Thursday, November 02, 2017

അദംഭിത്വം:
-----------
ജീവാപായമുണ്ടാകുമെന്ന് ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍പോലും തന്റെ നിഗൂഡമായ സമ്പത്തിനെ വെളിപ്പെടുത്താന്‍ ഒരു പിശുക്കന്‍ തയ്യാറാവുകയില്ല. അതുപോലെ, ദംഭം ഇല്ലാത്ത ഒരുവന്‍ ഒരിക്കലും ചേഷ്ട കൊണ്ടോ വാക്കുകൊണ്ടോ ജീവഹാനി ഉണ്ടാകുമെന്നു വന്നാല്‍ പോലും താന്‍ ചെയ്തിട്ടുള്ള പുണ്യകര്‍മ്മങ്ങളെ പരസ്യമാക്കുകയില്ല. അനുസരണംകെട്ട ഒരു പശു അതിന്റെ പാല്‍ ചുരത്തികൊടുക്കാതെ പിന്‍വലിക്കുന്നു. ഒരു അഭിസാരിക തനിക്ക് ഏറികൊണ്ടിരിക്കുന്ന പ്രായം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു. വനത്തില്‍കൂടി യാത്ര ചെയ്യാനിടവരുന്ന ഒരു ധനികന്‍ തന്റെ കൈവശമുള്ള ധനം സുരക്ഷിതമായി ഒളിച്ചുവെയ്ക്കുന്നു. കുലീനമായ ഒരു സ്ത്രീ അവളുടെ ശരീരം ആപാദചൂഡം മറയ്
ക്കുന്നു. കര്‍ഷകന്‍ വിത്തു വിതച്ചു കഴിഞ്ഞ് അത് മണ്ണുകൊണ്ടു മൂടുന്നു. ഇതുപോലെ, അവന്‍ തന്റെ ഔദാര്യത്തെയും സല്‍പ്രവൃത്തികളേയും രഹസ്യമായിത്തന്നെ സൂക്ഷിക്കുന്നു. അവന്‍ വേഷവിധാനം ചെയ്ത് അവന്റെ ശരീരത്തെ മോടി പിടിപ്പിക്കുകയില്ല. ആരെയും സ്തുതിക്കാറില്ല. അവന്റെ ധാര്‍മ്മികപ്രവര്‍ത്തനങ്ങളെപ്പറ്റി
ആരോടും പറയുകയില്ല. മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്തിട്ടുള്ള സഹായങ്ങളെപ്പറ്റി അവന്‍ നിശബ്ദത പാലിക്കുന്നു. അവന്റെ അറിവ് അവന്‍ പ്രകടിപ്പിക്കാറില്ല. പ്രശസ്തിക്കുവേണ്ടി അത് വില്‍ക്കുകയില്ല. ശാരീരികസുഖസൗകര്യങ്ങള്‍ നേടുന്നതില്‍ അവന്‍ പിശുക്ക് കാണിക്കുമെങ്കിലും ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി ചെലവഴി
ക്കുന്നു. ദാനം ചെയ്യുന്ന കാര്യത്തില്‍ അവന്‍ സുരതരുവിനോടു മത്സരിക്കാന്‍ തയ്യാറാണ്. അവന്‍ കൃശഗാത്രനായിരിക്കും. അവന്റെ ഗൃഹസൗകര്യങ്ങള്‍ വളരെ പരിമിതമാണ്. അവന്‍ സ്വധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ അതീവ തല്‍പരനാണ്. ആത്മ ജ്ഞാനത്തെപ്പറ്റി ചര്‍ച്ചചെയ്യുന്നതില്‍ ചതുരനാണ്. എന്നാല്‍ മറ്റു കാര്യങ്ങളില്‍ മന്ദബുദ്ധി
യെപ്പോലെ പെരുമാറും. വാഴ, അശക്തമായ പൊള്ളയായ ഒരു ചെടിയായി തോന്നുമെങ്കിലും അത് ധാരാളമായി ആസ്വാദ്യകരമായ പഴങ്ങള്‍ നല്‍കുന്നു. കാറ്റിന് പറത്തി ക്കളയാന്‍ തക്കവണ്ണം ലഘുവും ദുര്‍ബലവുമായ കാര്‍മേഘങ്ങള്‍ ശക്തിയായി മാരിചൊരിയുമ്പോള്‍ ഇതെങ്ങനെ അവയ്ക്കു സാധിക്കുമെന്ന് നാം അത്ഭുതപ്പെടുന്നു. അതുപോലെ, ബാഹ്യമായി നിസ്സാരനും ദാരിദ്രനുമായി തോന്നുമെങ്കിലും ആത്മജ്ഞാനം നിറഞ്ഞ, പുണ്യവാനായ ഈ പൂര്‍ണ്ണ പുരുഷനില്‍ കാണുന്ന ലക്ഷണങ്ങളെല്ലാം ദംഭമില്ലായ്മയുടെ പ്രത്യക്ഷലക്ഷങ്ങളാണ്. അവന്‍ ജ്ഞാനവുമായി സഹവര്‍ത്തിക്കുന്നു.
.
ജ്ഞാനേശ്വരി

No comments: