Tuesday, January 22, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-90

ശ്രീ ശുക മഹർഷി ജനകനോട് ഒരിക്കൽ ചോദിച്ചു എങ്ങിനെയാണ് അങ്ങ് ഒരു ജ്ഞാനിയായിട്ട് ഇത്രയധികം ആൾക്കാരുടെ ഇടയിൽ കഴിയുന്നത്. ജനകൻ പറഞ്ഞു ഞാൻ ആൾക്കൂട്ടത്തിന് നടുവിലാണ് എന്നാൽ ഏകാന്തനാണ്.

അഹോ ജന സമൂഹേപി
ന ദ്വൈതം വശ്യതോ മമ
ആരണ്യം മിവ സംവൃത്തം
ക്വരതിം കരവാണ്യഹം
ഈ ജനസമൂഹത്തിൽ ദ്വൈതം ദർശിക്കാത്ത എനിക്ക് കാട് പോലെ നിശ്ചലമാണ് ചുറ്റും. സീത രാമനോട് പറഞ്ഞു എന്റെ പിതാവ് അരമനയിലും ഒരു യോഗിയെ പോലെയാണ് കഴിഞ്ഞത്. സീതയുടെ അറിവിനേയും തന്മയത്വത്തേയും രാമൻ യാത്രയിലുടനീളം പുകഴ്ത്തി കൊണ്ടേയിരുന്നു.
വിശ്വാമിത്ര മഹർഷി രാമന് കഥകൾ ചൊല്ലി കൊടുത്ത പോലെ കാട്ടിൽ രാമൻ സീതയ്ക്കും ലക്ഷ്മണനും കഥകൾ ചൊല്ലി കൊടുത്തു കൊണ്ടേയിരുന്നു. ഏകാന്തതയിൽ ആത്മ വിചാരം നടന്നു കൊണ്ടേയിരിക്കുന്നു. ബ്രഹ്മ വിദ്യ വിചാരം നടന്നു കൊണ്ടേയിരിക്കുന്നു.

നമ്മൾ എവിടെ തങ്ങും ലക്ഷ്മണാ. ഭരദ്വാജർ പറഞ്ഞ പർവ്വതം സമീപത്തു തന്നെ കാണുന്നുണ്ട് അവിടെ തങ്ങാം ജ്യേഷ്ഠാ. ശരി ലക്ഷ്മണാ നീ മുന്നിലും സീത നടുവിലും ഞാൻ പിറകിലായും നടക്കാം. കായ് കനികൾ പുഷ്പങ്ങൾ എന്തെങ്കിലും സീത ചോദിച്ചാൽ എടുത്തു കൊടുത്തേയ്ക്കു.ഒരു കുറവും സീതയ്ക്കുണ്ടാകാതെ നോക്കാം.
യദ് യദ് ഫലം പ്രാർത്ഥയതേ
പുഷ്പം വാചനകാത്മജാം
തത് തത് പ്രയച്ഛ വൈദേഹ്യാം
എത്രാസ്യാ രമതേ മനഹാം

ആ കാട്ടിനുള്ളിൽ പോയി ലക്ഷ്മണൻ ഭംഗിയുള്ള ഒരു ചെറിയ കുടീരം ഉണ്ടാക്കുന്നു.പല മരങ്ങളിൽ നിന്നുമുള്ള  ഇലകളും തടിയുമുപയോഗിച്ച് സുന്ദരമായൊരു കുടീരം. രാമൻ ചോദിച്ചു ഇതെല്ലാം നീ എവിടെ നിന്ന് പഠിച്ചു ലക്ഷ്മണാ. ലക്ഷ്മണൻ പറഞ്ഞു സൃഷ്ടസ്ഥ്വം വനവാസായ.

അവർ ഗൃഹ പ്രവേശനം ചെയ്ത് പൂജയെല്ലാം ചെയ്ത് അഗ്നിക്ക് അർപ്പണങ്ങൾ ചെയ്ത് ഗൃഹബലി നടത്തി രാമൻ മന്ത്രങ്ങൾ ചൊല്ലി താമസം ആരംഭിച്ചു. ലക്ഷ്മണൻ അദ്ധ്വാനത്തിന്റെ ക്ഷീണത്താൽ ഗാഢമായി ഉറങ്ങി പോയി. രാമൻ വിളിച്ചുണർത്തി സൂര്യോദയത്തിൽ .
പ്രസുക് തസ്തു തഥോ ഭ്രാത്രാ
സമയേ പ്രതി ബോധിതഹാം
ജഹു തന്ത്രാം ച നിദ്രാം ച
പ്രസക്തം ച പരിശ്രമം

കോട്ടുവായിട്ട് എണീറ്റിരുന്നു ലക്ഷ്മണൻ. വാല്മീകി വളരെ സ്വാഭാവികമായാണ് എല്ലാം വിവരിച്ചിരിക്കുന്നത് .രാമനെല്ലാം ചെയ്ത് കൊടുക്കുന്നത് ലക്ഷ്മണനാണ്. കാരണം രാമനെ സേവിക്കുക എന്നതാണ് ലക്ഷ്മണന്റെ ജീവിത ലക്ഷ്യം.

Nochurji 🙏🙏
Malini dipu 

No comments: