Monday, January 21, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-89

ആ സ്വാനുഭവത്തിൽ നിരന്തരം രമിച്ചിരിക്കുന്നതിനാൽ ആ രാമനെ കാണുമ്പോൾ ഋഷികളെല്ലാം രമിക്കുന്നു. രാമനെ കാണുമ്പോൾ ഭരദ്വാജ മഹർഷിക്ക് ആശ്ചര്യമാണ് കാരണം പട്ടാഭിഷേകം മുടങ്ങി വനവാസത്തിന് ഇറങ്ങേണ്ടി വന്ന രാമനെന്ന രാജകുമാരനെ സമാധാനിപ്പിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ഭരദ്വാജർ. എന്നാൽ രാമൻ ആശ്രമത്തിൽ വന്നതും അവിടമാകെ വസന്തം വന്ന പോലെയായിരുന്നു. ആശ്രമത്തിലാകെ ഘനീഭവിച്ച ശാന്തി പിറവി എടുത്തു.

രസായനമയീ ശാന്തിഹി
പരമാനന്ദ ദായിനി
നാനന്ദയതികം നാമ
സാധു സംഗമ ചന്ദ്രിക
ആത്മാവിന്റെ സ്വരൂപമാണ് ആനന്ദം . മോദം പ്രമോദം എല്ലാം വെളിയിൽ നിന്ന് വരുന്നതാണ്. ആനന്ദം സ്വരൂപത്തിൽ നിന്ന് വരുന്നു. അത് എപ്പോഴും ഒരേ പോലിരിക്കുന്നു. പൂർണ്ണമായിരിക്കുന്നു അതിലൊന്നും ചേർക്കുകയോ കുറക്കുകയോ ചെയ്യാൻ സാധിക്കില്ല.

ഭരദ്വാജ മഹർഷിക്ക് ശാന്തിയാകുന്ന രസായനം കുടിച്ച പോലെ തോന്നി രാമനെ ദർശിച്ചപ്പോൾ. അതിനാലാണ് ഭരദ്വാജർ രാമന് ചിത്രകൂടം കാട്ടി കൊടുത്തിട്ട് പിന്നീട് തിരികെ പോയത് വാല്മീകി ആശ്രമത്തിലേയ്ക്കാണ് .വാല്മീകിയോട് ചോദിച്ചു എന്താണ് രാമന്റെ പിന്നിലെ രഹസ്യം. പട്ടാഭിഷേകം മുടങ്ങി രാജ്യം കൈവിട്ട രാജകുമാരൻ .എല്ലാ സുഖ സൗകര്യത്തോടും കഴിഞ്ഞിരുന്ന രാജകുമാരൻ. ജഡാധാരിയായി വനവാസത്തിന് വരേണ്ടി വന്നു എന്നിട്ട് ആ മുഖത്ത് എന്തൊരു നിറവാണ്. അലയില്ലാത്ത കടൽ പോലെ .
സമുദ്രസ്യ ഗാംഭീര്യം ,സ്ഥയ്ര്യം മേരോരിവ സ്ഥിതി ,അന്തശീതളത ച ഇന്ദോഹു
ഉള്ളിൽ കുളിർമ. തിരമാലയില്ലാത്ത കടൽ പോലെ അക്ഷോഭ്യമായ നില. ഇതിന്റെ കാരണം ആരാഞ്ഞപ്പോൾ ആണ് വാല്മീകി വാസിഷ്ഠ രാമായണം ഉദ്ധരിക്കുന്നത്.

ചിത്രകൂടത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ചിത്രകൂട ഗിരിക്കടുത്ത് വാല്യവതി എന്ന നദി ഒഴുകുന്നു. വനത്തിനുള്ളിലേക്ക് കൂടുതൽ യാത്ര ചെയ്തപ്പോൾ സീത ഒരുപാട് സന്തോഷിച്ചു. സീതയോട് രാമൻ പറഞ്ഞു ഈ വനത്തിലാണ് ബ്രഹ്മ ഋഷികൾ എല്ലാം ഏകാന്തമായിരുന്നു ആത്മ ധ്യാനം ചെയ്യുന്നത്. സീത ചോദിച്ചു അരമനയെല്ലാം വിട്ട് ഈ വനത്തിൽ വരേണ്ടി വന്നതിൽ അങ്ങയ്ക്കു ദു:ഖമില്ലേ.രാമൻ പറഞ്ഞു ഇദം തു അമൃതം പ്രാഹുഹു . സീതേ ഇതു തന്നെയാണ് അമൃതം.

അരമനയിലെ രാജതന്ത്രത്തെ വച്ചു നോക്കുമ്പോൾ വനവാസം അമൃതമാണ്. സമാധിക്ക് ഭംഗമില്ലാതെ ഇരിക്കാം ഇവിടെ. ഏയ് സീതേ സമാധി എന്നാൽ ഏത് നിലയിലാണ്  വികല്പമേ ഇല്ലാത്തത് ആ നിലയ്ക്കാണ് സമാധി എന്നു പറയുന്നത്. ഈ വനത്തിൽ ബാഹ്യമായ വികല്പങ്ങൾ നമ്മളെ ബാധിക്കില്ല. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ശത്രു മിത്രം ഒന്നും ഉണ്ടാകില്ല. ആ നിലയിൽ ഇരുന്ന് സമാധി അഭ്യസിച്ചാൽ പതിന്നാല് വർഷം കഴിഞ്ഞ് തിരിച്ച് അയോദ്ധ്യയ്ക്ക് മടങ്ങുമ്പോൾ എല്ലാവരേയും വീണ്ടും കാണേണ്ടി വരുമ്പോൾ
ബ്രഹ്മചിത് ബ്രഹ്മ ഭുവനം
ബ്രഹ്മഭൂത പരമ്പരാഹ
ബ്രഹ്മാഹം ബ്രഹ്മ മത് ശത്രുഹു
ബ്രഹ്മ മത് മിത്ര ബാന്ധവ:
ഭൂതകാലത്ത് ആര് നമുക്ക് ബന്ധുവായിരുന്നുവോ, ഇഷ്ടമുള്ളവർ ,ഇഷ്ടമില്ലാത്തവർ ആര് വന്നു മുന്നിൽ  നിന്നാലും നമ്മുടെ ഹൃദയത്തിൽ ചിത് അനുഭവം ഉണ്ടെങ്കിൽ നമുക്കു മനസ്സിലാകും ആ ഞാനെന്ന ഉണർവ്വ് പല പല പേരുകളിൽ അറിയപ്പെട്ട് നമുക്കു മുന്നിൽ നിൽക്കുകയാണെന്ന്.

ഞാൻ ആരെന്ന് ചോദിച്ചാൽ ഉടനെ വരുന്ന ഉത്തരം എന്റെ പേര്, ഈ ജാതി, ഈ വർണ്ണം, ഈ ലിംഗം അങ്ങനെ പോകുന്നു വിവരണം. എപ്പോഴാണോ ഞാൻ എന്ന ഉണർവ്വ് ഇതിൽ നിന്നുമൊക്കെ മോചിതമാകുന്നുവോ അഥവാ ഈ വിശേഷണങ്ങൾ എല്ലാം ഇല്ലാതാകുന്നുവോ.
ബോധോ നിർവ്വാസനോ യസ്യ
ബോധത്തിൽ നിന്ന്  വാസനയേ അകന്നാൽ
സജീവൻ മുക്ത ലക്ഷണ:
ആരുടെ ഉണർവ്വിലാണോ ഞാൻ ഇവൻ അവൻ എന്ന വ്യക്തിത്വം ഇല്ലാതിരിക്കുന്നത്. ആരാണോ ഉണർവ്വിൽ ആകാശം പോലെയിരിക്കുന്നത്.നിർലിപ്തനായിരിക്കുന്നുവോ അവന് വനത്തിലിരുന്നാലും അരമനയിലിരുന്നാലും ഒരു പോലെയാണ്.

Nochurji🙏🙏

No comments: