Monday, January 28, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-96

ഗുരു വിളിക്കുന്നു എന്ന് മാത്രം പറഞ്ഞാൽ മതി ഭരതനോട് എന്ന് ദൂതർക്ക് നിർദ്ദേശം നല്കി കേകേയ ദേശത്തേയ്ക്കയച്ചു. എന്നാൽ ഭരതനോ സ്വപ്നം കണ്ടിരിക്കുന്നു. നിർമ്മലമായ മനസ്സിൽ എവിടെയോ നടക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രതിഫലിക്കാറില്ലേ അതുപോലെ. ഭരതന്റെ തോഴർ പലതും പറഞ്ഞ് ഭരതനെ ഉത്സാഹിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഭരതൻ ശോകമൂകനായി ഇരുന്നു.

എന്താണ് കാര്യം എന്നന്വേഷിച്ചപ്പോൾ ഭരതൻ പറഞ്ഞു സ്വപ്നത്തിൽ പിതാവിനെ ദർശിച്ചു.
സ്വപ്നേ പിതര മദ്രാക്ഷം
മലിനം മുക്തമൂർദ്ധജം
പദന്തം അദ്രി ശിഖരാത്
കലുഷേ ഗോമയേ ഹൃദേ
അഴുക്കു പുരണ്ട ഉടൽ, മുടിയെല്ലാം വിരിച്ചിട്ട് മലയുടെ മുകളിൽ നിന്ന് വീഴുന്നതായി സ്വപ്നം കണ്ടു. എണ്ണ തൊട്ടിയിൽ കിടത്തിയിരിക്കുന്നതായി കണ്ടു. സത്യത്തിൽ ഭരതൻ വരുന്നതു വരെ ശരീരം ചീയാതിരിക്കാൻ എണ്ണ തൊട്ടിയിൽ ഇട്ട് വച്ചിരിക്കയാണ്. മരണാനന്തര കാര്യങ്ങൾ നിർവ്വഹിക്കണമല്ലോ.ഭരതൻ തുടർന്നു പിതാവ് എള്ള് കഴിക്കുന്നതായി കണ്ടു. ഇങ്ങനെയൊക്കെ തോഴരോട് സ്വപ്നം വിവരിച്ചു കൊണ്ടിരിക്കെ അഞ്ച് ദൂതർ അവിടേയ്ക്ക് ആഗതരായി.

ദൂതരെ കണ്ടപ്പോൾ ഭരതന് നെഞ്ച് തുടിച്ചു. അവരോട് പിതാവിനെ കുറിച്ച് ചോദിച്ചു. രാമനെ കുറിച്ച് ചോദിച്ചു. കൗസല്ല്യയ്ക്കും സുമിത്രയ്ക്കും സുഖമല്ലേ എന്നന്വേഷിച്ചു. അവസാനം കൈകേയിയെ കുറിച്ച് ചോദിക്കുന്നതിങ്ങനെ
ആത്മകാമ സദാ ചണ്ഡീ
ക്രോധനാ പ്രാജ്ഞ മാനിനി
അരോഗിനേ ചാപിനേ മാതാ
കൈകേയി കിം ഉവാചഹ
സ്വാർത്ഥയായ ,തൻ കാര്യത്തിനായി എന്തും ചെയ്യുന്ന, കോപക്കാരിയായ ,എന്നാൽ ഞാൻ വലിയ ബുദ്ധി ശാലി എന്ന് കരുതുന്ന എന്റെ മാതാവ് കൈകേയി എന്തു പറഞ്ഞു. ഈ സ്വഭാവ സവിശേഷതകൾ എല്ലാം കൈകേയിക്ക് എപ്പോഴും ഉണ്ടായിരുന്നതാണ് എന്ന് ഭരതന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം.

ദൂതൻ പറയുന്നു എല്ലാവരും സുഖമായിരിക്കുന്നു. കുശല പ്രശ്നങ്ങൾ ആരായുന്നതിനായി ഞങ്ങളെ അയച്ചതാണ്. വസിഷ്ഠ മഹർഷി അയോദ്ധ്യയിലേയ്ക്ക് വിളിച്ചിരിക്കുന്നു. അദ്ദേഹം ഈ സമ്മാനങ്ങൾ കൊടുത്തു വിട്ടു. ഇത്രയും പറഞ്ഞ് ദൂതർ നിർത്തി. സമയമില്ല വേഗം യാത്രയാകണം. രഥം സജ്ജമാക്കിയിരിക്കുന്നു.

ഭരതന് ഇതൊന്നും കേട്ടിട്ട് സമാധാനമായില്ല. വേഗം രഥത്തിലേറി യുധാചിത്തിനോട് വിട പറഞ്ഞ് യാത്രയായി.
അയോദ്ധ്യാപുരി തീർത്തും ശൂന്യവും ,ശോകവും,മൂകവുമായിരിക്കുന്നു. സാരഥിയോട് ഭരതൻ ചോദിച്ചു എന്താണ് ആരേയും ചിരിച്ച് കാണാത്തത് .എവിടേയും ഉത്സവമോ സന്തോഷത്തിന്റെ ഒരു കണികയും കാണുന്നില്ലല്ലോ. തീർത്ഥയാത്രയ്ക്ക് പോകുന്ന പദയാത്രക്കാരെയോ, തപസ്വികളേയോ കാണുന്നില്ല. അയോദ്ധ്യാ പുരി ഒരു കാടുപോലെയിരിക്കുന്നു. അരണ്യഭൂദേവ നഗരി സാരഥേ പ്രതിപാദിമാം.

Nochurji 🙏🙏
Malini dipu 

No comments: