Tuesday, January 22, 2019

ഇനി എത്രകാലം ജീവിച്ചിരിക്കുമെന്ന് ഒരാൾക്കും നിശ്ചയിച്ച് പറയാൻ സാദ്ധ്യമല്ല. വെള്ളത്തിലെ കുമിളപോലെp ക്ഷണഭംഗുരമായ ഈ ദേഹത്തിൽ ശ്വാസോച്ഛ്വാസം മാത്രം ജീവന്റെ ലക്ഷണമായി നാം കാണുന്നു. ഒട്ടും ഓർത്തിരിക്കാതെ, ജീവിതം മുമ്പോട്ടുകൊണ്ടു പോകുവാനായി കഠിനാദ്ധ്വാനം ചെയ്തു കൊണ്ടിരിക്കെ, അത് പെട്ടെന്ന് നിന്നു പോയേക്കാം.( അപ്രതീക്ഷിത സമയത്ത് മരണം സംഭവിക്കാം).എന്നിരുന്നാലും ജീവിച്ചിരിക്കുന്ന സമയത്ത്, ഭഗവത്നാമങ്ങളെ ഒന്ന് ഉച്ചരിക്കുവാൻ പോലും തോന്നുന്നില്ലല്ലോ; കഷ്ടം!
     ജീവൻ ത്യജിക്കുന്ന സമയത്ത് ഭഗവാനെ സ്മരിക്കുവാൻ സാധിക്കുകയാണെങ്കിൽ അത് സൽഗതിക്ക് വഴിവയ്ക്കും.എന്നാൽ എപ്പോഴാണ് ജീവൻ ത്യജിക്കുകയെന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ സാദ്ധ്യമല്ല. അത് അപ്രതീക്ഷിതമായും പെട്ടെന്നും സംഭവിക്കാം. അതിനാൽ സദാസമയവും ഭഗവത്നാമങ്ങളെ കീർത്തിക്കുകയും മനസ്സിൽ ഭഗവാനെ സ്മരിക്കുകയും ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.എന്നാൽത്തന്നെ മരണത്തിന് മുമ്പ് ബോധം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഭഗവത് സ്മരണയിൽ ജീവൻ വെടിയുകയെന്നത് അസാദ്ധ്യമായിത്തീരും. എങ്കിലും ബോധമുള്ള സമയത്തോളം ഭഗവത് സ്മരണ കൊണ്ട് നടക്കുക തന്നെയാണ് വേണ്ടത്.പരീക്ഷിത്ത് മഹാരാജാവ്, ഖട്വാംഗ രാജാവ്, ഭീഷ്മാചാര്യർ, ശരഭംഗമുനി എന്നിങ്ങനെയുള്ള ചുരുക്കം പുണ്യാത്മാക്കൾക്ക് ഭഗവത് സ്മൃതിയോടും ഭഗവത് ദർശനത്തോടും കൂടി ദേഹ ത്യാഗം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഭാഗവതത്തിൽ അജാമിളന്റെ
കാര്യത്തിലും അറിയാതെയാണെങ്കിലും പുത്രന്റെ പേരായ "നാരായണ" എന്ന മരണ സമയത്തെ വിളിമൂലം മോക്ഷം ലഭിച്ച കാര്യവും ഓർക്കുക.
    മനുഷ്യരുടെ വ്യത്യസ്ത രീതിയിലുള്ള ജീവിതരീതി അടുത്തതായി കവി പറയുന്നു.

No comments: