Saturday, January 19, 2019

*ശ്രീമദ് ഭാഗവതം 36*

കാശിക്ക്  ശങ്കരാചാര്യസ്വാമികൾ ഒരു വ്യാഖ്യാനം കൊടുക്കുന്നു. എന്താണ് കാശി  എന്താണ് ഗംഗ. ഈ പുറമേക്ക് അലഞ്ഞു നടക്കണ മനസ്സിനെ അന്തർമുഖമാക്കി നിശ്ചലമാക്കി പൂർണ്ണമായി സ്വരൂപത്തിൽ വെച്ചാൽ ഉള്ളിലുണ്ടാവണ ശാന്തി ണ്ടല്ലോ. അത് തന്നെ ഗംഗ.

മനോനീവൃത്തിം പരമോപശാന്തി:
സാ തീർത്ഥവര്യാ മണികർണികാ ച
ജ്ഞാനപ്രവാഹ വിമലാദിഗംഗാ:

ഉള്ളില് ശുദ്ധമായ ജ്ഞാനപ്രവാഹം ണ്ടായാൽ അത് തന്നെ ഗംഗ. ഇതൊക്കെ ആരിലുണ്ടോ
സാ കാശികാഹം നിജബോധരൂപ: അയാളുടെ ഉള്ളിൽ കാശിക കാശി എന്നാൽ പ്രകാശിക്കുന്നത് എന്നർത്ഥം. ആത്മാ പ്രകാശിക്കണണുണ്ടെങ്കിൽ അവന്റെ ശരീരമേ കാശി ക്ഷേത്രം ആണ്.

കാശിക്ഷേത്രം ശരീരം നിജഗുരുചരണം ധ്യാനയോഗ പ്രയാഗ:

കാശിയിലേക്കും ഗയയിലേക്കും പ്രയാഗിലേക്കും ഒക്കെ ശ്രാദ്ധാദികർമ്മങ്ങൾ ചെയ്യാൻ പോകുമ്പോ തന്നെ സങ്കല്പിച്ചോളണം അവിടെ എത്ര വൃത്തികേടുണ്ടങ്കിലും  ഞാൻ ശ്രദ്ധയോടുകൂടെ വിശ്വാസത്തോടുകൂടെ എടുത്ത് കൊള്ളാം. അല്ലെങ്കിൽ സംതൃപ്തി ണ്ടാവില്ല്യ. പക്ഷേ പൂർണ്ണസംതൃപ്തി തരുന്ന ഒരു കാശി യാത്രണ്ട്. നമ്മുടെ ശരീരമേ കാശി ക്ഷേത്രം. അതിലെ ജ്ഞാനപ്രവാഹം തന്നെ ഗംഗ. ശ്രദ്ധ ഉണ്ടെങ്കിൽ ഗയാ ശ്രാദ്ധം കഴിഞ്ഞു.

നിജഗുരുചരണം ജ്ഞാനയോഗപ്രയാഗ:.

സദ്ഗുരുവിന്റെ ചരണാരവിന്ദത്തിനെ ധ്യാനം ചെയ്താൽ പ്രയാഗിലേക്ക് പോയി. പുറമേക്ക് അലഞ്ഞു നടക്കുന്ന മനസ്സ് സ്വരൂപത്തിൽ വന്നു നിശ്ചലമായാൽ അത് തന്നെ ആണ് മണികർണ്ണികാസ്നാനം. ആരുടെ ചിത്തം സദാ സമാധിയിൽ ആത്മസ്വരൂപത്തിൽ    ഇരിക്കുന്നുവോ അങ്ങനെ ഉള്ള ഒരു ജ്ഞാനി ഏതെങ്കിലും വാട്ടർ ടാങ്കിൽ മുങ്ങിയാൽ പോലും അതിലെ ജലം തീർത്ഥമായി.

ദക്ഷീണേശ്വരം പവിത്രമായത് അവിടെ കാളീയെ പ്രതിഷ്ഠിച്ചതുകൊണ്ടോ അമ്പലം ഉള്ളതു കൊണ്ടോ അല്ല. രാമകൃഷ്ണപരമഹംസർ എന്നൊരു ഹംസം അവിടെ ഉണ്ടായതു കൊണ്ടാണ്. ആ ഹംസം കാളീയെ പൂജിച്ചു അവിടെ പവിത്രമാക്കി അത് തീർത്ഥ ക്ഷേത്രം ആയി.

തീർത്ഥീ കുർവ്വന്തി തീർത്ഥാനി.

ലോകത്തിന് മുഴുവൻ കാലടി അറിയാം. പക്ഷേ കേരളത്തിൽ ഉള്ളവർക്ക് അറിയില്ല്യ. എത്രയോ ആയിരം വർഷങ്ങൾക്ക് മുമ്പ് ഒരു ശങ്കരൻ ജനിച്ചു അവിടെ. ഹൃദയത്തിൽ സദാ ധ്യാനിച്ചു കൊണ്ടിരിക്കുന്ന ഭക്തന്മാരുടെ സാന്നിദ്ധ്യം കൊണ്ടാണ് തീർത്ഥ ക്ഷേത്രങ്ങൾ ണ്ടാവണത്. അതുകൊണ്ട് വിദുരരുടെ തീർത്ഥയാത്രയെ പറ്റി ധർമ്മപുത്രർ പറയണത് തീർത്ഥ ക്ഷേത്രങ്ങളെ പവിത്രമാക്കാനാണ് അവിടുന്ന് യാത്ര ചെയ്തത്. ഇവിടെ വിദുരർ തിരിച്ചു വന്നിരിക്കുണു. അതിഥി സല്ക്കാരം ഒക്കെ ചെയ്ത് കൂട്ടിക്കൊണ്ടു വന്നു. ധൃതരാഷ്ട്രർക്ക് വൈരാഗ്യവും ജ്ഞാനവും ഉണ്ടാവാനായി വിദുരർ ഒരുപാട് ശ്രമിച്ചു.

ചില ആളുകൾക്ക് അങ്ങനെയാണ്. എന്തുപദേശിച്ചാലും പഠിച്ചാലും ശ്മശാനവൈരാഗ്യം പോലും ണ്ടാവില്ല്യ. സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു. ജന്മം ജരാ ആപത്ത് എല്ലാം കണ്ടാലും പാമ്പിന്റെ വായിൽ ഇരിക്കണ തവളയെപ്പോലെ. ഇതൊന്നും കണ്ടിട്ടും എന്താ പേടി ഇല്ലാത്തത്. We are very busy.  ഭാഗവതം കേൾക്കാൻ ഇനി ആവട്ടെ. ജന്മം മരണം വ്യാധി ഒക്കെ മുമ്പില് കണ്ടിട്ടും പേടിയൊന്നും ഇല്ല്യ. സേവിച്ചിരിക്കാണേ.

എന്താ. മോഹമയീം പ്രമാദമദിരാം. അജ്ഞാനം ആകുന്ന മദ്യം കുടിച്ച് ഉന്മത്തഭൂതം ജഗത്. ലഹരി പിടിച്ചിട്ട് ഇപ്പൊ ജരാ മൃത്യു ഒന്നും കണ്ടിട്ടും കൂസാതെ ഭയം കൂടാതെ ഭഗവദ് ഭജനം ചെയ്യാതെ ഇരിക്കും ആളുകള് ലോകത്തില്. ധാരാളം ദുഖം ണ്ടായിട്ടുണ്ടാവും അവർക്ക്. എത്ര ദുഖം വന്നാലും ഉണരില്ല്യ.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: