Monday, January 21, 2019

പ്രപഞ്ചത്തിലെ സമസ്ഥ ജിവജാലങ്ങളിലും വച്ചേറ്റവും ഉത്കൃഷ്ടതലത്തിലാണ് മനുഷ്യന്റെ സ്ഥാനം. മനുഷ്യനെ സർവ്വോത്കൃഷ്ടനാക്കുന്നത് അവന്റെ വിശേഷബുദ്ധിയാണ്. എല്ലാ ജീവങ്ങളിലും വച്ചേറ്റവും ഉയർന്നതലത്തിൽ മനുഷ്യൻ വിരാജിക്കുന്നത് അവനിലുളള വിശേഷബുദ്ധിയൊന്നിനാലാണ് എന്ന് സൂക്ഷ്മമായി ചിന്തിക്കുന്ന ആർക്കും ബോദ്ധ്യമാകും. എന്തു കൊണ്ടന്നാൽ സ്ഥൂലേദേഹത്തിന്റെയും ഇന്ദ്രിയങ്ങളുടെയുമെല്ലാം പ്രത്യേകതകൾ നിരീക്ഷിക്കുമ്പോൾ മനുഷ്യനേകൾ ഉയർന്ന അനേകം ജിവജാലങ്ങൾ ഉണ്ടെന്നും അവയിലൊന്നുമില്ലാത്ത വൈശിഷ്ട്യം മനുഷ്യനുള്ളത് വിശേഷബുദ്ധി ഒന്നിനാലാണെന്നും മനസ്സിലാക്കാനാവും.
ഈയൊരു വിശേഷതയോടൊത്ത മനുഷ്യന്റെ ജിവിതത്തിന്റെ ലക്ഷ്യമെന്തെന്ന ചോദ്യത്തിന് തിർത്തും വ്യത്യസ്ഥമായ മറുപടികൾ വ്യത്യസ്ഥമായ തലത്തിലുള്ള മനുഷ്യർ നൽകിയേക്കാമെങ്കിലും; സുഖം, സ്വസ്ഥത എന്നതൊക്കൊയാണ് ജിവിതലക്ഷ്യം എന്നതിൽ ഏവർക്കും സമാഭിപ്രായമാണുണ്ടാകുക. ആത്യന്തികമായ സുഖം എന്നത് സ്വസ്ഥതയിലാണെന്നും, സ്വസ്ഥതയാകട്ടെ സ്വസ്വരൂപത്തെ അറിഞ്ഞാലേ സാധ്യമാകൂ എന്നും മനസിലാക്കണം. അതിനാൽത്തന്നെ സ്വസ്വരൂപബോധമാകുന്ന ആത്മസാക്ഷാത്കാരണമാണ് പരമമായ ജന്മലക്ഷ്യമെന്നു നമ്മുടെ പൂർവ്വാചാര്യന്മാർ ഏകശബ്ദത്തിൽ ഉദ്ഘോഷിക്കുന്നു. ഈയൊരാത്മ സാക്ഷാത്കാരത്തെത്തന്നെയാണ് പരമമായ പുരുഷാർത്ഥമെന്നും മറ്റും വിവിധ വാക്കുകളാൽ പറയുന്നത്.
പലവിധ അജ്ഞാനാവരണങ്ങളാൽ ചുറ്റപ്പെട്ട് താൻ സുഖി എന്നും സ്ത്രീ എന്നും പുരുഷനെന്നും രോഗിയെന്നും ദരിദ്രനെന്നും മറ്റുമുള്ള പല വിധ കൽപനകളിൽ കഴിയുന്ന മനുഷ്യൻ ആ വിധ പരിമിതികളിൽ നിന്നെല്ലാമുയർന്ന് തന്റെ ശരിയായ സച്ചിദാനന്ദസ്വരുപത്തെ അറിഞ്ഞ് ആയതിൽ അഭിന്നതെയെ പ്രാപിക്കുന്നതാണ് ആത്മവിജ്ഞാനനമാകുന്ന മുക്തി. ഈയൊരു മുക്തിയാണ് പരമപുരുഷാർത്ഥമെന്ന് ശ്രുതി യുക്ത്യനുഭവങ്ങളിലുടെ നന്മുടെ പൂർവ്വാചാര്യന്മാർ സമർത്ഥിക്കുന്നു.
ഈയൊരുലക്ഷ്യത്തിലേക്ക് നാം ഉയരുന്നതിനായി ആദ്യമായും വേണ്ടത് അന്തഃകരണത്തിന്റെ ശുദ്ധിയും ഏകാഗ്രതയുമാണ്. ഇതു പ്രാപിക്കാനായിക്കൊണ്ടാണ് നമ്മുടെ ശാസ്ത്രങ്ങളിൽ മുഖ്യമായും യജ്ഞങ്ങളെ വിധിച്ചിട്ടുളളത്. ഈശ്വരാരാധനാപരങ്ങളായ കർമ്മങ്ങളാണ് യജ്ഞ ശബ്ദത്താൽ പ്രധാനമായും പറയപ്പെടുന്നതെങ്കിലും അന്തഃകരണ ശുദ്ധ്യർത്ഥം നാം അനുഷ്ഠിക്കുന്നതിനെയൊക്കെയും യജ്ഞ മെന്നറിഞ്ഞുകൊള്ളണം. വ്യത്യസ്ഥ സാധനാതലങ്ങളെ അപേക്ഷിച്ച് അനേകം യജ്ഞവിധാനങ്ങളെ ശാസ്ത്രങ്ങളിൽ ഉപദേശിക്കുമെങ്കിലും അവയിലൊക്കെവെച്ച് ഏറ്റവും ഉയർന്ന യജ്ഞമായി ജപയജ്ഞത്തെ അറിയണം. ഭാഗവാൻതന്നെ ഗീതയിൽ "യജ്ഞാനം ജപ യജ്ഞോ√സ്മി " ( ഭ. ഗീ. 10-25 = യജ്ഞങ്ങളിൽ ഞാൻ ജപയജ്ഞമാകുന്നു) എന്ന് ജപ മഹിമയെ പറയുന്നുണ്ട്. മനുഷ്യന്റെ അന്തഃകരണത്തെ ശുദ്ധമാക്കുന്ന സാധനാവിശേഷങ്ങളിൽ വെച്ചേറ്റവും ഉത്കൃഷ്ടാമാകുന്നു ജപം. നിരന്തരം ശ്രദ്ധാപൂർവ്വം ചെയ്യപ്പെടുന്ന ജപം സാധകന്റെ അന്തഃകരണത്തെ ഒരു പോലെ ശുദ്ധവും ഏകാഗ്രവുമാക്കുന്നു.
ജപം നാമജപമെന്നും മന്ത്രജപമെന്നും രണ്ടുതരത്തിലുണ്ട്. ഇഷ്ടവേദേവതയുടെ നാമങ്ങളെ ശ്രദ്ധാപൂർവ്വം ആവർത്തിക്കുന്നത് നാമ ജപ മെന്നും, ഋഷിമാരാൽ കണ്ടെത്തപ്പെട്ട് അനാദിയായ ഗുരുപരമ്പര ഉപദേശദേശക്രമത്തിലൂടെ കൈമാറിവന്ന വിശിഷ്ടങ്ങളായ മന്ത്രങ്ങളുടെ നിയമാനുസൃതമുളള ആവർത്തനം മന്ത്രജപമെന്നും മനസ്സിലാക്കണം. ഇതിൽ നാമജപം ആർക്കും എപ്പോഴും എവിടെവെച്ചും ചെയ്യാം. എന്നാൽ മന്ത്രങ്ങൾ ഗുരൂപദേശമനുസരിച്ച് ജപിക്കപ്പെടേണ്ടവയാണ് .
ജപത്തെ ഉച്ചം, മന്ദം, മൗനം എന്നിങ്ങനെ മൂന്നു തരമായി തിരിക്കാം. ഉച്ചത്തിൽ ജപിക്കുന്നതിനേക്കാൾ സൂക്ഷ്മമാണ് മന്ദമായി ജപിക്കുന്നതെന്നും ആയതിനേക്കാൾ സൂക്ഷ്മമാണ് മൗനജപമെന്നും മനസിലാ ക്കണം. കൂടുതൽ സൂക്ഷ്മതലങ്ങളിലേക്ക് സാധകൻ പ്രവേശിക്കുന്നതിനനുസരിച്ച് അവന്റെ മഹിമയും ഉയരുന്നു എന്നതിന്നാൽ യഥാക്രമം ഇവയുടെ ശ്രേഷ്ഠതയും മനസ്സിലാക്കാം. ഒന്ന് കൂടുതൽ സൂക്ഷ്മവും ശ്രേഷ്ഠവുമാണെന്നതിനാൽ ഏവർക്കും ആയത് ഒരു പോലെ അനുഷ്ഠേയമാകുന്നില്ല. മറിച്ച് ഒരോന്നും അതതാൾക്കാരുടെ അധികാരതലത്തിനനുസരിച്ചാണ് അനുഷ്ഠേയങ്ങളാകുന്നത്. കൂടുതൽ സൂക്ഷ്മത നാം സമ്പാദിക്കുന്നതി നന്നസരിച്ചു മാത്രമേ വാസ്തവത്തിൽ നന്മുക്ക് കൂടുതൽ സൂക്ഷ്മ സാധനാതലങ്ങളിലേക്ക് പ്രവേശം സിദ്ധിക്കുകയുള്ളൂ. ഉദാഹരണത്തിന് പ്രാഥമികമായി ഉച്ച- മന്ദജപങ്ങൾ ചെയ്ത് ഒട്ടുമേ അന്തഃകരണശുദ്ധിയും ഏകാഗ്രതയും സമ്പാദിച്ചിട്ടില്ലാത്ത ഒരാളെ സംബന്ധിച്ച് കൂടുതൽ സുക്ഷ്മമായ മൗനജപം സാദ്ധ്യമാകുന്നതല്ല. അത്തരമൊരാൾ മൗനജപത്തിനിരുന്നാൽ ഒന്നുകിൽ ഉറങ്ങുകയോ അല്ലെങ്കിൽ ഏതെങ്കിലും മനോരാജ്യത്തിൽ മുഴുകുകയോ ആവാം ഫലം.
സാധാരണയായി എല്ലാവിധ അഭ്യാസങ്ങളി ലുമെന്നപോലെ കൂടുതൽക്കൂടുതൽ അധികാരിയാവുന്നതിനനുസരിച്ചാണ് ജപത്തിലും ഒരാൾ കൂടുതൽ സൂക്ഷ്മവും ശ്രേഷ്ഠവുമായ തലങ്ങളിലേക്കു പ്രവേശിക്കുക. അതിനാൽ പ്രാഥമികമായി ഉച്ചജപമാണ് വരുന്നത്. തന്റെ മനസ്സിനു ചേരുന്നതായ ഈശ്വരനാമങ്ങളെ വാഗിന്ദ്രിയത്തിന്റെ സഹായത്തോടെ ഉച്ചത്തിൽ ചെയ്യുന്നതാണ് ഉച്ചജപം. ഉച്ച ജപം ചെയ്യുമ്പോൾ ശരീരമനസ്സുകളും, ജ്ഞാന കർമ്മേന്ദ്രിയങ്ങളിൽ നിന്ന് ഓരോന്നും ( ശ്രവണേ ന്ദ്രിയം , വാഗിന്ദ്രിയം ) ജപ സാധനയിൽ പ്രവർത്തിക്കുന്നതിനാൽ മറ്റ് വിഷയങ്ങളിലേക്ക് മനസ്സ് തെന്നി-തെറ്റിപ്പോകുന്നതും, നിദ്രയ്ക്ക് കീഴ് പ്പെടുന്നതും ഉണ്ടാകില്ല. എന്നാൽ ഉച്ചജപം ചെയ്യുമ്പോഴും അന്തഃകരണം ഏകാഗ്രമാകുന്നിലെങ്കിൽ എന്തുചെയ്യും എന്ന ചോദ്യം വരാം. കൂടുതൽ ശ്രദ്ധയോടെയും താദാത്മ്യഭാവത്തോടെയും ജപിക്കുകതന്നെ മാർഗ്ഗം. അഥവാ, ജപത്തെക്കാൾ സ്ഥൂലമായ സ്തോത്രം, ഭജന, അർച്ചന മുതലായ സാധനാക്രമങ്ങൾ അനുഷ്ഠിക്കുകയോ കുറച്ചുപേർ ഒന്നിച്ചിരുന്ന് ഏകമായ സ്വരത്തിൽ ഉച്ചത്തിൽ ജപിക്കുകയോ ആകാവുന്നതാണ്.
ഇപ്രകാരം ഉച്ച ജപം അനുഷ്ഠിച്ച് ആയതി ലൂടെ കുറച്ച് അന്തഃകരണശുദ്ധിയും ഐകാഗ്ര്യവും സമ്പാദിച്ചാൽ അടുത്ത സൂക്ഷ്മതലത്തിലേക്ക് കടക്കാം. അതായത്, മന്ദ ജപമാവാം. മന്ദജപത്തിൽ നാം ഉച്ചജപം ചെയ്തപോലെത്തന്നെ നാമത്തെ ആവർത്തിക്കുന്നു. എന്നാൽ മന്ദമായിട്ടാണ് ഉച്ചാരണം എന്ന വ്യത്യാസമാണുള്ളത്. കുറച്ചുകൂടി ശ്രദ്ധയും ഭക്ത്യാവേശിതമായ സമർപ്പിതഭാവ വും ഉണ്ടാവുകയും വേണം.
അനന്തരം സൂക്ഷ്മമായ മൗനജപത്തിന് ഒരാൾ അധികാരിയാവുന്നു. ഇവിടെ ജപം തീർത്തും ആന്തരികമായിരിക്കുന്നു. ഇന്ദ്രിയങ്ങളു ടെ ചേർച്ചയില്ലാതെ മനസ്സിൽമാത്രം ജപം ആ വർത്തിക്കുകയാണ് മൗനജപത്തിൽ ചെയ്യുന്നത്. പൊതുവെ പറഞ്ഞാൽ അന്തഃകരണ ശുദ്ധ്യർത്ഥമുള്ള മന്ത്രജപങ്ങളൊക്കെയും ഇപ്രകാരമാണ് ചെയ്യുന്നത്. തീർത്തും ജപത്തിൽമാത്രം ശ്രദ്ധയർപ്പിച്ച് ഇന്ദ്രിയവൃത്തികൾക്കൊന്നും കീഴ്പ്പെടാതെ മനസ്സിൽ ജപം തുടരുന്നു. ഈ ജപത്തിൽ ഇന്ദ്രിയങ്ങളെ വിനി യോഗിക്കുന്നില്ല. എന്നതിനാൽ പ്രാഥമികതല ങ്ങളുടെ അനുഷ്ഠാനത്തിലൂടെ അന്തഃകരണത്തിന്റെ ഉദ്ദിഷ്ടമായ ഏകാഗ്രത വന്നിട്ടില്ലാത്ത യാൾക്ക് ഇത് സാധ്യമാകുന്നതല്ല. അയാളുടെ ഇന്ദ്രിയവ്യത്തികൾ മറ്റുവിഷയങ്ങളിലേക്കു നയിച്ചു എന്നും ജപം മുടങ്ങി എന്നും വരാം. അതുകൊണ്ട് ജപസാധനയുടെ ആദ്യഘട്ടത്തിൽ ഇന്ദ്രിയങ്ങളുടെ സഹായം സ്വീകരിച്ചും തദ്വാരാ അവയെ അന്യവിഷയങ്ങളിലേക്ക് വ്യാപരിക്കുന്നത് നിരോധിച്ചും കൊണ്ടുള്ള ഉച്ചജപമാണ് സ്വീകാര്യം. അതിലൂടെ അന്തഃകരണൈകാഗ്ര്യം വരുന്ന മുറയ്ക്ക് കൂടുതൽ സൂക്ഷ്മമായ ഇന്ദ്രിയസഹായം ആവശ്യമില്ലാത്ത തലങ്ങളി ലേക്കു പ്രവേശിക്കാം.
മനോനിയന്ത്രണത്തിലൂടെയുള്ള അന്തഃ കരണത്തിന്റെ ഏകാഗ്രതയും ശുദ്ധിയുമാണല്ലോ നാം മുഖ്യമായും ജപത്തിലൂടെ ഉദേശിക്കു ന്നത്. നിയന്ത്രിക്കപ്പെടുന്നത് മനസ്സിനിഷ്ടമാവി ലെയന്നതിനാൽ ആയത് പലതരത്തിലും എതിർക്കാൻ ശ്രമിക്കുമെന്നും, അതിനാൽത്തന്നെ ജപത്തിനു ശ്രമിക്കുമ്പോൾ പലവിധങ്ങളായ അന്യവൃത്തികൾ മനസ്സിൽ ഉണ്ടാകാമെന്നും മുൻകൂട്ടിത്തന്നെ അറിയണം. സാധനേതരങ്ങളായിവരുന്ന വൃത്തികളെ ജപസഹായത്തോടെ ത്തന്നെ നിയന്ത്രിച്ചു നിഗ്രഹിക്കാൻ നാം പരിശീ ലിക്കണം. ജപനിഷ്ഠകൊണ്ട് അതു സാധിക്കും. കൂടുതൽക്കൂടുതൽ ശ്രദ്ധാപൂർവ്വം ജപം അനുഷ്ഠിക്കുക എന്നതും എപ്പോഴും വിവേകത്തോടെ കഴിയുക എന്നതുംതന്നെ മാർഗ്ഗം.
ഇങ്ങനെ ക്രമമായ സ്ഥൂലതലങ്ങളെ അതിക്രമിച്ച് മൗനജപത്തിലുറയ്ക്കുന്ന സാധകനിൽ അന്യവൃത്തികളൊന്നും ഉണ്ടാകുന്നതല്ല. ജപം മാത്രം നടക്കും. ഈ ഘട്ടത്തിൽ അന്യവൃത്തിനിരാസം ചെയ്യപ്പെട്ടതായ ആ അന്തഃകരണം ശരിയായ ധാരണയോടൊത്തതാണെന്നറിയണം. ഇത് ധ്യാനത്തിലേക്ക് നയിക്കുന്നു. പിന്നീട് ജപത്തിനും ഉപരിയുളളതായ ധ്യാനം എന്ന ചിത്തൈകാഗ്ര്യം - ഒരൊറ്റ ധ്യേയത്തിൽ ഉറച്ചുള്ള അന്തഃകരണത്തിന്റെ സ്ഥിതി - സിദ്ധമാകുന്നു. ഈയൊരു ധ്യാനത്തി ലേക്കുയർത്താനാണ് നാം വാസ്തവത്തിൽ ജപമാകുന്ന മാർഗ്ഗത്തെ സ്വീകരിച്ചത്. ധ്യാനത്തിൽ ഏകതാനമായ ചിത്തവൃത്തി പ്രവാ ഹം സാധിച്ചിരിക്കുന്നു. ഈ ധ്യാനത്തിൽ നിഷ്ഠ കൈവരുമ്പോൾ ക്രമേണ ധ്യാനിക്കുന്ന ഞാൻ , ധ്യാനം എന്ന ക്രിയ എന്നിവ വിലയിച്ച് ധ്യേയം മാത്രം ശേഷിക്കുകയും, ആ ഒരവസ്ഥയിൽ സർവ്വവിധ അവിദ്യാജനിതങ്ങളായ വൃത്തികളും ഇല്ലാതായി സാധകൻ സ്വസ്വരൂപസ്ഥിതനാവുകയും ചെയ്യുന്നു. ഇപ്രകാരം ജപം ക്രമേണ നമ്മെ പരമമായ സ്വസ്ഥതയിലേക്കുയർത്തും.
ഒരു ചെറിയ ലേഖനത്തിന്റെ പരിധിയിൽ ഒതുങ്ങണമെന്നതിനാൽ ചുരുക്കമായിട്ടാണ് ഇവിടെ ജപത്തെക്കുറിച്ച് പ്രതിപാദിച്ചത്. ഇവിടെ നാം മനസ്സിലാക്കേണ്ടത് ജപത്തിൽ നാമമന്ത്രോച്ചാരണത്തോടെപ്പം അർത്ഥാനു സന്ധാനവും മുഖ്യമെന്നതാണ്. അതായത് ജപിക്കുന്നതിനൊപ്പം തന്നെ ആയതിന്റെ അർത്ഥത്തെ ശരിയാംവണ്ണം ഭാവിക്കുകയും വേണം. ഉദാഹരണത്തിന് പ്രാഥമികമായി ഇഷ്ടദേവതാനാമം ജപിക്കുന്ന തലത്തിൽ ഒരാൾക്കുള്ളിൽ ഇഷ്ടദേവതാരൂപസ്മരണം ഉണ്ടായിരിക്കണം. ഏറ്റവും പ്രഥമ ഘട്ടത്തിൽ ആ ഒരു സ്മരണം ഉറപ്പിക്കാൻ വിഗ്രഹാദി പ്രതീകങ്ങളുടെ സഹായം അത്യാവശ്യമാണ്. ക്രമേണ വിഗ്രഹം ആന്തരികമായിക്കൊള്ളും. ഇങ്ങനെ അർത്ഥാനുസന്ധാനത്തോടൊത്ത ജപമാണ് നമ്മെ മുൻപറഞ്ഞ പ്രകാരം സൂക്ഷ്മതലങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഇപ്രകാരമുള്ള സാധനാ മാർഗ്ഗത്തിൽ പ്രവർത്തിക്കുന്നതിന് പ്രേരണ നൽകുന്നതിനും നാം ജിവിക്കുന്ന ചുറ്റുപാടുതന്നെ കൂടുതൽ ശാന്തവും സമാധാന പൂർണ്ണവും ആകുവാനും നമ്മുടെ സംസ്കാരം കൂടുതൽക്കൂടുതൽ ഉയരുന്നതിനും ഒക്കെയായിട്ടാണ് വീട്ടിലെല്ലാവരും ഒത്തുചേർന്നിരുന്ന് സന്ധ്യക്ക് ഒരു നേരമെങ്കിലും കുറച്ച് സമയം ജപിക്കുക എന്ന ഒരു ചിട്ട വെയ്ക്കപ്പെട്ടത് . ഈയൊരു സമൂഹസന്ധ്യാജപം നാം നിശ്ചയമായും അനു ഷ്ഠിക്കേണ്ടതാണ്. മറ്റു ലൗകികമായ വൃത്തികളിൽ വ്യാപരിക്കാനുപയോഗിക്കാതെ സന്ധ്യാസമയമെങ്കിലും പരമേശ്വര വിചാരത്തോടെ എവരും ഒത്തുചേർന്ന് ജപിക്കുന്ന ചിട്ട നാം ശീലിച്ചു വെങ്കിൽ സാധാനാമാർഗ്ഗത്തിലൂടെ കൂടുതൽ സൂക്ഷ്മ തലത്തിലേക്കുയരാൻ ആയത് മാർഗ്ഗമൊരുക്കും എന്നതിലും നമ്മുടെ ഗൃഹാന്തരീക്ഷം കൂടുതൽ സമാധാനപൂർവ്വവും ഐശ്വര്യവത്തുമാകുമെന്നതിലും സംശയമില്ല.
ശ്രീമദ് ചിദാനന്ദ പുരി സ്വാമികളുടെ ലേഖന ങ്ങളിൽ നിന്നും.

No comments: