദം വിവരിച്ചുകൊടുക്കുന്ന രീതിയിലാണു ഗുരു ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പരമശിവനും പത്‌നിയായ പാര്‍വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവന്‍. മിക്കപ്പോഴും ധ്യാനസ്വഭാവത്തില്‍ കാണപ്പെടുന്ന പരമശിവനോട് പാര്‍വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവന്‍ നല്‍കുന്ന മറുപടിയാണ് മുകളില്‍ പറഞ്ഞ വരികള്‍.
പരമശിവന്‍ പറയുന്നു, 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാല്‍ ഞങ്ങള്‍ക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാല്‍ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നില്‍ക്കുന്ന ഗുരുവിനെയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.
തുടര്‍ന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാല്‍ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാല്‍ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാല്‍ എന്തൊക്കെ ദോഷങ്ങളുണ്ടെന്നുമുള്ള പാര്‍വതിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് പരമശിവന്‍ നല്‍കുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികള്‍.
ഗുരുഗീത നല്‍കുന്ന സന്ദേശമിതാണ്: 
പരബ്രഹ്മമെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മള്‍ ഏതൊക്കെ പേരില്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തില്‍ ജീവിച്ചിരുന്ന ഗുരുക്കന്‍മാരായിരുന്നു. അവരിലൂടെയാണ് നമ്മള്‍ ദൈവത്തെ അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുര്‍ ദൈവം'എന്ന വരികള്‍ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാന്‍ കഴിയൂ, ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാന്‍ കഴിയൂ. അതുകൊണ്ട് ഗുരുഗീത ലോകത്തോടു പറയുന്നു, ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാര്‍ഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലര്‍ത്തുകയാണ്.

No comments: