Saturday, January 25, 2020

വിവേകചൂഡാമണി - 45
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അപരോക്ഷാനുഭവവും മുക്തിയും

ശ്ലോകം 62
ന ഗച്ഛതി വിനാ പാനം വ്യാധിരൗഷധ ശബ്ദതഃ
വിനാപരോക്ഷാനുഭവം ബ്രഹ്മ ശബ്ദൈര്‍ ന മുച്യതേ

മരുന്ന് കഴിക്കാതെ, മരുന്നിന്റെ പേര്  ഉരുവിട്ടതുകൊണ്ട് മാത്രം രോഗം മാറില്ല.  അതുപോലെ അപരോക്ഷാനുഭവം നേടാതെ ബ്രഹ്മം.. ബ്രഹ്മം.. എന്ന് പറഞ്ഞിരുന്നിട്ട് മുക്തിയുണ്ടാവുകയില്ല.

വെറും ശാസ്ത്രപഠനംകെണ്ടോ മന്ത്രോച്ഛാരണം കൊണ്ടോ ഒരു പ്രയോജനവുമില്ലെന്ന് വ്യക്തമാക്കുകയാണിവിടെ. അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മമാകുന്നു എന്നോ ശിവോഹം എന്നോ യാന്ത്രികമായി ചൊല്ലുന്നതുകൊണ്ട് അജ്ഞാനം നശിക്കുകയില്ല.

എത്ര പേരുകേട്ടതും വീര്യവുമുള്ള ഔഷധമായാലും അതു കഴിക്കാതെ രോഗം മാറില്ല. അതിന്റെ പേര് പറഞ്ഞിരുന്നതുകൊണ്ട് രോഗത്തിന് ഒരു ശമനവും ഉണ്ടാകുകയില്ല. വേദത്തിലെ മന്ത്രങ്ങള്‍ വിചാരം ചെയ്ത് അവയുടെ അര്‍ത്ഥതലത്തെ മനസ്സിലാക്കി സ്വാനുഭൂതിയില്‍ കൊണ്ടുവരണം. ഇത് അപരോക്ഷ ജ്ഞാനമാണ്.

ബുദ്ധിപരമായി ജ്ഞാനം നേടുന്നത് പരോക്ഷ ജ്ഞാനമാണ്. എന്നാല്‍ ആത്മജ്ഞാനം നേടല്‍ അനുഭവമാകലാണ്.  അതിനാല്‍ അത് അപരോക്ഷ ജ്ഞാനമാണ്. ആത്മജ്ഞാനം നേടുന്നതുകൊണ്ടു മാത്രമേ സംസാരബന്ധനത്തില്‍ നിന്ന് മുക്തി കിട്ടുകയുള്ളൂ.

ശ്ലോകം 63
അകൃത്വാ ദൃശ്യവിലയം
അജ്ഞാത്വാ തത്ത്വമാത്മനഃ
ബാഹ്യശബ്ദൈഃ കുതോ മുക്തിഃ
ഉക്തിമാത്രഫലൈഃ നൃണാം

മുക്തിമാത്രഫലൈര്‍ നൃണാം; ദൃശ്യ പ്രപഞ്ചത്തെ വിലയിപ്പിക്കാതെയും ആത്മതത്വം അറിയാതെയും ബ്രഹ്മ ശബ്ദം ഉരുവിട്ടതുകൊണ്ടു മാത്രം എങ്ങനെ മുക്തി കിട്ടാനാണ്. വെറുതെ ചൊല്ലിത്തളരാമെന്ന് മാത്രം.

പല തരത്തിലുള്ള നാമരൂപങ്ങളെക്കൊണ്ടു നിറഞ്ഞതാണ് ഈ ദൃശ്യ പ്രപഞ്ചം. അതിന്റെ നാനാത്വ പ്രതീതി ഒടുങ്ങണം. ഇവയെല്ലാം  ജഡമായവയാണ്. എല്ലാ ജഡ വസ്തുക്കളേയും ബ്രഹ്മത്തിലാണ് വിലയിപ്പിക്കേണ്ടത്. ബ്രഹ്മമല്ലാതെ മറ്റൊന്നും ഇല്ല എന്ന അദ്വൈത ദൃഷ്ടി ഉറയ്ക്കണം, അനുഭവമാണെം.

മുക്തി നേടുന്നതിന് സഹായകമായ പ്രവര്‍ത്തനത്തെയാണ് ഇവിടെ പറഞ്ഞത്. ഉള്ളിലേക്ക് തിരിഞ്ഞ മനോവൃത്തികളെ ആത്മസ്വരൂപത്തില്‍ തന്നെ ഏകാഗ്രമാക്കി നിര്‍ത്തി ധ്യാനത്തിന്റെ ഉയര്‍ന്ന നിലയില്‍ എത്തുമ്പോഴാണ് ദൃശ്യ പ്രപഞ്ചം വിലയം പ്രാപിക്കുക. സ്വപ്‌ന ദൃശ്യങ്ങള്‍ ജാഗ്രദവസ്ഥയില്‍ ലയിക്കും പോലെയാണിത്. സച്ചിദാനന്ദ സ്വരൂപമായ ഈശ്വര തത്വത്തിലേക്ക് ഉണരുമ്പോള്‍ ദൃശ്യപ്രപഞ്ചമായ സംസാരം വിലയിക്കും.

വേദാന്തത്തെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടോ ബ്രഹ്മത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതുകൊണ്ടോ ഒരു കാര്യവുമില്ല. അത് വെറും വാചകമടിയോ കണ്ഠ ക്ഷോഭമോ ആയിത്തീരും. കുറെ ബഹളമോ ശബ്ദ കോലാഹലമോ ഉണ്ടാക്കാമെന്ന് മാത്രം. അത് ഒരിക്കലും മുക്തിയിലേക്ക് നയിക്കില്ല.

No comments: